ADVERTISEMENT

ആഗസ്റ്റ് 12, ലോക ഗജദിനം. ഈ പശ്ചാത്തലത്തിൽ ‘കാട്ടിലെ അതികായൻ; ഓർമ്മകളുടെ രാജാവ്’ എന്ന പേരിൽ ഡോ ഡി. ഷൈൻ കുമാർ എഴുതിയ ലേഖനം വായിക്കാം –

കാടിന്റെ നിശ്ശബ്ദതയിൽ പെട്ടെന്ന് ഒരു ചില്ല ഒടിയും. പിന്നെ കേൾക്കുന്നത് ആഴമുള്ളൊരു ചിന്നം. മരങ്ങൾക്കിടയിൽ നിന്ന് പതുക്കെ പുറത്തുവരും ഒരു ഭീമൻ രൂപം. ഭൂമിയെ വിറപ്പിക്കുന്ന കാലടികൾ. കാറ്റിന്റെ ദിശ പോലും തിരിച്ചറിയുന്ന തുമ്പിക്കൈ. കൂട്ടത്തിലെ കുഞ്ഞിനെ വലയമിട്ട് സംരക്ഷിക്കുന്ന അമ്മമാർ.

ADVERTISEMENT

ആന!

മനുഷ്യൻ കണ്ടിട്ടുള്ള ഏറ്റവും കൗതുകകരമായ ജീവികളിലൊന്നാണ് ആന. വലുപ്പം മാത്രമല്ല, ബുദ്ധി, ഓർമ, സാമൂഹികബന്ധം, ആശയവിനിമയം, വികാരങ്ങൾ എല്ലാം ചേർന്നാൽ ആനപ്രപഞ്ചമായി. കരയിലെ കരിവീരൻ അറിയാത്ത അദ്‌ഭുതങ്ങളുടെ വലിയൊരു പുസ്തകമാണ്

ADVERTISEMENT

തുമ്പിക്കൈ ഒരു ‘മൾട്ടി ടൂൾ’

ആനയുടെ തുമ്പിക്കൈ വെറുമൊരു മൂക്കല്ല. മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപപ്പെട്ട അത്ഭുതകരമായ അവയവമാണിത്. തുമ്പിക്കൈ ഉപയോഗിച്ച് ആനയ്ക്ക് വെള്ളം കുടിക്കാം, ഭക്ഷണം പറിച്ചെടുക്കാം, മരക്കൊമ്പുകൾ ഒടിക്കാം, കുഞ്ഞിനെ തൊട്ടുതാലോലിക്കാം, അപകടം മണത്തറിയാം. ഒരു വലിയ മരക്കൊമ്പ് ഉയർത്താനും നിലത്തുകിടക്കുന്ന ചെറിയൊരു ഇല നുള്ളിയെടുക്കാനും തുമ്പിക്കൈക്ക് കഴിയും. തുമ്പിക്കൈയിൽ 40,000-ത്തിലധികം പേശിഘടകങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതിനാൽ മണ്ണിൽ കിടക്കുന്ന സൂചിപോലും നിമിഷാർദ്ധം കൊണ്ട് പൊക്കിയെടുക്കാം.

ADVERTISEMENT

കാതുകൊണ്ട് മാത്രമല്ല, കാലുകൊണ്ടും ആനകൾക്ക് കേൾക്കാം

ആനകൾ വളരെ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ ഉപയോഗിച്ച് പരസ്പരം ആശയവിനിമയം നടത്തുന്നു. പാദങ്ങളിലെ സംവേദനക്ഷമമായ നാഡീവ്യൂഹം നിലത്തെ ശബ്ദതരംഗങ്ങൾ തിരിച്ചറിയും. മനുഷ്യന്റെ കേൾവിപരിധിക്ക് താഴെയുള്ള ഇൻഫ്രാസൗണ്ട് ശബ്ദങ്ങൾ പോലും ആനകളുടെ പാദങ്ങളിലുടെ കമ്പനികളായി സഞ്ചരിക്കും. ഇതിന്റെ സഹായത്തോടെ കിലോമീറ്ററുകൾ അകലെയുള്ള ആനകളുമായി പോലും ആശയവിനിമയം നടത്താൻ അവയ്ക്ക് കഴിയും.

ആനയുടെ ഓർമ ശരിക്കും ശക്തമാണോ?

Elephants never forget എന്ന പ്രയോഗം വെറുതെയുണ്ടായതല്ല. ആനകൾക്ക് വെള്ളത്തിന്റെ ഉറവിടങ്ങൾ, സഞ്ചാരപാതകൾ, തീറ്റയിടങ്ങൾ, കൂട്ടത്തിലെ അംഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് ദീർഘകാല ഓർമയുണ്ടാകും. പ്രത്യേകിച്ച് പ്രായം ചെന്ന പിടിയാനകൾ കൂട്ടത്തെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വരൾച്ചക്കാലത്ത് വർഷങ്ങൾക്കുമുമ്പ് കണ്ട ജലസ്രോതസ്സുകളിലേക്ക് കൂട്ടത്തെ നയിക്കുന്ന ഇത്തരം ‘അനുഭവസമ്പന്നരായ ഗൈഡുകൾ’ ആനക്കൂട്ടത്തിന്റെ നിലനിൽപ്പിൽ നിർണായകമാണ്.

കൂട്ടത്തിന്റെ നേതാവ് ഒരു പെണ്ണാന

പല വന്യ ആനക്കൂട്ടങ്ങളുടെയും നേതൃത്വം പിടിയാനകൾക്കാണ്. അമ്മമാരും കുഞ്ഞുങ്ങളും സഹോദരിമാരും ബന്ധുക്കളും അടങ്ങിയ കൂട്ടമായിരിക്കും പലപ്പോഴും കാട്ടിലൂടെ നടക്കുക. പ്രായപൂർത്തിയായ ആണാനകൾ സാധാരണയായി പിന്നീട് കൂട്ടത്തിൽനിന്ന് വേർപിരിഞ്ഞ് ഒറ്റയ്ക്കോ ചെറിയ ആണാന കൂട്ടങ്ങളിലോ ജീവിക്കും. അതുകൊണ്ടുതന്നെ ആനസമൂഹത്തെ ഒരു മാതൃ കേന്ദ്രിത സമൂഹം എന്നു വിശേഷിപ്പിക്കാം. കുഞ്ഞാനയുടെ അമ്മ ഒറ്റയാൾ അല്ല എന്നു കാണാം. ആനക്കൂട്ടത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ അതിന്റെ സംരക്ഷണം ആ അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ല. കൂട്ടത്തിലെ മറ്റ് പെണ്ണാനകളും കുഞ്ഞിനെ സംരക്ഷിക്കാനും പരിചരിക്കാനും സഹായിക്കും. ഇവയെ allomothering എന്നു വിളിക്കും. കുഞ്ഞാനയ്ക്ക് അപകടമുണ്ടായാൽ കൂട്ടത്തിലെ ആനകൾ ചുറ്റും വലയമിട്ട് അതിനെ സംരക്ഷിക്കുന്ന കാഴ്ച അദ്‌ഭുതകരമാണ്.

ആനകൾക്ക് ദുഃഖമുണ്ടാകുമോ ?

ആനകളുടെ പെരുമാറ്റത്തിൽ ഗവേഷകർ ഏറെ ശ്രദ്ധിച്ചിട്ടുള്ള മേഖലയാണിത്. ചത്ത കൂട്ടാളിയുടെ ശരീരത്തിനരികിൽ ആനകൾ ദീർഘനേരം നിൽക്കുന്നതും തുമ്പിക്കൈ ഉപയോഗിച്ച് ശരീരം സ്പർശിക്കുന്നതും ചിലപ്പോൾ അസ്ഥികൾ പരിശോധിക്കുന്നതുമെല്ലാം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. റാന്നി ഗൂഡ്രിക്കൽ റേഞ്ചിൽ വെറ്ററിനറി സർജനായി ജോലി ചെയ്യുമ്പോൾ ഈ ലേഖകനും ഇത്തരം നിരവധി മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് മനുഷ്യരുടെ ദുഃഖം തന്നെയാണോ എന്ന് സംശയിച്ചിട്ടുണ്ട്. എന്നാൽ മരണം പോലുള്ള സംഭവങ്ങളോട് ആനകൾ പ്രകടിപ്പിക്കുന്ന വ്യത്യസ്തമായ പെരുമാറ്റ പ്രതികരണങ്ങൾ വളരെ ശ്രദ്ധേയമാണ്.

ചെവി ഒരു എയർകണ്ടീഷണർ

ആനയുടെ വലിയ ചെവികൾ കേൾക്കാൻ മാത്രമല്ല സഹായിക്കുക. ചെവികളിലൂടെ രക്തം സഞ്ചരിക്കുമ്പോൾ ശരീരത്തിലെ ചൂട് പുറത്തേക്ക് കൈമാറാൻ സഹായിക്കുന്നു. ചൂടുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന ആഫ്രിക്കൻ ആനകൾക്ക് വലിയ ചെവികളാണുള്ളത്. ഏഷ്യൻ ആനകളുടെ ചെവികൾ താരതമ്യേന ചെറുതാണ്. ചെവിയാട്ടി താപനില ക്രമീകരിക്കുന്നത് ആനകൾക്ക് പ്രകൃതി തന്നെ ഒരുക്കിയ ഒരു കൂളിങ് സംവിധാനമാണ്

മികച്ച നീന്തൽ താരങ്ങൾ

ഇത്ര വലിയ ശരീരമുള്ള ജീവി വെള്ളത്തിൽ മുങ്ങിപ്പോകുമെന്നാണോ കരുതുന്നത്? അല്ല. ആനകൾ മികച്ച നീന്തൽക്കാരാണ്. ദീർഘദൂരം നീന്താനും വെള്ളത്തിനടിയിൽ സഞ്ചരിക്കാനും അവയ്ക്ക് കഴിയും. നീന്തുമ്പോൾ തുമ്പിക്കൈ വെള്ളത്തിന് മുകളിൽ ഉയർത്തി സ്നോർക്കൽ പോലെ ഉപയോഗിക്കുന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. മണിക്കൂറിൽ രണ്ടു കിലോമീറ്റർ വേഗത്തിൽ ആനകൾ നീന്തും

എന്നും എപ്പോഴും ചിരിക്കുന്ന കരി

ആനയുടെ കൊമ്പ് ഒരു സാധാരണ കൊമ്പ് അല്ല. അത് യഥാർത്ഥത്തിൽ വളർന്നുവരുന്ന മുൻപല്ലുകളാണ്. എപ്പോഴും പല്ല് കാട്ടി സുസ്മേര വദനനായി നില്കുന്നതുകൊണ്ട് എന്നും എപ്പോഴും ചിരിക്കുന്ന മൃഗം എന്ന ഖ്യാതി ആനകൾക്കുണ്ട്. ആനയുടെ ജീവിതകാലം മുഴുവൻ കൊമ്പ് വളരാം. ആഫ്രിക്കൻ ആനകളിൽ ആൺ-പെൺ ആനകൾക്കും കൊമ്പുകൾ കാണാം. ഒരു സമയത്ത് ആനയുടെ വായിൽ സാധാരണയായി 24 പല്ലുകൾ വരെ ഉണ്ടായിരിക്കും. മുൻപല്ലുകളും അരപ്പല്ലുകളും ഉൾപ്പെടെയാണിത്. പക്ഷേ മനുഷ്യനെപ്പോലെ എല്ലാ പല്ലുകളും അവ ഒരുമിച്ച് ഉപയോഗിക്കുന്നില്ല. അരപ്പല്ലുകൾ മുന്നിൽ നിന്ന് പിന്നിലേക്ക് മാറിമാറി ഉപയോഗിക്കും. പഴയ പല്ലുകൾ തേഞ്ഞുപോകുമ്പോൾ പുതിയ പല്ലുകൾ പിന്നിൽ നിന്ന് മുന്നിലേക്ക് നീങ്ങിവരും. ജീവിതകാലം മുഴുവൻ ഭക്ഷണം ചവയ്ക്കാനുള്ള പ്രകൃതിയുടെ അത്ഭുതകരമായ സംവിധാനമാണിത്.

തീറ്റ പ്രിയർ

പ്രായപൂർത്തിയായ ആനയ്ക്ക് ഒരു ദിവസം 100 കിലോഗ്രാമിലധികം സസ്യഭക്ഷണം ആവശ്യമായി വരാം. പുല്ല്, ഇല, തൊലി, വേരുകൾ, പഴങ്ങൾ, മുളകൾ തുടങ്ങി പലതരം സസ്യഭാഗങ്ങളാണ് ഭക്ഷണം. വെള്ളത്തിന്റെ ആവശ്യവും വലുതാണ്. ചൂടും ലഭ്യതയും അനുസരിച്ച് ആനയ്ക്ക് ദിവസത്തിൽ നൂറുകണക്കിന് ലിറ്റർ വെള്ളം കുടിക്കാനാകും.

ആന കാട്ടിലെ എൻജിനീയർ

ആനകൾ ഭക്ഷണം തേടി മരങ്ങളും കുറ്റിച്ചെടികളും പറിച്ചു മാറ്റുമ്പോൾ കാടിന്റെ ഘടന തന്നെ മാറുന്നു. വിത്തുകൾ വിദൂരങ്ങളിലേക്ക് എത്തിക്കുന്നു. ചില സസ്യങ്ങളുടെ വിത്തുകൾ ആനയുടെ ദഹനപ്രക്രിയയിലൂടെ കടന്നുപോയ ശേഷമാണ് മുളയ്ക്കാൻ കൂടുതൽ അനുയോജ്യമാകുന്നത്. അതുകൊണ്ടാണ് ആനകളെ പലപ്പോഴും ecosystem engineer എന്നു വിളിക്കുന്നത്. ഒരു ആനയുടെ സഞ്ചാരം പോലും കാട്ടിൽ പല ജീവികൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കും.

ആനയുടെ ഗർഭകാലം വനത്തിലെ ഏറ്റവും നീണ്ട കാത്തിരിപ്പ്

ആനകളുടെ ഗർഭകാലം ഏകദേശം 22 മാസം വരെയാണ്. കരയിലെ ജീവികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലങ്ങളിലൊന്നാണിത്. ജനിക്കുന്ന കുഞ്ഞിന് വലിയ ശരീരവും തലച്ചോറും ഉള്ളതിനാൽ വളർച്ചയ്ക്കായി ഇത്രയും നീണ്ട കാലം ആവശ്യമാണ്. ജനിച്ച കുഞ്ഞാനയ്ക്ക് ഏകദേശം 100 കിലോഗ്രാമിനടുത്തോ അതിലധികമോ ഭാരം ഉണ്ടായിരിക്കാം. പിറന്നാൽ ഉടൻ നടപ്പ് ആനകുട്ടികളിലെ കൗതുകമാണ്

ആനകൾ തമ്മിൽ പേരിട്ട് വിളിക്കുമോ ?

ഇത് ആനകളെക്കുറിച്ചുള്ള ഏറ്റവും പുതിയതും കൗതുകകരവുമായ ഗവേഷണ മേഖലകളിലൊന്നാണ്. ആനകളുടെ ശബ്ദങ്ങളിൽ വ്യക്തിഗത ആനകളെ തിരിച്ചറിയാനുള്ള പ്രത്യേക ഘടകങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സമീപകാല ഗവേഷണങ്ങൾ ആനകൾ ചില ശബ്ദവിളികളിൽ വ്യക്തിഗത ‘പേരുകൾ’ പോലുള്ള പ്രത്യേക തിരിച്ചറിയൽ സൂചനകൾ ഉപയോഗിക്കുന്നുണ്ടാകാമെന്ന സാധ്യതയും മുന്നോട്ടുവച്ചിട്ടുണ്ട്. ആനകളുടെ ഭാഷയെക്കുറിച്ചുള്ള നമ്മുടെ അറിവ് ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്.

ആനകളെ വിൽക്കാമോ? ആന കൊമ്പ് സ്വന്തമാക്കാമോ?

നടൻ മോഹൻലാൽ സ്വന്തമാക്കിയ ആനകൊമ്പിനെ കുറിച്ചുള്ള വിവാദം ഇതുവരെ നിയമക്കുരുക്കുകൾ അഴിച്ചിട്ടില്ല. ഇന്ത്യയിൽ ആനകളുടെ വിൽപ്പനയും വ്യാപാരവും പൊതുവെ നിരോധിച്ചിരിക്കുകയാണ് എന്നാൽ 2023 മുതൽ നിയമത്തിൽ ഒരു പ്രധാന വ്യത്യാസമുണ്ട് നിയമാനുസൃത ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate) ഉള്ള captive elephant-നെ ചില നിബന്ധനകൾക്ക് വിധേയമായി മതപരമായ തോ ആചാരപരമായതോ ആയ ആവശ്യങ്ങൾക്കായി കൈമാറ്റം ചെയ്യാൻ കഴിയും (Section 43). Wild Life (Protection) Act, 1972 ആണ് അടിസ്ഥാന നിയമം. ആന Schedule I-ൽ സംരക്ഷിക്കപ്പെടുന്ന വന്യജീവിയാണ്. Section 43 – Regulation of transfer of animal പ്രകാരം Ownership Certificate ഉള്ള captive animal-നെ വിൽക്കുകയോ വാണിജ്യപരമായ പരിഗണനയ്ക്ക് കൈമാറുകയോ ചെയ്യുന്നത് പൊതുവെ നിരോധിച്ചിരിക്കുന്നു. ഇതിന്റെ നടപടിക്രമങ്ങൾക്കായി കേന്ദ്ര സർക്കാർ Captive Elephant (Transfer or Transport) Rules, 2024 പുറത്തിറക്കിയിട്ടുണ്ട്. നിയമാനുസൃത ഉടമസ്ഥതയുള്ള captive elephant-ന്റെ നിയന്ത്രിത transfer സാധ്യമാണ്. എന്നാൽ അത് 2024 Rules-ൽ പറയുന്ന നിബന്ധനകളും ബന്ധപ്പെട്ട Chief Wildlife Warden-ന്റെ നടപടിക്രമങ്ങളും പാലിച്ചായിരിക്കണമത്. കൂടാതെ Section 49 പ്രകാരം captive animal നെ വാങ്ങുന്നതും നിയന്ത്രണവിധേയമാണ്; നിയമപ്രകാരം അധികാരമുള്ള വ്യക്തിയിൽ നിന്നല്ലാതെ വാങ്ങാൻ പാടില്ല. കേരളത്തിൽ captive elephant-നെ വിൽക്കൽ, കൈമാറ്റം, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, transfer permission എന്നിവയെക്കുറിച്ചുള്ള നിലവിലെ കൃത്യമായ നിയമനടപടി അറിയണമെങ്കിൽ 2024 Captive Elephant Rules വായിച്ചാൽ മതി

കേരളത്തിന്റെ ആനകൾ കാടിനും സംസ്കാരത്തിനുമിടയിൽ

കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിൽ ആനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. പൂരങ്ങൾ, ഉത്സവങ്ങൾ, ആന എഴുന്നള്ളിപ്പുകൾ, ക്ഷേത്രാചാരങ്ങൾ. എല്ലാം കേരളത്തിന്റെ ദൃശ്യസംസ്കാരത്തിൽ ആനയുടെ സാന്നിധ്യം ഉറപ്പിക്കുന്നു. എന്നാൽ ആനയെ സ്നേഹിക്കുന്നത് അതിന്റെ ഭംഗി ആസ്വദിക്കുന്നതിൽ മാത്രം ഒതുങ്ങരുത്. ആനയ്ക്ക് ജീവിക്കാനുള്ള അവകാശം, സ്വാഭാവിക ആവാസവ്യവസ്ഥ, സുരക്ഷിതമായ സഞ്ചാരപാതകൾ, ശാസ്ത്രീയ പരിചരണം എന്നിവയെല്ലാം അത്രതന്നെ പ്രധാനമാണ്. കാട്ടാനയും നാട്ടാനയും വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ്. അവയുടെ ക്ഷേമവും സംരക്ഷണവും ശാസ്ത്രീയമായ സമീപനത്തോടെയായിരിക്കണം. കേരളത്തിൽ 560 ഓളം നാട്ടാനകളുണ്ട്. ആനയെ സംരക്ഷിക്കുന്നതിലൂടെ കേവലം ഒരു ജീവിയെ മാത്രം സംരക്ഷിക്കുന്നു എന്നതു മാത്രമല്ല.

കാടിന്റെ ആരോഗ്യത്തെയും, അനേകം സസ്യങ്ങളെയും ചെറുജീവികളെയും പക്ഷികളെയും സംരക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണത്. ആനകൾക്ക് ആവശ്യമായ ആവാസവ്യവസ്ഥയും സഞ്ചാരപാതകളും സംരക്ഷിക്കപ്പെടുമ്പോൾ അതിന്റെ ഗുണം അനേകം ജീവജാലങ്ങൾക്ക് ലഭിക്കും. കാടുണ്ടെങ്കിൽ ആനയുണ്ടാകും. ആനയുണ്ടെങ്കിൽ കാടും സമ്പന്നമാകും.

അറിയാം, ആനയിലെ കൗതുകങ്ങൾ

ആനയുടെ തുമ്പിക്കൈയിൽ ഏകദേശം 40,000 പേശിഘടകങ്ങളുണ്ട്.

ആനകൾ ഇൻഫ്രാസൗണ്ട് ഉപയോഗിച്ച് ദൂരെയുള്ള ആനകളുമായി ആശയവിനിമയം നടത്തുന്നു.

ആനയുടെ ഗർഭകാലം ഏകദേശം 22 മാസമാണ്.

ആനകൾ മികച്ച നീന്തൽക്കാരാണ്.

തുമ്പിക്കൈ വെള്ളത്തിനടിയിൽ ശ്വസിക്കാൻ സ്നോർക്കൽ പോലെ ഉപയോഗിക്കാം.

ആനയുടെ കൊമ്പ് വളർന്ന മുൻപല്ലാണ്.

പിടിയാനകൾ നേതൃത്വം നൽകുന്ന മാതൃകേന്ദ്രിത കൂട്ടങ്ങൾ സാധാരണമാണ്.

ആനകൾക്ക് വളരെ നല്ല ദീർഘകാല ഓർമയുണ്ട്.

ആനകൾക്ക് ഭൂമിയിലൂടെ സഞ്ചരിക്കുന്ന കമ്പനങ്ങൾ തിരിച്ചറിയാൻ കഴിയും.

ആനയുടെ വലിയ ചെവികൾ ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.

ആനകൾക്ക് ഒരു ദിവസം 100 കിലോഗ്രാമിലധികം ഭക്ഷണം ആവശ്യമായി വരാം.

ആനകൾക്ക് ദിവസവും നൂറ ലിറ്ററോളം വെള്ളം കുടിക്കാനാകും.

ആനകൾ കഴിക്കുന്ന

തീറ്റയുടെ 40 ശതമാനം വരെയേ ദഹിക്കാറുള്ളൂ

ആനയുടെ തലച്ചോറിന് 5 കിലോഭാരം വരെ ഉണ്ടാകാം

ആനകളുടെ ഭാരം 3 - 4 ടൺ ആണ്, ആയുസ്സ് 60-70 വർഷവും

കാട്ടിലെ ആനകൾ 2.3 മണിക്കൂർ നിന്ന് ഉറങ്ങും

ഇടം കൈയ്യനും വലം കയ്യനും ആനകളിലുണ്ട്, ഇടത്തേ കൊമ്പും വലത്തേ കൊമ്പും ഉപയോഗിക്കുന്നവരുണ്ട്

ആനകൾ വിത്തുകൾ ദൂരങ്ങളിലേക്ക് പരത്തുന്ന ജീവികളാണ്.

കുഞ്ഞാനയെ വളർത്തുന്നതിൽ കൂട്ടത്തിലെ മറ്റ് പെൺആനകൾക്കും പങ്കുണ്ട്.

ആനയെ സംരക്ഷിക്കുന്നത് ഒരു ജീവിയെ മാത്രമല്ല, ഒരു മുഴുവൻ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുകയാണ്.

ഗജദിനം ഓർമ്മിപ്പിക്കുന്നത്

കാട്ടിൽ ആനയുടെ കാലടികൾ പതിയുമ്പോൾ അത് ഒരു ജീവിയുടെ സഞ്ചാരം മാത്രമല്ല. ഒരു കാടിന്റെ ചരിത്രം നടക്കുകയാണ്. അത് വിത്തുകൾ കൊണ്ടുപോകുന്നു. വഴികൾ തുറക്കുന്നു. വെള്ളം തേടുന്നു. കുഞ്ഞുങ്ങളെ വളർത്തുന്നു. കൂട്ടത്തെ നയിക്കുന്നു. തലമുറകളുടെ ഓർമകൾ കൈമാറുന്നു. കാടിന്റെ ഓർമയും ശക്തിയും ജീവന്റെ തുടർച്ചയും തുമ്പിക്കൈയിൽ ചുമന്നുനടക്കുന്ന അത്ഭുതജീവിയാണ് ആന.

ആനയുണ്ടാകട്ടെ…

കാടുണ്ടാകട്ടെ…

നമ്മുടെ ഭൂമിയുടെ വനഹൃദയം മിടിച്ചുകൊണ്ടിരിക്കട്ടെ.

The Majestic Elephant: A Tale of Memory and Might:

Elephants are fascinating creatures with remarkable intelligence, memory, and social bonds, making them 'kings of memory'. Their trunks are incredibly versatile 'multi-tools' with over 40,000 muscle units, capable of delicate tasks and immense strength. Elephants communicate using infrasound transmitted through their feet, allowing them to connect over long distances. Matriarchal herds, led by experienced females, are crucial for survival, and other females participate in 'allomothering' to protect calves. Elephants exhibit complex emotional responses, including mourning. Their large ears act as natural air conditioners, regulating body temperature. Despite their size, they are excellent swimmers, using their trunks as snorkels. Their tusks are modified incisors, and they possess a unique dental system for lifelong chewing. Elephants play a vital role as 'ecosystem engineers,' shaping forests and dispersing seeds. With a gestation period of around 22 months, they are born large and capable of walking soon after. Recent research suggests they may use individual 'names' in their vocalizations. The trade and ownership of elephants, especially captive ones, are strictly regulated by law. In Kerala, elephants hold significant cultural importance, but their welfare, habitat, and conservation require scientific approaches, as protecting elephants also safeguards entire ecosystems.

ADVERTISEMENT