‘‘ഈ മെഡലുകളും ട്രോഫികളുമെല്ലാം എന്റെ മകനുവേണ്ടി നേടുന്നവയാണ്. ഭാവിയിൽ ഉമ്മയെക്കുറിച്ചു സംസാരിക്കുമ്പോൾ അവന്റെ വാക്കുകളിൽ അഭിമാനം നിറയണം.’’
തിരുവനന്തപുരം മാണിക്യവിളാകത്തെ വീട്ടിൽ ഭംഗിയായി അടുക്കിവച്ചിരിക്കുന്ന വിജയചിഹ്നങ്ങൾ കാണിച്ച് ദേശീയ പഞ്ചഗുസ്തിതാരം ബുഷ്റ ബീവി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ബുഷ്റ എന്ന മുപ്പതുകാരി വനിതകളുടെ 70 കിലോഗ്രാം വിഭാഗത്തിൽ ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി.
കൈവരിച്ചത് സ്വപ്നതുല്യമായ നേട്ടമാണെങ്കിലും ലക്ഷ്യത്തിലേക്കുള്ള യാത്ര ഒട്ടും സുഖകരമായിരുന്നില്ലെന്നു പറയുന്നു ബുഷ്റ.
‘‘ജീവിതത്തിൽ ഒരിക്കൽ കാലിടറി. പക്ഷേ, എഴുന്നേറ്റ് മുന്നോട്ടു നടന്നേ മതിയാകൂ. എന്നെ മാത്രം വിശ്വസിച്ച്, ആശ്രയിച്ച് ജീവിക്കുന്നൊരു കുഞ്ഞു ജീവനുണ്ടു മുന്നിൽ. കരഞ്ഞു തളർന്നുറങ്ങുന്ന രാത്രികളിൽ ഞാൻ സ്വപ്നം കാണുമായിരുന്നു, ഞാനും മോനും സന്തോഷത്തോടെ ജീവിക്കുന്നൊരിടം.’’ എട്ടു വയസ്സുകാരൻ ഇമ്രാനെ ചേർത്തു പിടിച്ചു ജീവിതം പറയാനിരിക്കുമ്പോൾ ബുഷ്റയുടെ കണ്ണുകളിൽ അമ്മ മനസ്സിന്റെ വിജയക്കനൽ എരിയുന്നു.
സ്വപ്നങ്ങൾക്കു വിലങ്ങു വീണപ്പോൾ
‘‘എട്ടു വർഷം മുൻപ് എല്ലാം ഉപേക്ഷിച്ച്, ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇമ്രാന് പത്തു മാസം. ഒറ്റയ്ക്കു നടക്കേണ്ടി വന്ന വഴികളോർത്തു കരഞ്ഞു. ആ രാത്രി സ്വന്തം വീട്ടിലെത്തി ഉറങ്ങാൻ കിടന്നപ്പോൾ ഓർമയിൽ നിറഞ്ഞതത്രയും എന്റെ കുട്ടിക്കാലമാണ്. വാപ്പ അലി മുഹമ്മദിനും ഉമ്മ ആയിഷയ്ക്കും ഏഴു മക്കളാണ്. ഞാനാണ് ഏറ്റവും ഇളയത്.
സഹോദരന്മാർക്കൊപ്പം ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിച്ചു നടക്കാനായിരുന്നു എനിക്കിഷ്ടം. സ്പോർട്സിലായിരുന്നു താത്പര്യം. പങ്കെടുക്കുന്ന ഇനങ്ങളിലെല്ലാം ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്ന് എനിക്കാകും.
കായിക മത്സരങ്ങളിൽ ജില്ലാതലത്തിൽ മെഡലുകൾ വാങ്ങിക്കൂട്ടിയെങ്കിലും ഒരിക്കൽപ്പോലും സംസ്ഥാനതല മ ത്സരഗ്രൗണ്ടുകൾ കണ്ടില്ല. വീട്ടുകാർ അനുവദിച്ചില്ലെന്നു പറയുന്നതാവും ശരി.
ബികോം പഠനം പൂർത്തിയായ ഉടൻ യോഗ്യനായ ഒരു ചെറുപ്പക്കാരനെ കണ്ടെത്തി നിക്കാഹ് നടത്തി. എംകോമിന് ചേരണമെന്നുണ്ടായിരുന്നെങ്കിലും നടന്നില്ല. വിവാഹത്തോടെ പഠനത്തിനും സ്പോർട്സിനുമെല്ലാം പൂട്ടു വീണു.’’ ഉള്ളിലെ കടൽ ബുഷ്റ ഒരു ദീർഘനിശ്വാസത്തിലൊതുക്കി.
‘‘വിവാഹജീവിതം എനിക്കു സമ്മാനിച്ചതു വേദനകൾ മാത്രമായിരുന്നു. ആദ്യ നാളുകളിൽ തന്നെ പ്രശ്നങ്ങൾ ഉടലെടുത്തു. അത് അവസാനിക്കില്ലെന്ന് ബോധ്യമായതോടെ വീട്ടിൽ കാപറഞ്ഞു. ‘ബുദ്ധിമുട്ടാണെങ്കിൽ വീട്ടിലേക്കു വരൂ’ എന്ന് ഉമ്മയും വാപ്പയും പറഞ്ഞു. അതോടെ ഇമ്രുവിന്റെ ഉമ്മയും വാപ്പയുമെല്ലാം ഞാനായി. അതിനിടെ ചിലർ രണ്ടാം വിവാഹമെന്ന ‘പോംവഴി’യുമായി എത്തി.’’ ബുഷ്റ പൊട്ടിച്ചിരിച്ചു.
‘‘ഒറ്റയ്ക്കു മുന്നോട്ടു പോകാൻ ധൈര്യം തന്നത് ഉമ്മയാണ്. ആദ്യപടിയായി ഡ്രൈവിങ് പഠിച്ചു. ഒരു ചേഞ്ച് ആയിക്കോട്ടെ എന്നു കരുതി തല മൊട്ടയടിച്ചു. സത്യത്തിൽ അതോടുകൂടി ആത്മവിശ്വാസം അൽപം കൂടി.’’ ബോയ്കട്ട് ചെയ്ത മുടി കൈകൊണ്ട് ഒതുക്കി ബുഷ്റ പറഞ്ഞു.
ബുഷ്റ 2.0 ലോഡിങ്
‘‘ മാനസികസമ്മർദവും ഒറ്റപ്പെടലുമെല്ലാം എന്റെ ശരീരത്തിലടിഞ്ഞത് അമിതഭാരമായാണ്. ഇത്തയ്ക്കൊപ്പം ജിമ്മിൽ ചേർന്നു. എതിർപ്പുകൾ ഉണ്ടായെങ്കിലും അതെല്ലാം മറികടന്ന് ജിം ട്രെയിനർ കോഴ്സിനു ചേർന്നു.
2020ൽ ജിം ട്രെയ്നറായി ജോലിയിൽ പ്രവേശിക്കുമ്പോ ൾ എന്റെ ശമ്പളം 2,000 രൂപയാണ്. കാലം മുന്നോട്ടു പോയി. ശമ്പളം വർധിച്ചു. ജിമ്മിൽ നിന്നാണു പഞ്ചഗുസ്തിയിലേക്കു കടക്കുന്നത്.
‘‘2022ൽ പീപ്പിൾസ് ആം റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (പാഫി) നേതൃത്വത്തിൽ നടക്കുന്ന ആം റസ്‌ലിങ് ചാംപ്യൻഷിപ്പിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. സ്‌റ്റേറ്റ് ലെവലിൽ മത്സരിക്കാനുള്ള അനുമതി അന്നു വീട്ടിൽ നിന്നു കിട്ടിയില്ല.
2023ൽ സംസ്ഥാനതലത്തിൽ മത്സരിച്ച് രണ്ടു കൈക്കും (ഇടത്, വലത്) മൂന്നാം സ്ഥാനം നേടി. ദേശീയ തലത്തിൽ ആദ്യമായി മത്സരിക്കുന്നത് 2024ലാണ്. 80 കിലോഗ്രാം വിഭാഗത്തിലെ മത്സരത്തിൽ രണ്ട് ഇനങ്ങളിലായി വെള്ളിയും വെങ്കലവും നേടി. 2025ലെ ഏഷ്യൻ ചാംപ്യൻഷിപ്പിലും വെങ്കലം നേടാൻ കഴിഞ്ഞു.
പത്തു കിലോ ഭാരം കുറച്ചാണ് ഇത്തവണ ദേശീയ തലത്തിൽ മത്സരിക്കാനിറങ്ങിയത്. ഞാൻ വിന്നേഴ്സ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ എനിക്കു വേണ്ടി ആവേശത്തോടെ കയ്യടിക്കുന്നത് ഇമ്രാൻ ആണ്. എന്റെ വിജയങ്ങളിലുള്ള അവന്റെ സന്തോഷം കാണുമ്പോൾ ഞാൻ എന്നോടു തന്നെ പറയും, ‘ബുഷ്റ, നീ ജയിച്ചു...’
കഴിവിനൊപ്പം ഉയരാൻ സാധിക്കാത്തതിൽ അതിയായ സങ്കടമുണ്ടെങ്കിലും ഒരിക്കലും ഞാനെന്റെ കുടുംബത്തെ വെറുത്തിട്ടില്ല. ജീവിച്ചിരിക്കാൻ അവസരം തന്നത് അവരുടെ പിന്തുണ മാത്രമാണ്.
ജീവിതത്തിൽ നിന്നു ഞാൻ പഠിച്ചൊരു പാഠമുണ്ട്. എ ല്ലാവർക്കും നിങ്ങളുടെ ജീവിതത്തിൽ അഭിപ്രായങ്ങൾ പറയാനുള്ള അവകാശമുണ്ട്, നിങ്ങൾക്കൊഴികെ. അതുമാറിയേ മതിയാകു. ആ തിരിച്ചറിവാണു മടങ്ങി വരാനുള്ള കരുത്തായത്...’’ ഇമ്രാനെ നോക്കി ബുഷ്റ പറഞ്ഞു.
തിരുവല്ലം വർക്ക്ഒൗട്ട് വാരിയേഴ്സിലെ ട്രെയ്നറായ ബുഷ്റ ഡൽഹിയിൽ നടക്കുന്ന വേൾഡ് ആം റസ്‌ലിങ് ചാംപ്യൻഷിപ്പിനായുള്ള ഒരുക്കത്തിലാണിപ്പോൾ.