ADVERTISEMENT

സിക്കിമിൽ തുരങ്ക സ്ഫോടനത്തിൽ മരിച്ച ജിയോളജിസ്റ്റ് പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന് (43) നാടിന്റെ യാത്രാമൊഴി. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് രാവിലെ നാട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാവിലെ ഏഴോടെയാണ് അനീഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 

അച്ഛനെ തൊട്ട് കുരുന്നുകൈകൾ

ADVERTISEMENT

ഓടിയെത്തി വാരിപ്പുണർന്ന് ഉമ്മകളാൽ തന്നെ നിറച്ച അച്ഛന് നേരെ 8 മാസം മാത്രം പ്രായമുള്ള കാർത്യായനി പലവുരു കൈനീട്ടി. ശരീരമാസകലം പൊതിഞ്ഞുകെട്ടി തന്റെ മുൻപിൽ കിടക്കുന്നത് അച്ഛനാണോയെന്ന സംശയം ആ കണ്ണുകളിൽ പലതവണ തെളിഞ്ഞു. അവളുടെ ഇരുപത്തെട്ട് കെട്ടിനാണ് അനീഷ് അവസാനമായി നാട്ടിലെത്തിയത്. ഓണത്തിനു വരാമെന്നു പറഞ്ഞായിരുന്നു അന്നത്തെ മടക്കം. 

അമ്മ സംഗീതയുടെ തോളിലിരുന്ന് അച്ഛന്റെ ചിത്രത്തിലേക്ക് അവൾ വീണ്ടും വീണ്ടും കൈ നീട്ടി. ചിത്രത്തിനു മുന്നിൽ നിന്ന് കുഞ്ഞിനെ മാറ്റാൻ ബന്ധുക്കൾ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂത്തമകൻ അർണവും അച്ഛന്റെ വേർപാട് ഉൾക്കൊള്ളാൻ പാടുപെട്ടു. മുത്തച്ഛന്റെ മടിയിലിരുന്ന് സങ്കടം അടക്കാൻ ശ്രമിച്ചെങ്കിലും ഇടയ്ക്ക് പൊട്ടിക്കരഞ്ഞു. ഭാര്യ സംഗീതയുടെയും പിതാവ് ടി.കെ. മോഹനന്റെയും രോഗബാധിതയായ മാതാവ് അമ്മിണിക്കുട്ടിയുടെയും വേദനയിൽ നാടൊന്നാകെ നിശ്ശബ്ദമായി.

ADVERTISEMENT

നോർക്ക ഒരുക്കിയ ആംബുലൻസിൽ രാവിലെ 10.35ന് പത്താഴക്കുഴിയിലെ വസതിയിലെത്തിക്കുകയായിരുന്നു. അയൽവാസികളും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ വലിയ ജനക്കൂട്ടമാണ് ബിനീഷിനെ ഒരുനോക്കു കാണാനെത്തിയത്. ഭാര്യ സംഗീത, മകൻ അർണവ്, എട്ടുമാസം പ്രായമുള്ള മകൾ കാർത്യായനി, പിതാവ് ടി.കെ.മോഹനൻ, മാതാവ് അമ്മിണിക്കുട്ടി, സഹോദരൻ ബിനീഷ് മോഹൻ, ബിനീഷിന്റെ ഭാര്യ ദീപ, സംഗീതയുടെ മാതാപിതാക്കൾ എന്നിവർ അന്തിമോപചാരം അർപ്പിച്ചതിനു പിന്നാലെ ഉച്ചയ്ക്ക് 2ന് മരണാനന്തര ശുശ്രൂഷകൾ ആരംഭിച്ചു. മകൻ അർണവാണ് പിതാവിന്റെ ചിതയ്ക്കു തീകൊളുത്തിയത്. 

കൂട്ടുവിട്ട്, കൂട്ടുകാരൻ

ADVERTISEMENT

2001 ലെ ഒരു ജൂലൈയിലാണ് നാട്ടകം ഗവ ‌. കോളജിലെ ജിയോളജി ക്ലാസിൽ ആ 12 പേർ ആദ്യമായി ഒരുമിച്ചത്. കാൽ നൂറ്റാണ്ട് പിന്നിട്ട് അതേ ജൂലൈയിൽ വീണ്ടും അവർ ഒന്നിച്ചുകൂടി. പ്രിയസുഹൃത്ത് അനീഷ് മോഹന് യാത്രാമൊഴിയേകാൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന സഹപാഠികൾ അവധിയെടുത്താണ് പത്താഴക്കുഴിയിലെ കൂരോത്തുപറമ്പിലെ വീട്ടിലെത്തിയത്. ഡിഗ്രിക്ക് പിന്നാലെ പിജിയും ഈ 12 പേരും ഒരുമിച്ചാണ് ചെയ്തത്. 12 പേരിൽ ആറുപേർക്കു മാത്രമാണ് അവസാന യാത്രയിൽ പങ്കെടുക്കാനായത്. ബെംഗളൂരുവിൽനിന്ന് ടി.കെ.അനീഷ്, ബിബിൻ ദാസ്, ലഖ്നൗവിൽനിന്ന് റൺസി പോൾ മാത്യൂസ്, മംഗളൂരുവിൽനിന്ന് സാജു വർഗീസ്, കുട്ടിക്കാനത്തുനിന്ന് അനു ജോസ്, അഹമ്മദാബാദിൽനിന്ന് പ്രബിൻ സുകുമാരൻ എന്നിവരാണ് എത്തിയത്.

നർമം പൊതിഞ്ഞ ജീവിതം

‘മാർച്ച് മാസം അവസാനമാണ് അനീഷ് വിളിച്ചത്. സിക്കിമിൽ തന്നെയായിരുന്നു. തുരങ്ക നിർമാണത്തിനിടെ ചെറിയൊരു അപകടം ഉണ്ടായെന്നും താൻ രക്ഷപ്പെട്ടെന്നും ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. അത്ര വലിയ അപകടത്തെപ്പോലും നിസ്സാരമായി കാണുന്ന സ്വഭാവമായിരുന്നു അവന്റേത്’. സുഹൃത്ത് പ്രബിൻ സുകുമാരന്റെ ഓർമയിൽനിന്ന് അനീഷിന്റെ ചിരി മായുന്നില്ല. മാർച്ചിലെ ആ ഫോൺ വിളിയിൽ പറഞ്ഞ ചെറിയ അപകടം അന്ന് വലിയ ആശങ്കയുണ്ടാക്കിയിരുന്നില്ല. ജീവനു ഭീഷണിയായ സാഹചര്യം പോലും തമാശയാക്കി മാറ്റാൻ കഴിയുന്ന ആത്മവിശ്വാസമായിരുന്നു അനീഷിന്റേത്.

നടുക്കം മാറാതെ അനൂപ് പട്ടേൽ

‘തുരങ്കത്തിന് തൊട്ടടുത്തുവരെ ഞങ്ങൾ ഒരുമിച്ചായിരുന്നു. അപ്പോഴാണ് എന്റെ വണ്ടി കേടായത്. അനീഷിന്റെ വണ്ടിയിൽ 5 സീറ്റുണ്ടായിരുന്നു. എല്ലാ സീറ്റിലും ആളുകൾ ഉണ്ടായിരുന്നു. എന്നോട് പുറത്തു നിൽക്കൂ, താൻ തിരികെ വന്നിട്ട് എന്റെ സൈറ്റിൽ പോകാം എന്നു പറഞ്ഞാണ് അനീഷ് തുരങ്കത്തിന് ഉള്ളിലേക്കു കയറിയത്. കാതടപ്പിക്കുന്ന സ്ഫോടനമായിരുന്നു പിന്നീട്’– സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലെ വാതകസ്ഫോടനത്തിൽ കൊല്ലപ്പെട്ട അനീഷ് മോഹനൊപ്പം ജിയോളജിസ്റ്റായി അതേ സൈറ്റിലുണ്ടായിരുന്ന അനൂപ് പട്ടേലിന്റെ കണ്ണുകളിൽ നിന്ന് നടുക്കം വിട്ടുമാറിയിട്ടില്ല. മൃതദേഹത്തെ അനുഗമിച്ച എൻഎച്ച്പിസിയിലെ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം അനീഷിന്റെ വീട്ടിലെത്തിയ അനൂപ് സംഭവത്തെക്കുറിച്ച് പറയുന്നു:

‘ഉച്ചയായിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയ സമയം. തുരങ്കത്തിന്റെ കവാടത്തിൽനിന്ന് വിവിധ വശങ്ങളിലേക്കും ‌മണ്ണെടുത്തിട്ടുണ്ട്. ആ ഭിത്തികൾ കോൺക്രീറ്റ് ഉപയോഗിച്ച് അടയ്ക്കുന്ന പ്രവർത്തനങ്ങളാണ് (ഷോട്ട്ക്രീറ്റ്) നടന്നിരുന്നത്. വെള്ളമോ വാതകങ്ങളോ പുറത്തേക്കു തള്ളി വരാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. കേരളത്തിലെ ദേശീയപാതകളുടെ വശത്ത് അങ്ങനെ ചെയ്യുന്നത് ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്. ചെറുതും വലുതുമായ ദ്വാരങ്ങളും വാതക പോക്കറ്റുകളുമെല്ലാം കോൺക്രീറ്റ് ചെല്ലുമ്പോൾ അടയും. അപ്പോൾ അവിടെയുള്ള വെള്ളവും വാതകങ്ങളും മറ്റിടങ്ങളിലേക്കു മാറും. ഉപകരണങ്ങൾ ഉപയോഗിച്ചു മാത്രമേ ഈ വാതകസാന്നിധ്യം കണ്ടെത്താനാകൂ. മണത്തു നോക്കിയാലൊന്നും കിട്ടില്ല. ഒരു മണിക്കൂർ മുൻപ് പരിശോധിച്ചെങ്കിലും അവിടെ മീഥൈൻ ഉണ്ടായിരുന്നില്ല. എവിടെയെങ്കിലും മീഥൈൻ കെട്ടിക്കിടന്നുണ്ടായ വാതക പോക്കറ്റിലേക്ക് കോൺക്രീറ്റ് ചെന്നപ്പോൾ തുരങ്കത്തിലേക്ക് മറ്റേതെങ്കിലും വഴിയിലൂടെ അതു തള്ളി വന്നതാകാം. കാരണം ഒരു മാസമായി തുരങ്കത്തിൽ പണികളൊന്നും നടക്കുന്നുണ്ടായിരുന്നില്ല.

ഞങ്ങൾ മുകളിലും താഴെയുമായുള്ള മുറികളിലാണ് താമസിച്ചിരുന്നത്. ഓഫിസിലും അടുത്തടുത്താണ് ഇരുന്നിരുന്നത്. എവിടെ പോയാലും ഒരുമിച്ചായിരുന്നു. അന്ന് ഇറങ്ങിയതും ഒരുമിച്ചുതന്നെ. എന്നാൽ കുറച്ചു മുൻപോട്ട് പോയപ്പോഴേക്കും എന്റെ വണ്ടി പണിമുടക്കി. അനീഷിന്റെ സൈറ്റ് ആയിരുന്നു അത്. അതിനാൽ താൻ പോയി നോക്കാം, ഉച്ചഭക്ഷണം കഴിച്ചിട്ട് ഒരുമിച്ച് എന്റെ സൈറ്റിലേക്ക് പോകാമെന്ന് പറഞ്ഞു’. ‘തുരങ്കത്തിന്റെ കവാടത്തിൽ വെള്ളം കൂടുതൽ വരുന്നുവെന്നു തൊഴിലാളികൾ പറഞ്ഞു. പെട്ടെന്ന് പോയി നോക്കി വരാമെന്നാണ് അനീഷ് കരുതിയത്. വെള്ളം അത്ര കൂടുതലൊന്നും ഉണ്ടായിരുന്നില്ല. സാധാരണ കാണുന്ന 5-10 ലീറ്റർ ഒക്കെയായിരുന്നു. അതു കൂടരുതെന്ന് കരുതി അടയ്ക്കാൻ പോയതാണ്. എന്നാൽ അവർ തുരങ്കകവാടത്തിൽ എത്തിയതും സ്ഫോടനം ഉണ്ടായി’ – അനൂപ് പട്ടേൽ പറഞ്ഞു.

The Tragic End of Geologist Aneesh Mohan:

Geologist Aneesh Mohan, who died in a tunnel explosion in Sikkim, was cremated at his ancestral home in Kerala amidst a large gathering of mourners. His infant daughter, Karthayani, expressed her grief by reaching out to her father's image, unaware of his demise. Colleagues from his geology batch, some of whom had reunited after 25 years, also bid a final farewell. Aneesh was known for his optimistic nature, even downplaying a previous accident. The explosion occurred during shotcrete work in the tunnel, a process to seal walls and prevent water or gas leakage. Colleagues suspect a pocket of methane gas, undetected by smell, might have been ignited when concrete was applied. Aneesh had gone to inspect an unusual water seepage at the tunnel entrance, a task he undertook without realizing the grave danger.

ADVERTISEMENT