ADVERTISEMENT

നൃത്തം ചെയ്യുക എന്ന കുട്ടിക്കാലത്തെ ആഗ്രഹം അൻപതു വയസ്സിനു ശേഷം സഫലമാക്കി മാറ്റി ഇവർ..

തിങ്കളും വ്യാഴവും എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിനു കനകചിലങ്ക കിലുക്കമാണു കൂട്ട്. വിദ്യാർഥികൾ അൻപതു കടന്ന പെൺകുട്ടികൾ.  

ADVERTISEMENT

‘‘അൻപതിനു  മേലെ പ്രായമുള്ള ഞങ്ങളെ ‘പെൺകുട്ടികളെന്ന്’ വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. മനസ്സിലെ മധുരപ്പതിനേഴിനെയല്ലേ ഞങ്ങൾ പൊടി തുടച്ച് ചിലങ്ക കെട്ടിച്ചു നിർത്തിയിരിക്കുന്നത്,’’ എന്ന് നർത്തകിമാർ പൊട്ടിച്ചിരിയോടെ  ചോദിക്കുന്നു.  

‘‘സാംസ്കാരിക കേന്ദ്രത്തിന്റെ ഉപസംഘടനകളായി കഥകളി ആസ്വാദക സദസ്സ്, സംഗീത ആസ്വാദക സദസ്സ്, സീനിയർ സിറ്റിസൺസ് ഫോറം, അക്ഷരശ്ലോക കളരി എന്നീ വിഭാഗങ്ങളുടെ പ്രവർത്തനം ഭംഗിയായി മുന്നോട്ട് പോകവേ സാംസ്കാരിക കേന്ദ്രത്തിന്റെ സ്ഥാപകനും അന്നത്തെ പ്രസിഡന്റുമായിരുന്ന അഡ്വ. കെ. ബാലചന്ദ്രന്റെ നേതൃത്വത്തിലാണു നൃത്തത്തിനു കൂടി ആസ്വാദക സദസ്സ് രൂപം കൊള്ളുന്നത്. ’’   ഉഷ വേണു ഗോപാൽ പറയുന്നു.

ADVERTISEMENT

നൃത്താസ്വാദക സദസ്സിന്റെ ട്രഷറർ ആയിരുന്ന ഉഷ വേണുഗോപാലും പ്രസിഡന്റായിരുന്ന മല്ലിക വർമയുമാണ് അൻപത് കടന്നവർക്കുള്ള നൃത്തക്ലാസ് എന്ന ആശയത്തിലേക്കു നയിച്ചത്.

‘‘നൃത്തം പഠിക്കണം എന്ന ആഗ്രഹവുമായി ഉഷ ചേച്ചി ഒരു ഡാൻസ് ക്ലാസിൽ ചേർന്നിരുന്നു. പല പ്രായക്കാരായ കുട്ടികൾ പഠിക്കുന്ന ക്ലാസിൽ പ്രായമേറിയവരെ തീരെ പരിഗണിക്കാറില്ല. അവർ എന്തെങ്കിലുമൊക്കെ ചെയ്യട്ടേ എന്ന മട്ട്. ഉഷ ചേച്ചി ആവശ്യപ്പെട്ട പ്രകാരമാണ് ഞാനിവിടെ എത്തുന്നത്. 50 വയസ്സിനു മേൽ പ്രായമുള്ളവരെ നൃത്തം പഠിപ്പിക്കാൻ പകുതി വഴിക്കു നിർത്തിപ്പോകാത്ത ടീച്ചറെ വേണം  എന്നതായിരുന്നു ആവശ്യം.’’ നൃത്താധ്യാപിക ആർഎൽവി മിഥുന അതീഷ് പറയുന്നു.

old-age-dance2
ചങ്ങമ്പുഴ പാർക്കിലെ നൃത്ത വിദ്യാർഥികൾ
ADVERTISEMENT

‘‘മുതിർന്നവരെ നൃത്തം പഠിപ്പിക്കുമ്പോൾ നല്ല ക്ഷമ വേണം. കുട്ടികളെപ്പോലെ അവർക്ക് ശരീരത്തിന് വഴക്കമുണ്ടായെന്ന് വരില്ല. ക്ലാസ് തുടങ്ങിയതോടെ ഇവർ പഠിച്ചെടുക്കുന്നതു കണ്ടു ഞാൻ അദ്ഭുതപ്പെട്ടു. കുട്ടികളെ പലപ്പോഴും അച്ഛനമ്മമാർ നിർബന്ധിച്ചാണു പഠിപ്പിക്കുന്നതെങ്കിൽ ഇവർ മനസ്സിൽ നിന്നുള്ള ആഗ്രഹത്താലാണു പഠിക്കുന്നത്. അതിന്റെ പ്രതിഫലനം അവരുടെ നൃത്തത്തിലുണ്ട്. എല്ലാ വർഷവും ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.’’

തുടക്കക്കാർ മുതൽ പ്രഗദ്ഭർ വരെ

‘‘തുടക്കക്കാർ മുതൽ പ്രഗദ്ഭർ വരെ നൃത്തം അവതരിപ്പിക്കുന്ന വേദിയാണു ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം.   2019 ഒക്ടോബറിലാണു നൃത്ത ക്ലാസ് തുടങ്ങുന്നത്. കോവിഡ് കാലത്ത് മുടങ്ങിയെങ്കിലും പൂർവാധികം ഊർജത്തോടെ 2021 ഡിസംബറിൽ ക്ലാസ് പുനരാരംഭിച്ചു. 2024 ജനുവരിയിൽ തിരുവാതിര ക്ലാസും തുടങ്ങി.  

ചെറുപ്രായത്തിൽ നൃത്തം പഠിക്കാൻ ആഗ്രഹിച്ച, അതിന് അവസരം  ലഭിക്കാതെ പോയവരെ നൃത്താസ്വാദക സ ദസ്സു ചേർത്തു പിടിക്കുന്നു.

ആഴ്ചയിൽ രണ്ടു ദിവസം ക്ലാസിനായി സാംസ്കാരിക കേന്ദ്രം നൃത്താസ്വാദക സദസ്സിനു സമയം അനുവദിച്ചിട്ടുണ്ട്. വാർഷിക പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുടെ നൃത്തപരിപാടിയും ഉണ്ടാകും. അടുത്തുള്ള ക്ഷേത്രങ്ങളിലും മറ്റും പരിപാടികൾക്കായി ക്ഷണിക്കപ്പെടാറുമുണ്ട്. ചങ്ങമ്പുഴ പാർക്കിലെ അരങ്ങിൽ അയ്യപ്പ ചരിതവും  കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ടിന്റെ നൃത്താവിഷ്കാരവും വിദ്യാർഥികൾ അവതരിപ്പിച്ചിരുന്നു.

വർഷത്തിലൊരിക്കൽ നൃത്താസ്വാദക സദസ്സ് നൃത്തോത്സവം നടത്തും. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന നൃത്തോത്സവത്തിൽ പല വിധ ശാഖകളിലെ നൃത്തരൂപങ്ങൾ അവതരിപ്പിക്കും.  

ശോഭന, മഞ്ജു വാരിയർ, നവ്യ നായർ, ജാനകി രംഗരാജൻ, പല്ലവി കൃഷ്ണൻ, ഗോപിക വർമ, നീന പ്രസാദ്, മേതിൽ ദേവിക തുടങ്ങിയവരൊക്കെ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇവരെല്ലാം ഞങ്ങളുടെ ഉദ്ദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സഹകരിച്ചവരാണ്. ഇത്തവണത്തെ നൃത്തോത്സവത്തിൽ ഡോ.രാജശ്രീ വാരിയർ, ആശാ ശരത് എന്നിവരുടെ ഭരതനാട്യം, മഥുലിത മൊഹാപത്രയുടെ ഒഡീസി, സാന്ദ്ര പിഷാരടിയുടെ മോഹിനിയാട്ടം, ആതിര ശശിധരന്റെ കഥക് എന്നിവ അവതരിപ്പിച്ചു.  മാസത്തിൽ രണ്ടു ദിവസം മുതിർന്ന വനിതകൾക്കു നൃത്തം  അവതരിപ്പിക്കാൻ വേദിയൊരുക്കുന്നു. അപേക്ഷ വരുന്നതിനനുസരിച്ചാണ് വേദി അനുവദിക്കുന്നത്.’’ എന്ന് സാംസ്കാരിക കേന്ദ്രം കമ്മിറ്റി മെംബർമാരായ മല്ലിക വർമയും ഈശ്വരി വർമയും പറയുന്നു.

പോയല്ലോ വേദനകളും തളർച്ചയും

‘‘ചെറുപ്പത്തിൽ നൃത്തം പഠിക്കാൻ താത്പര്യമുണ്ടായിരുന്നു. ജീവിതത്തിരക്കിൽ ആഗ്രഹം മാറ്റിവച്ചു.  ഇപ്പോൾ മോഹിനിയാട്ടവും തിരുവാതിരയും പഠിക്കുന്നു. ശാരീരികവും മാനസികവുമായ സന്തോഷം ഇതിലൂടെ കിട്ടുന്നു.’’ നൃത്താസ്വാദക സദസ്സിന്റെ പ്രസിഡന്റ് ഷീല സുരേഷിന്റെ വാക്കുകൾക്കു ചിലങ്കയുടെ കിലുക്കം.

‘‘വീട്ടിൽ വെറുതേയിരുന്നു മടുത്തപ്പോഴാണ് എന്തെങ്കിലും ചെയ്യണം എന്ന തോന്നലുണ്ടായത്. അപ്പോഴാണു ക്ലാസിനെക്കുറിച്ച് അറിയുന്നതും ചേരുന്നതും. ഇപ്പോൾ ജീവിതമാകെ മാറി. നമ്മൾ പോസിറ്റീവ് ആയിരുന്നാൽ നമുക്ക് മാത്രമല്ലല്ലോ സന്തോഷം വീട്ടുകാർക്കു കൂടിയല്ലേ.  അൻപതു വയസ്സു കഴിയുന്നതോടെ ശാരീരിക പ്രശ്നങ്ങൾ മിക്കവരിലും പതുക്കെ പിടിമുറുക്കി തുടങ്ങുമല്ലോ. നൃത്തം ചെയ്തു നോക്കൂ ഒക്കെ പമ്പ കടക്കും.’’ ക്ലാസിലെ ഏറ്റവും ചെറിയ കുട്ടിയും അമ്പത്താറുകാരിയുമായ  ശ്രീദേവി ദാമോദരൻ പറയുന്നു.

‘‘രണ്ട് ദിവസമേ ക്ലാസുള്ളൂ.  എങ്കിലും ഇവിടെ പഠിക്കുന്നതു വീട്ടിൽ പോയി നന്നായി പ്രാക്റ്റീസ് ചെയ്താൽ മുതിർന്ന സ്ത്രീകൾ  നേരിടുന്ന വലിയൊരു പ്രശ്നമായ അമിതവണ്ണം മാറും. നൃത്തം പഠിച്ചു തുടങ്ങിയതോടെ എന്റെ പത്ത് കിലോ കുറഞ്ഞു ’’ രാജം എന്ന എഴുപത്തഞ്ചുകാരി ഉറപ്പിച്ചു പറയുന്നു. ക്ലാസിലെ സീനിയറാണു രാജം.

old-age-dance-1
ഉഷ വേണുഗോപാൽ, മല്ലിക വർമ, മിഥുന അതീഷ്, ഈശ്വരി വർമ, ഷീല സുരേഷ്

‘‘വൈദ്യുതി ബോർഡിൽ നിന്നു സീനിയർ സൂപ്രണ്ടായി  റിട്ടയർ ചെയ്ത സമയത്താണു  കുട്ടിക്കാലത്തു ഡാൻസ് പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം വീണ്ടും കയറി വന്നത്. ഭർത്താവിന്റെ വീട്ടുകാരെല്ലാം നൃത്തമറിയുന്നവരായതോടെ അതൊരു സങ്കടമായി മാറി. ഇപ്പോൾ നൃത്തം പഠിക്കാൻ മാത്രമല്ല, പ്രോഗ്രാം അവതരിപ്പിക്കാൻ വ രെ പറ്റി ’’ എന്ന് അഭിമാനം കൊള്ളുന്നു അനിത തമ്പി എ ന്ന അറുപത്തിയൊന്നുകാരി.

‘‘ഭരതനാട്യമാണു ഞാൻ പഠിക്കുന്നത്. അടവുകൾ  തൊട്ടു തുടങ്ങി അലാരിപ്പും തില്ലാനയും തോടയവും  നടേശ കൗത്തവും പഠിച്ചു. ഇപ്പോൾ ഹരിനാരായണ കൗത്തം ആണ് പഠിക്കുന്നത്.’’ സ്പൈസസ് ബോർഡിൽ നിന്നും റിട്ടയർ ചെയ്ത ശേഷം നൃത്തം പഠിച്ചു തുടങ്ങിയ അറുപത്തിനാലുകാരി പ്രിയ കുമാരി പറയുന്നു.

‘‘എന്റെ ക്രോപ്പ് ചെയ്ത മുടി കണ്ടിട്ട് ഇതും വച്ച് എങ്ങനെ നൃത്തവേഷം അണിയും എന്നാണോ ആലോചിക്കുന്നത്. വഴിപാടായി മുടി എടുത്തതാണ്. പെട്ടെന്നു വളരണേ എന്നാണ് ഇപ്പോൾ പ്രാർഥന.  ഇല്ലെങ്കിൽ വേദിയിൽ കളിക്കാൻ അവസരം വരുമ്പോൾ മുടി വയ്ക്കേണ്ടി വരുമല്ലോ..’’ മോഹിനിയാട്ടം വിദ്യാർഥിയായ സിന്ധു പറയുന്നു. ആദിശങ്കര  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ പ്രഫസറായിരുന്ന സിന്ധു ജോലിയിൽ നിന്നു സ്വയം വിരമിച്ച ശേഷമാണ് നൃത്തപഠനം തുടങ്ങുന്നത്.  

എഴുപത്തിമൂന്നുകാരിയായ ഓമന ഡേവിസ് നൃത്തം പ ഠനം തുടങ്ങിയിട്ട് ഒരു വർഷമാകുന്നതേയുള്ളു. ‘‘നൃത്തം പഠിച്ചു തുടങ്ങിയതോടെ സന്ധിവേദനകൾ കുറഞ്ഞു. നമ്മുടെ ആരോഗ്യത്തിനു പറ്റുന്ന രീതിയിലാണല്ലോ ടീച്ചർ പഠിപ്പിക്കുന്നത്’’ എന്ന് ഓമന.

‘‘കുട്ടിക്കാലത്ത് നൃത്തം പഠിച്ചിരുന്ന എനിക്ക് വിവാഹത്തോടെ നിർത്തേണ്ടി വന്നു. ഞാൻ വീണ്ടും നൃത്തം പഠിക്കുമെന്നും  നൃത്തം ചെയ്യുമെന്നും കരുതിയതേയല്ല.’’ പൂനം രാജേന്ദ്രബാബു അതിശയത്തോടെ പറയുന്നു.

‘‘ ഞങ്ങളുടെ സംഘടനയെ ഇവിടെ എല്ലാവരും വിളിക്കുന്നത് ‘അനിയത്തി’ സംഘടന എന്നാണ്. ചങ്ങമ്പുഴ സാംസ്കാരിക സംഘടനയിലെ ഏറ്റവും ഇളയകുട്ടിയാണല്ലോ അവൾ. ദൈവാനുഗ്രഹത്താലും മറ്റു സംഘടനകളുടെ പിന്തുണയോടെയും ഈ കുഞ്ഞനിയത്തി വളരുകയാണ്.’’  ഉഷ വേണുഗോപാൽ ചിരിയോടെ പറയുന്നു.

(2025 മാര്‍ച്ച് ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന ലേഖനം)

Age No Barrier: Kerala Women Fulfill Dance Aspirations After Fifty:

Women over fifty are fulfilling their childhood dreams of dancing after turning fifty, with classes held every Monday and Thursday at Changampuzha Park in Edappally, Ernakulam. These 'girls' feel no shame in being called that, as they are rekindling their youthful passion for dance. The initiative started under the leadership of Adv. K. Balachandran, founder and former president of the cultural center, and was driven by Usha Venugopal and Mallika Varma. Experienced dance teacher RLV Mithuna Atheesh emphasizes the patience required for teaching older adults, marveling at their dedication. The center provides a platform for beginners to seasoned artists, with classes beginning in October 2019, resuming with renewed vigor in December 2021 after a COVID-induced break, and a Thiruvathira class starting in January 2024. Students have performed at temples and presented artistic interpretations of 'Ayya Charitham' and 'Poothappattu' at the park's stage, highlighting the transformative physical and mental benefits of dance.

ADVERTISEMENT