സർക്കാർ സർവീസിൽ അണ്ടർ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമാണ് സിനിമാനടനായ അനിൽരാജ്...
തിരുവനന്തപുരം നഗരത്തിൽ മനുഷ്യർ മാത്രമല്ല മരങ്ങളും അനിൽരാജിന്റെ പരിചയക്കാരാണ്. സെക്രട്ടറിയേറ്റിൽ ഹൈഗ്രേഡ് അണ്ടർസെക്രട്ടറി അനിൽരാജ് നട്ട നൂറുകണക്കിനു മരങ്ങളാണ് നഗരത്തിൽ തണൽവിരിച്ചു നിൽക്കുന്നത്.
പക്ഷേ, ഇതിന്റെയൊന്നും പേരിലല്ല അനിൽരാജ് മലയാളികൾക്കു പരിചിതനാകുന്നത്. ഫാലിമി, വാഴ–ഒന്ന്, വ്യസനസമേതം ബന്ധുമിത്രാദികൾ, സംഭവവിവരണം നാലരസംഘം, വത്സലക്ലബ്, അതിരടി, കൊല്ലം കോട്ട കമ്പനി, ധനുഷ്ക്കോടി തുടങ്ങിയ നിരവധി സിനിമകളിലെ വേഷങ്ങളിലൂടെയാണ് അനിൽരാജ് ജനമനസ്സുകളിൽ ഇടം നേടുന്നത്. പരിസ്ഥിതിപ്രവർത്തനം പോലെ തന്നെ അനിൽരാജിനു പ്രിയമാണ് അഭിനയവും.
‘‘സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി ധാരാളം ഓഡിഷനുകൾക്ക് പോയിട്ടുണ്ട്. പക്ഷേ, ആരും സ്വീകരിച്ചില്ല. ഒടുവിൽ ഒരു ഷോട്ഫിലിമിൽ അവസരം കിട്ടി. അരുൺ സോളും രതീഷ് രോഹിണിയും ചേർന്ന് എടുത്ത ‘മെമ്മറീസ് ഓഫ് മൊറാലിറ്റി.’
അതു മാനവീയം വീഥിയിൽ പ്രദർശിപ്പിച്ചു. അങ്ങനെയാണു സംവിധായകൻ വിപിൻദാസിന്റെ ശ്രദ്ധയിലെത്തുന്നത്. അദ്ദേഹത്തിന്റെ അന്താക്ഷരി സിനിമയിലെ ചെറുവേഷത്തിലൂടെയായിരുന്നു തുടക്കം. പക്ഷേ, ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയതു നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമിയിലെ ചാക്കോ എന്ന കഥാപാത്രത്തിലൂടെയാണ്.
‘ആദ്യ സിനിമ ‘അന്താക്ഷരി’യിൽ സൈജു കുറുപ്പായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹവുമായി എനിക്കു കോംബിനേഷൻ സീനായിരുന്നു. സിനിമയിൽ ഞാൻ പുതുമുഖമാണെന്നു അറിഞ്ഞുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചതും ആ സീനിൽ എന്നെ സഹായിച്ചതും. ആ സപ്പോർട്ട് തന്ന ആത്മവിശ്വാസം ചെറുതല്ല.’ അനിൽരാജ് പറയുന്നു.
‘ഫാലിമി എനിക്കൊരു പാഠപുസ്തകമായിരുന്നു. സിനിമയിൽ അനുഭവം കൊണ്ട് ഞാൻ കാരണവരായി കാണുന്ന ജഗദീഷേട്ടൻ, പിന്നെ എപ്പോഴും ചിരിക്കുകയും ഗൗരവം കാണിക്കേണ്ടിടത്ത് ഗൗരവക്കാരിയാവുകയും ചെയ്യുന്ന മഞ്ജുപിള്ള, അന്ന് എന്നെപ്പോലെ പുതുമുഖമായിരുന്ന സന്ദീപ്, പിന്നെ നിതീഷ് സഹദേവിനെപ്പോലൊരു സംവിധായകനും. ഫാലിമി എന്നായിരുന്നു സിനിമയുടെ പേര് എങ്കിലും എനിക്ക് ആ സിനിമ ഒരു ഫാമിലി തന്നെയായിരുന്നു.’ അനിൽരാജിന്റെ വാക്കുകൾ.
ഡിപ്ലോമ മുതൽ ഡിപ്ലോമ വരെ
അനിൽരാജിന്റെ പിതാവ് കൃഷ്ണൻകുട്ടി പേരൂർക്കട കൺകോർഡിയ യുപി സ്കൂളിലെ അധ്യാപകനായിരുന്നു. മാതൃകാ അധ്യാപകനുള്ള അവാർഡ് വാങ്ങിയ അദ്ദേഹം ജീവിതത്തിലും സഹജീവി സ്നേഹമുള്ള വ്യക്തിയായിരുന്നു. മാത്രമല്ല പ്രകൃതിയെയും പുസ്തകങ്ങളെയും സ്നേഹിച്ച അദ്ദേഹം തന്റെ അമ്പതാം വയസ്സിൽ ഒരു മാസ്റ്റർ ബിരുദം കൂടി നേടി വിദ്യാർഥികൾക്കും മറ്റുള്ളവർക്കും മാതൃകയായി. അനിൽരാജിന്റെ അമ്മ സുകുമാരി വീട്ടമ്മയായിരുന്നു.
പഠനകാര്യങ്ങളിൽ അച്ഛന്റെ വഴിയിലൂടെ തന്നെയായിരുന്നു അനിൽരാജും. നാലാഞ്ചിറ സെന്റ് ജോൺസ് സ്കൂളിൽ തുടങ്ങിയ സ്കൂൾ വിദ്യാഭ്യാസം പോളിടെക്നിക്ക് ഡിപ്ലോമയും ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും എൽ.എൽ.ബി യും കഴിഞ്ഞ് േജണലിസം ഡിപ്ലോമ വരെയെത്തി. തിരുവനന്തപുരത്ത് കുറച്ചുകാലം പത്രപ്രവർത്തകനായിരുന്നു. പിന്നീട് സർക്കാർ സർവീസിൽ കയറി. സെക്രട്ടറിയേറ്റിൽ അണ്ടർസെക്രട്ടറി ഹയർ ഗ്രേഡ് തസ്തിക വരെ അതു വളർന്നു.
‘‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ചുമതലയും നോഡൽ ഓഫീസറുമായിരുന്നു. അതുകൊണ്ട് ദുരിതം അനുഭവിക്കുന്നവർക്ക് അർഹമായ സഹായം ചെയ്യാൻ കഴിഞ്ഞു എന്നതാണ് സർക്കാർ സർവീസിലെ ഏറ്റവും വ ലിയ സന്തോഷം.’’ അനിൽരാജ് പറയുന്നു.
പ്രകൃതിയിലൂടെ തുടക്കം
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ ആസ്ഥാനം എന്ന രീതിയിൽ പ്രസിദ്ധമായ കുടപ്പക്കുന്നിലാണ് അനിൽരാജിന്റെ വീട്. കുട്ടിക്കാലത്തു വീടിനടുത്ത് ഒരു നേച്വർ ക്ലബ് ഉണ്ടായിരുന്നു. ‘പ്രകൃതി’ എന്നായിരുന്നു അതിന്റെ പേര്. റോഡരുകിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു നേച്വർ ക്ലബിന്റെ പ്രധാന പരിപാടി. ആ സേവനപരിപാടിക്ക് അനിൽരാജും മുൻപന്തിയിലുണ്ടായിരുന്നു. കുടപ്പനക്കുന്നു മുതൽ മടത്തുനട വരെ അന്നു നട്ട തൈകളാണ് തന്റെ മനസ്സിൽ ഇപ്പോഴും പ്രകൃതിസ്നേഹമായി തഴച്ചു വളരുന്നതെന്ന് അനിൽരാജ് പറയുന്നു.
തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നൂറു കണക്കിനു മരങ്ങളാണ് അനിൽരാജും കുടുംബവും വച്ചുപിടിപ്പിച്ചത്. അതിൽ തണൽമരങ്ങൾ മാത്രമല്ല മാവും പ്ലാവും പുളിയും ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളുമുണ്ട്. സെക്രട്ടറിയേറ്റിനുള്ളിൽ രണ്ട് ആൽമരങ്ങളും ഒരു പ്ലാവും ഇപ്പോൾ വളരുന്നു.
നടാനുള്ള വൃക്ഷതൈകൾ വീട്ടിൽ തന്നെയാണു മുളപ്പിക്കുന്നത്. വീടിനു പിറകുവശത്ത് ഉമിയും പച്ചക്കറി വേസ്റ്റും കൂട്ടിക്കലർത്തിയിട്ട് അതിലാണ് അരികൾ വിതറുന്നത്. മഴക്കാലമാവുമ്പോൾ അവ മുളച്ചുപൊന്തും. അവധിദിവസങ്ങളിലും മറ്റും സകുടുംബമാണ് തൈ ഇളക്കിയെടുത്ത് നടാൻ കൊണ്ടുപോകുന്നത്. സ്വന്തം കാറിൽ നടീൽ ഉപകരണങ്ങളും തൈകളുമായി കുടുംബയാത്ര. യാത്രയ്ക്കിടയിൽ പൊതുസ്ഥലത്ത് ഒരു മരം ആവശ്യമുണ്ടെന്നു തോന്നിയാൽ അവിടെയൊരു തൈ വയ്ക്കും. കൂട്ടത്തിൽ ‘ദയവായി തൈകൾ നശിപ്പിക്കരുത്..’ എന്നെഴുതിയ ബോർഡും.അനിൽരാജും കുടുംബവും വർഷങ്ങളായി ഈ പ്രവൃത്തി ചെയ്യുന്നു. തൈ വച്ചതിനുശേഷം അങ്ങോട്ടു തിരിഞ്ഞുനോക്കാതിരിക്കുന്ന ആളല്ല അനിൽരാജ്. കൃത്യമായ പരിചരണം നടത്താറുണ്ട്. സമീപപ്രദേശങ്ങളിൽ നിന്നു വെള്ളമെടുത്തു നനയ്ക്കും . വളവുമിടും.
‘‘എത്രയൊക്കെ ശ്രദ്ധിച്ചാലും നഗരത്തിരക്കിനു നടുവിൽ മരം ഒരു തലപ്പൊക്കമെങ്കിലും വളരുന്നത് വളരെ ശ്രമകരമാണ്. വഴിയരുകിൽ തൈ വളരുന്നത് കണ്ടാൽ വെട്ടിക്കളയാൻ ഉത്സാഹം കൂടുതലുള്ളവർ ഇപ്പോഴും നമുക്കും ചുറ്റുമുണ്ട്. നടുന്ന തൈകൾക്ക് എല്ലാം സംരക്ഷണകൂട് വയ്ക്കാൻ ബുദ്ധിമുട്ടാണ്. മറ്റുള്ളവരുെട സഹായം സ്വീകരിച്ചുകൊണ്ടാെണങ്കിലും അതിന് ശ്രമിക്കാറുണ്ട്.’’ അനിൽരാജിന്റെ വാക്കുകൾ.
‘‘ഇങ്ങനെയൊക്കെയാണെങ്കിലും നമ്മൾ നട്ട് വലുതായ മരത്തിന്റെ തണലിൽ ലോട്ടറി കച്ചവടക്കാരും മീൻകച്ചവടക്കാരും ഓട്ടോറിക്ഷ ഓടിക്കുന്നവരുമൊക്കെ വിശ്രമിക്കുന്നതു കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നാറുണ്ട്.’’ അദ്ദേഹം പറയുന്നു
തിരുവനന്തപുരത്ത് പേരൂർക്കടയ്ക്ക് അടുത്തു ദർശൻ നഗറിലാണ് അനിൽരാജിന്റെ താമസം. ഭാര്യ യൂണിവേഴ്സിറ്റ് ലൈബ്രറി അസിസ്റ്റന്റ് ചിത്ര, മകൻ അവസാനവർഷ മെഡിക്കൽ വിദ്യാർഥി കാശിനാഥ്, മകൾ ബി.െടക് വിദ്യാർഥിനി പവിത്ര. അനിൽരാജിനെ പോലെ തന്നെ മകൻ കാശിനാഥും കലാരംഗത്ത് സജീവമാണ്. മെഡിക്കൽ വിദ്യാർഥിയാണെങ്കിലും സോഷ്യൽ മീഡിയയിലും കാശി താരമാണ്.
ഏതാണ് അടുത്ത പ്രോജക്്റ്റ് എന്നു ചോദിച്ചപ്പോൾ അനിൽരാജ് പറഞ്ഞു;‘‘വരാനിരിക്കുന്ന രണ്ടു വൻപ്രോജക്റ്റുകളിൽ ഞാനുമുണ്ട്. അതു രഹസ്യമായിരിക്കട്ടെ; ചില സിനിമകളുടെ ക്ലൈമാക്സ് പോലെ.’’
ഗുരുദേവന്റെ ബന്ധുക്കൾ
‘‘എന്റെ ഭാര്യ ചിത്രയുെട പ്രപിതാമഹനാണു ശ്രീനാരായണഗുരു. തിരുവനന്തപുരത്ത് ചെമ്പഴന്തിയിൽ തന്നെയാണു അവരുടെ കുടുംബം. വാഴവിള എന്നാണ് അവരുടെ കുടുംബപ്പേര്. വയൽവാരം വീടിനു തൊട്ടടുത്താണ് അവരുടെയും വീട്. അഞ്ചാം തലമുറയാണ് ഇപ്പോഴുള്ളത്. ചെമ്പഴന്തിയിൽ ശ്രീനാരായണ കോളജിന്റെ നിർമാണത്തിനു ചിത്രയു െട മുത്തശ്ശി കൊച്ചുപാർവതി മൂന്നേക്കർ സ്ഥലമാണു വിട്ടുകൊടുത്തത്.’’ അനിൽരാജ് പറയുന്നു.
ശ്രീനാരായണ ഗുരുദേവന്റെ കുടുംബാംഗമാകുന്നതിനു മുൻപു തന്നെ ഗുരുവചനങ്ങൾ അനിൽരാജിനെ സ്വാധീനിക്കാറുണ്ടായിരുന്നു. ‘പാതയോരത്തു ഫലവൃക്ഷങ്ങൾ നടുക. ഫലവുമായി; തണലുമായി.’ എന്ന ഗുരുവചനമാണ് അനിൽരാജിനെ കൂടുതൽ സ്വാധീനിച്ചതും പ്രകൃതിയുടെ കൂട്ടുകാരനാക്കിയതും.