ADVERTISEMENT

ഓണം ഐതിഹ്യത്തിന്റെ പിന്നാമ്പുറത്ത് കണ്ണീർ ചിത്രമായി നിൽക്കുകയാണു വിന്ധ്യാവലി...

വിന്ധ്യാവലിയെക്കുറിച്ച്‌ അധികം കേട്ടിട്ടില്ല. വായിച്ചിട്ടുമില്ല. ഒരുപക്ഷേ, ഭർത്താവായ മഹാബലിയുടെ ചിത്രത്തിനു വലുപ്പം കൂടിയതു കൊണ്ടാകാം. ബലിയുടെ നീതിബോധത്തിന്റെയും  ത്യാഗബുദ്ധിയുടെയും കഥകൾക്കു കൈവന്ന പ്രചാരത്തിൽ മുങ്ങിപ്പോയതാകാം  അത്രതന്നെ വിവേകിയും ത്യാഗമയിയുമായ വിന്ധ്യാവലി.

ADVERTISEMENT

ഹിസ്റ്ററി എന്ന പദത്തിൽ തന്നെ ചരിത്രം (ചരിതങ്ങളും) ഹിസ് സ്റ്റോറി  ആണെന്നു പറയുന്നുണ്ടല്ലോ. ഭാരതീയ പുരാണകഥകളിലും ഇതിഹാസകഥകളിലും ഉപാഖ്യാനങ്ങളിലും വിന്ധ്യാവലിയെപ്പോലെ തന്നെ വേണ്ട വിധം ശ്രദ്ധിക്കപ്പെടാതെ പോയ നായികമാർ അനേകരുണ്ട്.

മഹാഭാരതത്തിലെ യോദ്ധാക്കളായ ദുര്യോധനന്റെ പത്നി ഭാനുമതിയും അഭിമന്യുവിന്റെ തരുണിയായ ഭാര്യ ഉത്തരയും പെട്ടെന്നു മനസ്സിൽ തെളിഞ്ഞ രണ്ടു സ്ത്രീകൾ. നളചരിതത്തിലെ നായികയായ ദമയന്തിയാണു വാസ്തവത്തിൽ ആ കഥാഗതിയെ സമാപ്തിയിലേക്കു നയിക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. എന്നിട്ടും കാട്ടിൽ പത്നിയെ ഉപേക്ഷിച്ചു കളഞ്ഞ നളനാണു നായകൻ. (ചൂതിലെ ഭ്രമം കൊണ്ട് എല്ലാം നഷ്ടപ്പെടുത്തിയ  ‘പ്രതി’യും.)

ADVERTISEMENT

ഭർത്താവിന്റെ  ദൗർബല്യം കൊണ്ടു സംഭവിച്ച  വനവാസവും അജ്ഞാതവാസവും അപമാനവുമൊക്കെ സഹിച്ച ദ്രൗപദിയുടെ ത്യാഗവും അതിന്റെ പൂർണതയിൽ അംഗീകരിക്കപ്പെട്ടിട്ടില്ല.  പക്ഷേ, മഹാഭാരതത്തിലെ ദ്രൗപദിയുടെയും രാമായണത്തിലെ സീതയുടെയും വ്യക്തിത്വങ്ങൾ  സാമാന്യത്തിലധികം വിശദമായി അവതരിപ്പിച്ചിരിക്കുന്നു എന്നൊരു വ്യതാസമുണ്ട് .

പ്രജകൾ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന മഹാബലിക്കു എല്ലാം നഷ്ടമായതും  പാതാളവാസം സ്വീകരിക്കേണ്ടി വന്നതും അധികാര രാഷ്ട്രീയത്തിന്റെ ചതിയും ഉപജാപവുമായി  വ്യാഖ്യാനിക്കാം.

ADVERTISEMENT

വേണ്ടത്ര മുൻകരുതലും ജാഗ്രതയും ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു ആ വിധി. അങ്ങനെയൊരു നഷ്ടകഥയുടെ നിർവഹണത്തിൽ റാണിയായ വിന്ധ്യാവലിക്കു ഒരുപങ്കുമില്ല. പക്ഷേ, ആ തീരുമാനത്തിന്റെ  ഭവിഷ്യത്തുക്കൾ മുഴുവൻ വിന്ധ്യാവലിക്കും അനുഭവിക്കേണ്ടി വന്നു. ഹരിശ്ചന്ദ്ര രാജാവിന്റെ കഥയിലുമുണ്ടു സമാനമായൊരു സന്ദർഭവും കഥാപാത്രവും. രാജാഹരിശ്ചന്ദ്രൻ  തന്റെ സത്യനിഷ്ഠയ്ക്കായി രാജ്യവും സുഖങ്ങളും സമ്പത്തുമെല്ലാം ത്യജിച്ചു ചുടുകാടിനു കാവൽക്കാരനാവുന്നു.

റാണിയായ താരാമതിക്ക് ആ ദുർവിധിയുടെ ആഘാതത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയുന്നില്ല.  

 ‘‘എന്നാര്യപുത്രൻ വനത്തിനു പോയാൽ പിന്നെ പുരി വാസമെന്തിന്നു വേണ്ടി’’ എന്നു ചോദിക്കുന്ന സീതയുടെ മനോഭാവമാകാം മഹാബലിയെ പിന്തുടർന്ന വിന്ധ്യാവലിയെയും നയിച്ചത്. 21ാം നൂറ്റാണ്ടിന്റെ യുക്തിയി ൽ ഇതൊരു വിധേയത്വമനോഭാവമായി വിലയിരുത്തപ്പെടാം.

അപഹരിച്ചു കൊണ്ടുവന്ന് അശോകവനത്തിൽ പാർപ്പിച്ചിരിക്കുന്ന, രാമപത്നിയെ തിരികെ അയയ്ക്കാൻ രാവണനെ ഉപദേശിക്കുന്ന മണ്ഡോദരി സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമമാതൃകയായി നിലകൊള്ളുന്നു. എന്നിട്ടും രാവണന്റെ പതനത്തിനു കാരണം അസുര രാജാവിന്റെ അഹന്ത മാത്രം. (അഥവാ ആ അഹന്തയാണ് രാവണനെ അസുരനാക്കുന്നത്). വിന്ധ്യാവലിക്കു മഹാബലിയെ ഉപദേശിക്കാൻ സമയം കിട്ടിയിരിക്കാൻ വഴിയില്ല. എല്ലാം പെട്ടെന്നായിരുന്നല്ലോ.

ആപത്തു പിണഞ്ഞ സമയത്തു പങ്കാളിയെ വിട്ടു പോകുന്നതിലല്ല, സമ്പത്തിന്റെയും സന്തുഷ്ടിയുടെയും കാലത്തു കൂടെ നിൽക്കുന്നതിലല്ല, ദുര്യോഗത്തിൽ ഒപ്പം നിൽക്കുന്നതാണു സ്ത്രീക്ക് അലങ്കാരം എന്നു കരുതിയിരുന്ന സംസ്കാരം സ്ത്രീയുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയല്ല, സഹിക്കാനും ത്യജിക്കാനുമുള്ള സ്ത്രീ മനസ്സിന്റെ  കഴിവിനെ പ്രകീർത്തിക്കുകയാണ്.    

vindhyavali-final-pdf

ബലിയുടെ ധർമപത്നി വിന്ധ്യാവലി

വിഷ്ണുപുരാണത്തിന്റെ ഒന്നാം അംശം പതിനെട്ട്, പ ത്തൊൻപത് അധ്യായങ്ങളിലാണ് വിന്ധ്യാവലിയെക്കുറിച്ചു വിവരിക്കുന്നത്. വാമനൻ മൂന്നു ചുവട് ഭൂമി ചോദിക്കുന്നതും, മഹാബലിയും വിന്ധ്യാവലിയും ചേർന്ന് അദ്ദേഹത്തിന്റെ പാദങ്ങൾ കഴുകി പൂജിക്കുന്നതും, വാമനന്റെ വിശ്വരൂപത്തിനു മുന്നിൽ വിന്ധ്യാവലി ധൈര്യത്തോടെ നിന്ന് തനിക്കും കുടുംബത്തിനും മുകളിൽ കാൽ വയ്ക്കാൻ ആവശ്യപ്പെടുന്നതുമായ രംഗങ്ങൾ ഈ അധ്യായങ്ങളിൽ വിവരിക്കുന്നു.

വിഷ്ണുവിന്റെ വാമനാവതാരം മഹാബലിയുടെ യാഗശാലയിലെത്തുന്ന സന്ദർഭത്തിൽ  സ്വർണ കലശത്തിൽ ജലം നിറച്ച് വിന്ധ്യാവലി ഭക്തിപൂർവം മുന്നോട്ടുവരുന്നതായി ഭാഗവതം വിവരിക്കുന്നു.  

‘‘സർവലോകങ്ങളുടെ ഉടമയായ അങ്ങേയ്ക്കു നൽകാൻ മഹാബലിക്കു സ്വന്തമായി യാതൊന്നുമില്ല. എങ്കിലും ഭക്തിയോടെയും സത്യനിഷ്ഠയോടെയും അദ്ദേഹം അങ്ങേയ്ക്കു മുൻപിൽ സ്വയം സമർപ്പിതനായിക്കഴി‍ഞ്ഞു. വാക്കുപാലിച്ചു വണങ്ങിയ ദാതാവിനോട് അങ്ങ് കരുണ കാണിക്കണമേ.’’ എന്നായിരുന്നത്രേ വിന്ധ്യാവലിയുടെ പ്രാർഥന.

മഹാബലിയുടെ മഹാദാനവും സത്യനിഷ്ഠയും അംഗീകരിച്ച് സുതലലോകത്തിന്റെ അധിപതിയാക്കുമെന്ന് മഹാവിഷ്ണു അറിയിച്ചു.  

ശ്രീമദ്‌ ഭാഗവതം (എട്ടാം സ്കന്ധം) വാമനാവതാരകഥയിലും വിന്ധ്യാവലിയെ ബലിയുടെ പത്നിയായി പരാമർശിക്കുന്നുണ്ട്. വിന്ധ്യാവലി ഹിമവാന്റെ പുത്രിയാണെന്നു പരാമർശമുണ്ടെങ്കിലും അതേക്കുറിച്ചു കൂടുതൽ വിവരണങ്ങൾ ലഭ്യമല്ല.

Vindhyavali: The Unsung Queen of Mahabali:

Vindhyavali, the queen of Mahabali, is often overlooked in the tales of Onam and Mahabali's downfall, overshadowed by her husband's narrative. Like many other female figures in Indian epics and Puranas, such as Bhanumati, Uttara, and Damayanti, Vindhyavali's wisdom and sacrifice are rarely highlighted. While some prominent figures like Draupadi and Sita are given more attention, many heroines remain in the background, their roles and sacrifices unacknowledged. This article argues that Vindhyavali, despite having no part in Mahabali's decisions that led to his ruin, bore the full brunt of its consequences. Similar to Tarámati in the story of Harishchandra, Vindhyavali's fate was intrinsically tied to her husband's actions. The article explores how ancient Indian culture praised a woman's ability to endure and sacrifice, especially during times of hardship, rather than dictating her freedom. The Vishnu Purana and Bhagavatam narrate Vindhyavali's devotion and courage when Vamana demanded his third step, where she bravely allowed the divine foot to be placed upon her and her family. Her prayers emphasized Mahabali's sincerity and urged compassion from the divine, leading to Mahabali's ascension to Sutala Loka.

ADVERTISEMENT