ADVERTISEMENT

‘വാശിയും കൊടുമ്പിരി കൊള്ളുന്ന പോരാട്ടച്ചൂച്ചൂടുമായി, ചകിരിനാരിനാൽ കോർത്തെടുത്ത കമ്പക്കയറിൽ ഇതിഹാസം രചിക്കാൻ കരുത്തിന്റെയും വന്യതയുടെയും സൂത്രവാക്യങ്ങൾ നെഞ്ചറയിൽ കാത്തുവച്ച ധീരന്മാരുടെ പെരുങ്കളിയാട്ടം ഇതാ തുടങ്ങുകയായി...’

അനൗൺസ്മെന്റ് മുഴങ്ങുമ്പോൾ തന്നെ ഉള്ളിൽ ആ വേശത്തിരയിളകും. ഒാണസദ്യ ആസ്വദിച്ചുണ്ട ആലസ്യം ദൂരെ പോയൊളിക്കും. കാൽവിരലിൽ നിന്നൊരു തരിപ്പ്. കൈകൾ ആയത്തിൽ കുടഞ്ഞ് വായുവിലൊന്ന് ഉയർന്നുപൊങ്ങി ഉറക്കെ വിളിക്കും. ‘ആഹാ... വലിയെടാ വലി’. പെരുമ്പാമ്പിന്റെ വലുപ്പമുള്ള വടം കയ്യിലെടുക്കും മുൻപ് ആസ്വാദകരോട് ഒരു കാര്യം കൂടി. അടിപതറാതെ, വീറോടെ, വാശിയോടെ, ടീമിനൊപ്പം നിലയുറപ്പിക്കണം, കപ്പടിച്ചാലും ഇല്ലെങ്കിലും.

ADVERTISEMENT

ഇതാ, കേൾക്കൂ കഥ

ആരാണ് ആദ്യം വടംവലിച്ചതെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. പാലാഴി കടയുന്ന നേരത്ത് ദേവന്മാരും അസുരന്മാരും ഇരുഭാഗങ്ങളിൽ നിന്നു ‘വലിച്ച’ പുരാണവൃത്തത്തിലാണ് ചരിത്രത്തിലെ വടംവലിയുടെ സ്ഥാനം. ഈ കഥ വിശ്വസിക്കുന്നതാണു ബുദ്ധി, അല്ലെങ്കിൽ വായനയുടെ ‘രസച്ചരടു’ പൊട്ടും.

ADVERTISEMENT

മതപരമായും യുദ്ധത്തിന്റെ ഭാഗമായുമൊക്കെ വടംവലി നടന്നിരുന്നതായി ചരിത്രരേഖകൾ പറയുന്നു. ഒറീസയിലെ സൂര്യക്ഷേത്രത്തിനുള്ളിൽ ഇത്തരം കൊത്തുപണികളുണ്ടത്രേ. ഇന്ത്യയിൽ മാത്രമല്ല, അങ്ങു ചൈനയിലേക്കും ഈജിപ്തിലേക്കുമൊക്കെ ചരിത്രം നീളുന്നു. വടംവലി പണ്ട് ഒളിംപിക്സ് ഇനമായിരുന്നു. പിന്നീടു പുറത്തായെങ്കിലും വടംവലിക്കു വേണ്ടിയൊരു സംഘടന നിലവിലുണ്ട്, ടഗ് ഓഫ് വാർ ഇന്റർനാഷനൽ ഫെഡറേഷൻ.

ചരിത്രവടം എവിടേക്കു നീണ്ടാലും വർത്തമാനകാലത്തിലെ വടംവലിക്ക് ഒരു കഥയേ പറയാനുള്ളൂ. എട്ടു പേരു വീതമുള്ള രണ്ടു ടീം. നടുവിലൊരു വടം. വിസിൽ മുഴങ്ങിക്കഴിഞ്ഞാൽ പിന്നെ, വലിയെടാ വലി.

ADVERTISEMENT

വടമെന്നാൽ വെറുമൊരു കയറാണെന്നു കരുതരുത്. പത്തു സെന്റീമീറ്റർ വ്യാസമുണ്ടാകും വടത്തിന്. നടുവിലായി ചുവന്ന റിബണോ മറ്റോ കെട്ടും. ഇതാണ് സെന്റർ പോയിന്റ്. മത്സരം തുടങ്ങുമ്പോൾ കോർട്ടിന്റെ നടുവിലായിരിക്കും ഇത്. ഇരുവശത്തും നാലു മീറ്റർ അകലത്തിലും രണ്ടു മാർക്കുകളുണ്ടാകും. ഏതു ടീമാണോ എതിർടീമിനെ വലിച്ച് നടുവിലെ അടയാളം ക്രോസ് ചെയ്യിക്കുന്നത്, അ വരാണ് വിജയി.

എട്ട് അംഗങ്ങളാണ് വടംവലി ടീമിലുള്ളതെങ്കിലും വലിക്കാനിറങ്ങുന്നത് ഏഴു പേരാണ്. എട്ടാമൻ തോർത്തു വീശി കളിക്കാർക്ക് ആവേശവും ഊർജവും പകർന്ന്, അടവുകൾ കാതിൽ മന്ത്രിച്ച് ഓടിനടക്കും. എതിരാളി ഒരു ചുവടൂന്നുമ്പോൾ ആ ചുവടിനു മേൽ തന്ത്രം മെനയുന്നയാളാണ് ഈ ‘ആശാൻ.’ ആറുപേർ ‘ടാബ്ലോ’ പോലെ നിന്നങ്ങനെ വലിതുടങ്ങുമ്പോൾ, വടം കഴുത്തിൽ കൂടി ചുറ്റിയെടുത്ത് കാലിൽ താങ്ങി ‘അരമണ്ഡല’ത്തിൽ ഒരാൾ ഏറ്റവും പിന്നിലുണ്ടാകും. ‘കുറ്റി’ എന്നാണ് ഈ ബാക് പ്ലേയറുടെ വിളിപ്പേര്. ശ്വാസം പോലും വിടാതെ ‘കുറ്റിയടിച്ച’ പോലെയാണ് നി ൽപ്, ശ്വാസമോ ശ്രദ്ധയോ വിട്ടു പോയാൽ ടീം തോൽക്കും.

ഓരോ ചുവടിലും ആവേശം...

പിന്നോട്ടുവയ്ക്കുന്ന ഓരോ ചുവടിലും കയ്യടികളുടെ മുഴക്കം നിറയുമ്പോൾ, ഏതു നിമിഷവും മാറിമറിഞ്ഞേക്കാവുന്ന കരുത്തിന്റെ പ്രകടനമാണ് വടംവലി. ‘മനുഷ്യഭാവനകളിലെ ചിന്താധാരയിലുയരുന്ന സങ്കൽപങ്ങൾക്കതീതമായ മത്സരാവേശം തീർത്ത് ഒന്നാം സ്ഥാനം നേടുന്നവരെ കാത്തിരിക്കുന്നു കാക്കത്തൊള്ളായിരം രൂപ...’ എന്നൊക്കെയുള്ള അനൗൺസ്മെന്റ് കൂടിയാകുമ്പോൾ ആവേശം വാനോളമുയരും. ഇങ്ങനെ ആവേശം മൂത്ത് പതിനഞ്ചാം വയസ്സിൽ വടംവലി ടീമുണ്ടാക്കിയ കഥയാണ് മലപ്പുറത്തെ ‘ആഹാ ഫ്രണ്ട്സ് എടപ്പാൾ’ ടീമിന്റെ കോ ഓർഡിനേറ്ററും ക്യാപ്റ്റനും പ്രധാന വലിക്കാരനും ആശാനുമൊക്കെയായ മുഹമ്മദ് സാദത്തിന് (സാദിഖ്) പറയാനുള്ളത്.

‘‘പണ്ടൊക്കെ ഓണസദ്യ കഴിച്ചു കഴിഞ്ഞാൽ ഒരു രസത്തിനാണ് വടംവലി. ജയിക്കുന്നവർക്ക് പഴക്കുലയോ മറ്റോ ആണ് സമ്മാനം. പത്താം ക്ലാസ് കഴിഞ്ഞ കാലത്ത് എനിക്ക് 100 കിലോയിലധികം ഭാരമുണ്ട്. ഓവർ വെയ്റ്റ് വിഭാഗത്തിലാണ് അന്ന് വടംവലി മത്സരം നടക്കുക, അതായത് നാട്ടിലെ മല്ലന്മാരാകും വലിക്കാർ.’’

മല്ലന്മാരുടെ ടീമിനൊപ്പം വടം കയ്യിലെടുത്തതോടെ ഹരം കയറി അടുത്തവർഷം സ്വന്തം ടീമിനെയിറക്കി സാദത്ത്. അന്നും ഇന്നും സ്വന്തമായി ഓഫിസോ റജിസ്റ്റേർഡ് ക്ലബോ ഇല്ല, എല്ലാം വീടു തന്നെ.

vadam-vali-story3

ഒന്നു രണ്ടു വർഷം പരാജയം തന്നെയായിരുന്നു. 1999 ലാണ് മൂന്നാം സ്ഥാനം കിട്ടിയത്. ഒരു വടമായിരുന്നു സമ്മാനം. ‘‘എടപ്പാളിനു പുറത്തേക്ക് മത്സരം നീണ്ടതോടെ ടീമിനു പേരും പ്രശസ്തിയുമായി. അങ്ങനെയിരിക്കെ കൊല്ലത്തു മത്സരിക്കാൻ പോയി. അവിടെയതാ ഒരു ടീം വരുന്നു. കളിക്കാർ കളത്തിലിറങ്ങിയപ്പോൾ കാണികൾ അലറി, ‘ആഹാ...’ ആ ടീമിനോടുള്ള ആരാധന കൊണ്ടാണ് ഞങ്ങളുടെ പേര് ‘ആഹാ ഫ്രണ്ട്സ് എടപ്പാൾ’ എന്നു മാറ്റിയത്. ഇതിനിടെ പലവട്ടം ആഹാ ടീമിനൊപ്പം മത്സരിച്ചു. അന്നു ഞങ്ങൾ ജന്മശത്രുക്കൾ പോലെയായിരുന്നു.’’ പറയുമ്പോൾ സാദത്തിന്റെ കണ്ണിൽ പഴയ മത്സരാവേശം.

അടവുകൾ പതിനെട്ടും...

മല്ലന്മാരുടെ ‘വലി’യിൽ നിന്ന് വടം പതിയെ താഴെ വീണു, പിന്നെയതു പിടിക്കാൻ കടന്നുവന്നത് വെയ്റ്റ് കാറ്റഗറിയിലുള്ള താരയോദ്ധാക്കളാണ്. മത്സരം പ്രഖ്യാപിക്കുമ്പോൾ തന്നെ ടീമിന്റെ ആകെ ഭാരം നിശ്ചയിക്കും. മിക്കവാറും ഇതു 460 കിലോഗ്രാമാകും. ചില സംഘാടകർ അഞ്ചോ പത്തോ കിലോ കൂട്ടിയെന്നും കുറച്ചെന്നുമൊക്കെയിരിക്കും. നിബന്ധന എന്തായാലും ടീം നല്ലൊരു കയ്യടിയോടു കൂടി അതു സ്വീകരിക്കും. പിന്നെയാണ് കളി.

മത്സരത്തിനു പങ്കെടുക്കുന്ന ടീമംഗങ്ങൾക്ക് ‘ഫൂഡ് അടിച്ച്’ ഭാരം കൂട്ടാൻ പാടില്ല. കഴിച്ചാലും നന്നായി ‘മെയ്യനങ്ങി’ അതു കളയണം. ദിവസവും ഒന്നര– രണ്ടു മണിക്കൂർ പ്രാക്ടീസ്. മത്സരദിവസം ആർക്കെങ്കിലും വരാൻ പറ്റാതെ വന്നാൽ പേരെടുത്ത മറ്റേതെങ്കിലും ടീമിന്റെ നല്ല പ്ലേയറെ വിലയ്ക്കെടുക്കും, വിട്ടുകൊടുക്കാൻ പാടില്ലല്ലോ.

മത്സരവണ്ടി പുറപ്പെടും മുൻപ് ഓരോരുത്തരും ഭാരം അളക്കും. തൂക്കം നിശ്ചിത അളവിലും കൂടുതലാണെങ്കിൽ വണ്ടിയിലിരുന്നു വിയർത്തും ഗ്രൗണ്ടിൽ ഓടിയും അ തു കളയും. ഓരോ കാലത്തും ഓരോ താരങ്ങൾ ഉയർന്നു വരും. ബനാത്ത് പുല്ലാറയും അക്ബറുമൊക്കെ വടംവലിയിലെ ‘ഗുരുവായൂർ കേശവനും’ ‘തെച്ചിക്കോട്ടു രാമചന്ദ്രനു’മൊക്കെ ആയിരുന്നു ഒരു കാലത്ത്.

അമേരിക്കയിലെ വടംവലി

നാട്ടിലെ വടംവലിക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക ഒരു ലക്ഷമാണ്. എന്നാൽ അങ്ങു ഷിക്കാഗോയിൽ ‘ഡോളേഴ്സി’ലാണ് വടംവലിക്കു സമ്മാനം. കോവിഡ് കാരണം ര ണ്ടു വർഷം മുടങ്ങിപ്പോയ വടംവലി മത്സരത്തിനു വീണ്ടും കേളികൊട്ടുയരുമ്പോൾ ഇക്കുറി 10101 ഡോളർ (ഏകദേശം എട്ടു ലക്ഷം രൂപ) ഒന്നാം സമ്മാനം പ്രഖ്യാപിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ് ഷിക്കാഗോ സോഷ്യൽ ക്ലബ്. സ മ്മാനത്തിൽ മാത്രമല്ല, ആഘോഷത്തിനും ഒട്ടും കുറവില്ലെന്ന് ക്ലബ്ബിന്റെ പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയിലും വടംവലി സംഘാടക സമിതി ഭാരവാഹി സാജു കണ്ണംപള്ളിയും പറയുന്നു.

‘‘അമേരിക്കൻ മണ്ണിൽ ആദ്യമായി പ്രഫഷനൽ വടംവലി മത്സരം നടത്തികൊണ്ടാണ് ഷിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ചരിത്രത്തിൽ ഇടം നേടിയത്. രണ്ടുവർഷം മുടങ്ങിയില്ലായിരുന്നെങ്കിൽ ഇതു പത്താം വർഷമായേനെ. എല്ലാ വർഷവും സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ച ഷിക്കാഗോയിലെ സെന്റ് മേരീസ് പള്ളിമുറ്റം പൂരപ്പറമ്പാകും. പുലികളിയും ഓണസദ്യയുമായി ആഘോഷം തിമിർക്കും.

കുവൈത്ത്, കാനഡ, യുകെ തുടങ്ങിയ ഇടങ്ങളിൽ നിന്നൊക്കെ ഷിക്കാഗോയിലേക്ക് വടംവലിക്കാൻ ടീമെത്തും. ഏതു ടീം വന്നാലും ക്ലബ്ബിന് ഒരു നിബന്ധനയുണ്ട്, അംഗങ്ങളെല്ലാം മലയാളികളാകണം.’’  

‘ആവേശങ്ങളുടെ പോർക്കളങ്ങൾക്ക് പൊലിമയൊരുക്കിയ പോരാളികൾ...’ ‘കളിക്കളം പടക്കളമാകുന്നു... ’ മത്സരാവേശം കത്തിക്കയറുന്ന അനൗൺസ്മെന്റ്. അവസാനം കപ്പും ആടും കോഴിയും ഒപ്പം കൈ നിറയെ ക്യാഷ് പ്രൈസും നേടുമ്പോൾ എതിർമുഖത്തെ പോരാളികൾ തോളിൽ കയ്യിടുന്ന സ്നേഹക്കൂട്ടമാകും. അങ്ങനെയാണ് വടംവലിയിൽ ‘കരളുറപ്പും’ ‘കെട്ടുറപ്പും’ ഒരുപോലെ ചേരുന്നത്.

ഷാജി പാപ്പന്റെ വടംവലി ടീമിനെ ഓർമയില്ലേ? ഇല്ലാത്ത നടുവും വച്ച് ‘എന്റെ പിള്ളേരെ അവന്മാർ വല്ലോം ചെയ്താലോ’ എന്നോർത്ത് അടിക്കാനിറങ്ങുന്ന ഷാജി പാപ്പന്റെ തീം സോങ് ആണ് ഇന്നു പല ക്ലബുകളുടെയും ‘ദേശീയഗാനം.’ 

vadam-vali-story-onam
Onam Special Tug of War:

Tug of war is a sport with ancient origins, possibly dating back to the Puranic tale of the Samudra Manthan, and has historical evidence in religious carvings and ancient civilizations. It was once an Olympic sport and continues to be governed by the Tug of War International Federation, with specific rules for team size and winning conditions. Modern competitions involve teams of eight, with seven pulling and one acting as a strategist and motivator. The sport demands immense strength, strategy, and teamwork, with players using techniques like the 'kutti' for stability. Local competitions often feature significant prize money, while international events, like the one in Chicago, offer substantial rewards, attracting teams from various countries. The spirit of camaraderie and intense competition makes tug of war a thrilling spectacle, emphasizing both physical prowess and mental fortitude.

ADVERTISEMENT