ആഗ്രഹിച്ചു പണിത വീടിന്റെ ഗൃഹപ്രവേശനത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയുള്ള അനീഷിന്റെ വിയോഗം നാടിനു നൊമ്പരമായി. മാതാപിതാക്കളും അനീഷും സഹോദരി അതുല്യയും അടങ്ങുന്നതാണ് കുടുംബം. സഹോദരിയുടെ വിവാഹം കഴിഞ്ഞു. 5 സെന്റ് മാത്രമുള്ള പുരയിടത്തിൽ വീടു നിർമിക്കാനായി വിവിധ സർക്കാർ പദ്ധതികൾ വഴി അപേക്ഷിച്ചെങ്കിലും സഹായം ലഭിച്ചില്ല. വിവിധ ബാങ്കുകളിൽ നിന്നു 13 ലക്ഷം രൂപ വായ്പയെടുത്താണ് കല്ലറയില്‍ വീട് നിർമാണം തുടങ്ങിയത്.
ഡ്രൈവർ ജോലി ഇല്ലാത്ത ദിവസം മറ്റു ജോലികൾക്കും പോയാണ് അനീഷ് വായ്പത്തുക അടച്ചിരുന്നത്. വീട് നിർമാണം ഇനിയും വൈകുമെന്നായപ്പോൾ അത്യാവശ്യ ജോലികൾ പൂർത്തിയാക്കി അടുത്ത മാസം പുതിയ വീട്ടിൽ താമസമാക്കാൻ ഒരുങ്ങുകയായിരുന്നു അനീഷ്.
നാട്ടിലെ എല്ലാവർക്കും വലിയ സഹായിയായിരുന്നു അനീഷ്. പിതാവ് കൃഷിപ്പണിക്കും മാതാവ് തൊഴിലുറപ്പു ജോലിക്കുമാണു പോകുന്നത്. പുതിയ വീട്ടിൽ താമസമായാൽ അമ്മയും അച്ഛനെയും ജോലിക്കു വിടുന്നില്ലെന്ന് അനീഷ് പറയുമായിരുന്നുവെന്ന് അയൽവാസികൾ ഓർക്കുന്നു.
ഒരു ദിവസം പോലും താമസിക്കാൻ കഴിയാതെ പോയ പുതിയ വീട്ടിലെ ഒരു മുറിയിലാണ് അനീഷിന്റെ മൃതദേഹം പൊതു ദർശനത്തിനു വച്ചത്. മകന്റെ മൃതദേഹത്തിനു സമീപം വാവിട്ടു കരയുന്ന മാതാപിതാക്കളെ സമാധാനിപ്പിക്കാൻ ബന്ധുക്കൾക്കും കഴിയാതെ വന്നു.
ടിപ്പർ കവര്‍ന്നെടുത്ത ജീവന്‍
വെഞ്ഞാറമൂട് ടിപ്പർ ലോറിയിൽ ഓട്ടം പോകുന്നതിനായി ക്വാറിയിലേക്കു ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി ഇടിച്ചാണ് 31 കാരനായ അരുൺകുമാറിന്റെ മരണം. കല്ലറ മരുതമൺ ആയിരവില്ലിക്കോണം കാവുവിള വീട്ടിൽ അനിൽകുമാറിന്റെയും ലളിതകുമാരിയുടെയും മകനാണ് അനീഷ്.
ഇന്നലെ രാവിലെ 6ന് വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളം ജംക്‌ഷനും അഞ്ചാംകല്ല് ജംക്‌ഷനും ഇടയിലെ വളവിലാണ് അപകടം. ടിപ്പർ ലോറി ഡ്രൈവറായ അനീഷ്, ക്വാറിയിൽനിന്നു ലോറി എടുക്കാനായി കല്ലറയിൽനിന്നും മരുതുംമൂട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
വളവിനു സമീപം, സുഹൃത്തായ ഡ്രൈവർ ടിപ്പറിൽ എതിരെ വന്നത് കണ്ടതോടെ അനീഷ് കൈ ഉയർത്തി കാട്ടി. ഇതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ലോറിക്ക് അടിയിൽപെട്ട അനീഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അനീഷിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.