ADVERTISEMENT

റോജ എന്ന ഒറ്റ സിനിമ മതി മധുബാല മനസ്സിലേക്ക് എത്താൻ...

പ്രായമാവുന്നില്ല പാട്ടിനും മധുബാലയ്ക്കും. റിലീസ് ചെയ്ത് മുപ്പത്തിമൂന്നു വർഷം കഴിഞ്ഞിട്ടും നൊസ്റ്റാൾജിയ ജ്വലിച്ചു നിൽക്കുന്ന പാട്ട്– ‘ചിന്ന ചിന്ന ആശൈ’ മൂന്നു വാക്കിൽ ഭൂതകാലക്കുളിര് പെയ്തു തുടങ്ങും.

ADVERTISEMENT

പാട്ടു പോലെ തന്നെ നായികയും. റോജയിൽ അഭിനയിക്കുമ്പോൾ ഇരുപതുകളിലായിരുന്നു. ഇന്ന് അൻപതുകളിലെത്തിയെങ്കിലും റോജയുടെയും യോദ്ധയിലെ അശ്വതിയുടെയുമൊക്കെ ഛായയ്ക്ക് അരികിൽ തന്നെയാണു മധുബാല.

അഗ്രഹാരത്തിൽ നിന്നു നഗരത്തിലേക്കു ഞെട്ടറ്റുവീണ മുഖമായിരുന്നെങ്കിലും മധുബാല വളർന്നതു ഗ്ലാമറൊഴുകുന്ന മുംബൈക്കാരി ആയാണ്. 11 വർഷത്തിനു ശേഷം മലയാള സിനിമയിൽ അഭിനയിക്കാനെത്തുമ്പോഴും  നാട്ടിൻപുറക്കാരിയാണ്. രൂപത്തിൽ മാത്രമല്ല പുതിയ സിനിമയുടെ പേരിലുമുണ്ട് നൊസ്റ്റാൾജിയ–‘ചിന്ന ചിന്ന ആശൈ..’

ADVERTISEMENT

‘‘ഇന്ദ്രൻസിനൊപ്പമാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. അദ്ദേഹത്തെ കുറിച്ചു കേട്ടിട്ടുണ്ടായിരുന്നു. നാഷനൽ അവാർഡും സ്റ്റേറ്റ് അവാർഡും കിട്ടിയ നടൻ. സെറ്റിലെത്തിയ ദിവസം തന്നെ അദ്ദേഹം അദ്ഭുതപ്പെടുത്തി’’  ചിന്ന ചിന്ന ആശൈ സിനിമയുടെ ആദ്യ ദിവസത്തെക്കുറിച്ചു മധുബാല പറഞ്ഞു തുടങ്ങി.

‘‘ഡയറക്ടർ ‘ആക്‌ഷൻ’ പറഞ്ഞു. പക്ഷേ അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നു തോന്നി.  പറഞ്ഞതു കേട്ടില്ലേ എന്ന്  സംശയമായി. ഞാൻ പതുക്കെ മോണിറ്ററിലേക്ക് നോക്കി. അദ്ഭുതപ്പെട്ടുപോയി. അദ്ദേഹത്തിന്റെ കണ്ണുകളാണ് അഭിനയിക്കുന്നത്. എല്ലാ വികാരങ്ങളും നിറയുന്ന സുന്ദരമായ കണ്ണുകൾ. ഞാൻ എക്സ്പ്രസീവ് പഴ്സൺ ആണ്. കഷ്ടപ്പെട്ട് അഭിനയിക്കും. അപ്പോഴാണ് അതാ ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കാതെ ജീവിക്കുന്ന ഒരാൾ. എന്തൊരു പവർഫുൾ അഭിനയമാണ്. സംവിധായിക വർഷ വാസുദേവിന്റെ ആദ്യ സിനിമയാണിത്. അഭിജിത്ബാബുജി നിര്‍മിക്കുന്ന ആദ്യ മലയാള സിനിമയും.’’

ADVERTISEMENT

യോദ്ധയ്ക്കു ശേഷം മോഹൻലാലിനൊപ്പം കണ്ണപ്പ. എന്തു പറഞ്ഞു യോദ്ധയിലെ അക്കോസേട്ടൻ?

ലാലേട്ടനും ഞാനും ഒരുമിച്ചുള്ള സീനുകൾ ഇല്ല. വർഷങ്ങ ൾക്കു ശേഷം അദ്ദേഹത്തെ കാണാനായതിൽ  സന്തോഷം തോന്നി. യോദ്ധയിൽ അഭിനയിക്കുമ്പോൾ  ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ വയസ്സ്. സിനിമയെക്കുറിച്ചു ധാരണ ഒന്നും ഇല്ല. എങ്ങനെ പെരുമാറണം എന്നറിയില്ല, മലയാളം ഒട്ടും അറിയില്ല. കൂടെയുള്ളവർ ആരൊക്കെയാണെന്ന് ഒാർത്തു നോക്കിക്കേ, ലാലേട്ടൻ, ജഗതിച്ചേട്ടൻ സംഗീത് ശിവൻ സർ... എല്ലാവരും സീനിയേഴ്സ്. പക്ഷേ, ലാലേട്ടൻ അത്രയ്ക്ക് കെയർ ചെയ്തു. ഞാൻ കാരണം റീടേക്ക് ചെയ്യേണ്ടിവന്നാലും ഒരുമടിയുമില്ലാതെ ചെയ്യും.

മൂന്നു പതിറ്റാണ്ടിനു ശേഷം മറ്റൊരു സെറ്റിൽ ഞങ്ങൾ കാണുന്നു. ഒരു വ്യത്യാസവുമില്ല. അതേ ലാലേട്ടൻ. നമ്പർ ഷെയർ‌ ചെയ്തു. ഒരുമിച്ച് ഇനിയും അഭിനയിക്കാനാവട്ടേയെന്നു പറഞ്ഞു. കണ്ണപ്പ ഒരുപാടു പ്രതീക്ഷയുള്ള സിനിമയാണ്.  ഇതുവരെ ചെയ്യാത്ത വേഷം. എന്റെ കഥാപാത്രത്തിന്റെ സ്ക്രീൻടൈം  കുറവാണ്. പക്ഷേ, പവർഫുൾ ക്യാരക്ടറാണ്. പടനായികയുടെ വേഷം. ഇതു സ്ത്രീകൾക്കു ശബ്ദമുള്ള കാലമാണ്. ഈ കഥാപാത്രം മുന്നിലെത്തിയപ്പോൾ അതാണു മനസ്സിലേക്കു വന്നത്.

ദുൽഖറിനൊപ്പമായിരുന്നില്ലേ  അവസാന മലയാള സിനിമ–സം സാരം ആരോഗ്യത്തിന് ഹാനികരം?

അതിൽ രസകരമായ ഒരു കാര്യമുണ്ട്. രണ്ടു ഭാഷകളിൽ റി ലീസ് ചെയ്ത  സിനിമയാണത്. മലയാളത്തിൽ ‘സംസാരം ആരോഗ്യത്തിന് ഹാനികരം’. തമിഴിൽ ‘വായ്മൂടി പേസുവേം’.  എന്റെ ആദ്യ തമിഴ് സിനിമ മമ്മൂക്കയ്ക്ക് ഒപ്പമായിരുന്നു‌– അഴകൻ.  ദുൽഖറിന്റെ ആദ്യ തമിഴ് സിനിമ എനിക്കൊപ്പവും. അതിൽ ഭംഗിയുള്ള   യാദൃച്ഛികതയുണ്ടല്ലേ.

ആലോചിക്കുമ്പോൾ ചിരിവരുന്ന ഒരു കാര്യം അഴകനിലുണ്ട്. ഫസ്റ്റ് ഷെഡ്യൂൾ.  മമ്മൂക്ക ആദ്യമായി സെറ്റിലെത്തിയ ദിവസം. ഞാനൊരു ചെറിയ കുട്ടിയുടെ കോസ്റ്റ്യൂമിലാണ്. എന്നെ കണ്ടതും ബാലചന്ദർ സാറിനോടു മമ്മൂക്ക ചോദിച്ചു–‘‘എന്താണു സർ ഇത്? പതിനഞ്ചു വയസ്സുള്ള കുട്ടിയാണോ എന്റെ നായിക.’’ ഒരു നിമിഷം പോലും വൈകാതെ ഞാൻ ഉത്തരം പറഞ്ഞു, ‘‘പതിനഞ്ചല്ല സാർ ഇരുപതു വയസ്സുണ്ട്.’’  മമ്മൂക്ക പൊട്ടിച്ചിരിച്ചു.  ആദ്യം അകലം തോന്നുമെങ്കിലും നല്ല മനസ്സുള്ള വ്യക്തിയാണ് അദ്ദേഹം.

ആദ്യ വർഷം മൂന്നു ഭാഷയിൽ. എന്തൊരു സുന്ദരമായ തുടക്ക മായിരുന്നല്ലേ?

അഴകൻ ആദ്യ തമിഴ് സിനിമ. ഫൂൽ ഒൗർ കാണ്ഡെ ആദ്യ ഹിന്ദി ചിത്രം. ഒറ്റയാൾ പട്ടാളം ആദ്യ മലയാള സിനിമ. മൂന്നുസിനിമകളും ഏതാണ്ട് ഒരേ സമയത്താണു ഷൂട്ട് ചെയ്തത്. അതുകൊണ്ട് ഏതാണ് എന്റെ ആദ്യ സിനിമ എന്നെനിക്ക് അറിയില്ല. അഴകനിൽ മമ്മൂക്കയ്ക്ക് ഒപ്പം. ഫൂൽ ഒൗർ കാണ്ഡെയിലെ നായകൻ അജയ് ദേവ്‌ഗൺ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു അത്. ഒറ്റയാൾ പട്ടാളത്തിൽ മുകേഷിനൊപ്പവും.

അഴകൻ  സ്കൂൾ ആയിരുന്നു. ബാലചന്ദർ സർ എന്റെ അധ്യാപകനും. ക്യാമറയിലേക്ക് എങ്ങനെ നോക്കണം എ ന്നു തൊട്ട് ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു. ക്ലാസിലെ പേടിയുള്ള കുട്ടിയെ പോലെ ഞാനതെല്ലാം കേട്ടു നിന്നു.

തൊട്ടടുത്ത വർഷമായിരുന്നു റോജ– എനിക്കു കിട്ടിയ ‘ഗ്രേറ്റസ്റ്റ് ഒാപ്പർച്യുനിറ്റി.’ സിനിമയിൽ എത്തുന്നതിനു മു ൻപേ  മണിസർ (മണിരത്നം) സംവിധാനം ചെയ്ത അഗ്നി നക്ഷത്രം കണ്ടു കടുത്ത ആരാധികയായി. ഫൂൽ ഒാർ കാണ്ഡെ വിജയിച്ചു നിൽക്കുന്ന സമയം. ഒരു ഹിന്ദി ജേണലിസ്റ്റ് എന്നെ ഇന്റർവ്യൂ ചെയ്തു.  ആരുടെ  സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹം എന്നു ചോദിച്ചു. യഷ് ചോപ്രയൊക്കെ ബോളിവുഡ് ഹിറ്റ്മേക്കേഴ്സായി നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു അത്. പക്ഷേ, ഞാൻ പറഞ്ഞത് മണിരത്നം സിനിമയിൽ അഭിനയിക്കണം എന്നാണ്. പത്രപ്രവർത്തകൻ അന്നെന്നോടു ചോദിച്ചു ആരാണു മണിരത്നം?  അന്ന് അദ്ദേഹത്തെ മുംബൈയിൽ അധികമാരും അറിയുക പോലുമില്ല. പിന്നീടു റോജയിൽ അഭിനയിക്കുമ്പോൾ എനിക്കു തോന്നി–ദൈവം എന്റെ പ്രാർഥന കേട്ടു.

ആദ്യ സിനിമയിൽ നിന്നുള്ള തിരസ്കാരം അത്ര വേദനിപ്പിച്ചില്ലേ? എപ്പോഴെങ്കിലും മധുരപ്രതികാരം തോന്നിയിട്ടുണ്ടോ?

പ്രതികാരം തോന്നിയിട്ടേയില്ല. എന്നെ ഇന്നത്തെ ഞാനാക്കിയത് ആ തിരസ്കാരമായിരുന്നു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. മൂന്നോ നാലോ ദിവസം അഭിനയിച്ച ശേഷം എന്നെ വേണ്ട എന്നവർ തീരുമാനിച്ചു. സിനിമയിലെത്തിയേ പറ്റൂ എന്നു ഞാനും. അന്നു ഫാൻസി ജിം ഒന്നും ഇല്ല. ആറു മണിക്കു ജൂഹു കടൽതീരത്ത് ഒാടാൻ പോവും. തിരിച്ചെത്തിയ ശേഷം കോളജിലേക്ക്.  ഡയലോഗ് പറയാനുള്ള കോഴ്സിനു ചേർന്നു. നീന്തൽ, ഹോഴ്സ് റൈഡിങ്... എല്ലാം പഠിച്ചു. മൂന്നു വർഷം. ഡിഗ്രിക്കൊപ്പം അഭിനയത്തിന് ഉപകരിക്കും എന്ന് എനിക്കു തോന്നിയതെല്ലാം പഠിച്ചെടുത്തു.

ജീവിതത്തിൽ ഉണ്ടാവുന്ന  മോശം കാര്യങ്ങളിൽ ചിലർ നിലച്ചു പോവും. അതു പാടില്ല. അത്തരം നെഗറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ നല്ലതു സംഭവിക്കാനുള്ള വെളിച്ചമായി മാറും. ഞാൻ അതിനു െതളിവാണ്.  

madhubala-8

പതിനാലാം വയസിൽ അമ്മയെ നഷ്ടമായ പെൺകുട്ടി. ആ കാലത്തെ സങ്കടങ്ങൾ എങ്ങനെയാണ് മറികടന്നത്?

എല്ലാ മക്കളെയും പോലെ ഞാനും തകർന്നു പോയി. പക്ഷേ, എന്റെ സങ്കടങ്ങൾ മായ്ക്കാൻ ചീയർ ലീഡറായി അച്ഛനുണ്ടായിരുന്നു. എന്നെയും സഹോദരനെയും വളർത്താനായി അച്ഛൻ സ്വന്തം ജീവിതം  ത്യജിച്ചു.  ഹേമാജി (നടി ഹേമമാലിനി) എന്റെ ബന്ധുവാണ്. ഹേമാജിയുടെ അമ്മ അംബ എല്ലാ ദിവസവും വീട്ടിൽ വരും. എനിക്കൊപ്പം കുറേ നേരം ഇരിക്കും. ശാന്ത അക്ക ഭക്ഷണവുമായി എത്തും. ഒരു പെൺകുട്ടിക്ക് അമ്മയെ നഷ്ടമായ വേദന കുറയ്ക്കാൻ അവരൊക്കെ ഒപ്പം നിന്നു. എന്നിട്ടും അമ്മയെ  മിസ് ചെയ്തു, ഇപ്പോഴും അതുണ്ട്. അമ്മയായിരുന്നു എന്റെ ആദ്യ ഡാൻസ് ടീച്ചർ. അമ്മയുടെ ഏറ്റവും മോശം  വിദ്യാർ‌ഥി ഞാനായിരുന്നു. അത്ര കുസൃതിയായിരുന്നു.

‘സന്തൂർമദർ’ ആയിരിക്കുന്നതിന്റെ രഹസ്യം എന്താണ്?

ഒറ്റ വരിയിൽ ഉത്തരം പറയാം– ദൈവം  കരുണ കാണിച്ചതു കൊണ്ട്. ഈ ചോദ്യത്തിന് വേണമെങ്കിൽ പല രീതിയിൽ ഉത്തരം പറയാം– മെഡിറ്റേറ്റ് ചെയ്യുന്നത് കൊണ്ട്, ‌വർക്ക് ഒൗട്ട് ചെയ്യുന്നതുകൊണ്ട്... പക്ഷേ, അതൊന്നും സത്യമാണെന്നു വിശ്വസിക്കുന്നില്ല. ഞാൻ സിനിമയെ കുറിച്ചു കാണുന്ന സ്വപ്നം പൂർണമായിട്ടില്ല എന്ന് ദൈവത്തിനറിയാം. ഇനിയും ആ വേഷങ്ങൾ ചെയ്യാനായി ദൈവം എന്നെ മാറ്റി നിർത്തിയിരിക്കുകയാണ് എന്നു കരുതാനാണിഷ്ടം.

മൂത്തമകൾ അമേയയ്ക്ക് 25 വയസ്സായി. എൽഎസ്‍സി കോളജിൽ നിന്നു മാസ്റ്റേഴ്സ് പൂർത്തിയാക്കി. ഇളയയാൾ കേയ യൂണിവേഴ്സിറ്റി കോളജ് ലണ്ടനിൽ നിന്ന് ഗ്രാജുവേഷൻ കഴിഞ്ഞു. കേയ നന്നായി നൃത്തം ചെയ്യും. സിനിമയാണു മോഹം. ചെറുപ്പമായിരിക്കുന്നെന്നു കേൾക്കുമ്പോൾ എനിക്ക് ഇഷ്ടം തോന്നാറുണ്ട്. പക്ഷേ, മക്കളുടെ ആംഗിളിൽ ആലോചിച്ചു നോക്കിക്കേ, ഞാൻ അൻപതുകളിൽ അവർ കൗമാരത്തിൽ. സഹോദരിമാരെ പോലെ എന്നൊക്കെ പറയുമ്പോൾ അവർക്കതു വിഷമമാവും.

ആനന്ദ് ഷാ,  അദ്ദേഹത്തെ കുറിച്ചു പറയാതെ ‘ഞങ്ങൾ’ എന്ന വാക്കു പൂർണമാവില്ല. എന്നെ മോഡലാക്കി പരസ്യം ഷൂട്ട് ചെയ്യാനാണ് ആനന്ദ് ആദ്യമായി വരുന്നത്. ആ പരിചയം വിവാഹത്തിലേക്ക് എത്തി. അത്രയും സപ്പോർട് ചെയ്യുന്ന ഒരാൾ  ഉണ്ടായിരുന്നില്ലെങ്കിൽ സിനിമയിൽ തുടരില്ലായിരുന്നു. ഇപ്പോൾ പോലും സിനിമ വേണോ കുട്ടികൾക്കൊപ്പം നിൽക്കണോ എന്നു ചോദിച്ചാൽ കുട്ടികൾക്കൊപ്പം എന്നേ ഞാന്‍ ഉത്തരം പറയൂ. പക്ഷേ, അവർ പറയും ‘അമ്മാ അഭിനയിക്കൂ, ഇഷ്ടമുള്ളത് ചെയ്യൂ...’

(2025 ജൂണ്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖം)

Madhoo Returns to Malayalam Cinema with 'Chinna Chinna Aasai':

Madhoo, the iconic actress from 'Roja', is making a comeback to Malayalam cinema after 11 years with the film 'Chinna Chinna Aasai'. The film's title itself evokes nostalgia, mirroring the enduring charm of the actress and the beloved song 'Chinna Chinna Aasai'. Madhoo, who was in her twenties during 'Roja', remains remarkably youthful even in her fifties. She shares her experience working with veteran actor Indrans in 'Chinna Chinna Aasai', praising his expressive eyes and powerful acting. The actress also reminisces about her past experiences in Malayalam cinema, including her role in 'Yoddha' alongside Mohanlal, highlighting his supportive nature. She discusses her upcoming film 'Kannappa', describing her character as a powerful role that aligns with the current era of strong female characters. Madhoo reflects on her early career, the interesting coincidence of working with Mammootty and Dulquer Salmaan, and the invaluable lessons learned from directors like Balachander and Mani Ratnam. She also touches upon her resilience in overcoming early setbacks in her career and the personal tragedies she faced, emphasizing how these experiences shaped her into the person she is today.

ADVERTISEMENT