ഇടുക്കിയിൽ കഴുത്തിൽ കുരുക്കിട്ടു മരിക്കാന്‍ ഒരുങ്ങിയ ഗൃഹനാഥനെ അനുനയിപ്പിച്ചു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് എസ്ഐ ടി.ബി. ബിബിനാണ്. ഉത്രാടനാളിലായിരുന്നു സംഭവം. ഗൃഹനാഥനെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ഇടുക്കി എസ്ഐ ടി.ബി. ബിബിൻ പറയുന്നു.
‘‘ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു അത്. ഉത്രാടനാളിൽ രാവിലെ പതിനൊന്നരയ്ക്കാണ് ഒരു പെൺകുട്ടിയുടെ ഫോൺ വരുന്നത്, കുടുംബകലഹത്തെത്തുടർന്നു ഗൃഹനാഥൻ മരിക്കുമെന്നു പറഞ്ഞ് മുറിയടച്ചിരിക്കുന്നു. 15 മിനിറ്റ് കൊണ്ടു ഞങ്ങൾ അവിടെയെത്തി. വീടിനു പുറത്തു ഭാര്യയും മകളും ഉണ്ടായിരുന്നു. ഗൃഹനാഥൻ വാതിലടച്ച് കുറ്റിയിട്ടിരുന്നു. മുറ്റത്തോടു ചേർന്നുള്ള മുറിയുടെ ജനൽ തുറന്നു നോക്കിയപ്പോൾ അദ്ദേഹം ഒരു വയർ കൊണ്ട് കഴുത്തിൽ കുരുക്കിട്ടു കട്ടിലിനു മുകളിൽ കയറി നിൽക്കുകയാണ്.
ഒരു കാൽ കട്ടിലിനു പുറത്തേക്കു തൂക്കിയിട്ടിരിക്കുകയാണ്. വാതിൽ ബലമായി തുറന്ന് അകത്തുകയറി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കില്ലെന്നു വ്യക്തമായി... അനുനയിപ്പിക്കുകയല്ലാതെ മാർഗമില്ല. അങ്ങനെ സംസാരിച്ചു തുടങ്ങി. 40 മിനിറ്റോളം പറഞ്ഞിട്ടും അദ്ദേഹം വഴങ്ങുന്നില്ല. കരഞ്ഞുകൊണ്ട് കട്ടിലിനു താഴേക്കു കാൽ നീട്ടുകയാണ്. മരിക്കാൻ ഒരുങ്ങിയപോലെ കണ്ണുകളും അടച്ചപ്പോൾ അപകടമാണെന്നും മനസ്സിലായി.
ആ നിമിഷം, ‘എന്നെ ഒരു മകനെപ്പോലെ കണ്ട് ഒരു പത്തു മിനിറ്റു താ ചേട്ടാ... എന്തു പ്രശ്നമാണെങ്കിലും പരിഹരിക്കാം’ എന്നു ഞാൻ വിളിച്ചു പറഞ്ഞു. ആ വാക്കുകൾ അദ്ദേഹത്തെ സ്പർശിച്ചിട്ടുണ്ടാവണം. വഴങ്ങുന്നതുപോലെ തോന്നി. പിന്നീട് അതുതന്നെ ആവർത്തിച്ചപ്പോൾ അദ്ദേഹം കുരുക്കഴിച്ച് കട്ടിലിൽനിന്നു താഴേക്കിറങ്ങിവന്നു വാതിൽ തുറന്നു.
നിർണായകമായ ഒരു സെക്കൻഡിൽ എങ്ങനെയാണ് എന്റെ നാവിൽ ആ വാചകം വന്നതെന്നറിയില്ല. മനുഷ്യരെ തൊടാൻ അങ്ങനെ ചിലതാണു വേണ്ടത്. നല്ലൊരു വാക്കിൽ അലിഞ്ഞു പോകാവുന്നതായിരിക്കാം ഒരുപക്ഷേ ഓരോ മനുഷ്യന്റെയും ഉള്ളിലെ സങ്കടങ്ങൾ. മരിക്കാൻ ഒരുങ്ങി നിൽക്കുന്ന ആളുടെ അടുത്ത് സഡൻ പൊലീസ് ആക്‌ഷൻ എടുത്തിരുന്നെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു. ആ പ്രശ്നം തന്മയത്വത്തോടെ മാനേജ് ചെയ്യാൻ പറ്റിയതു ദൈവാനുഗ്രഹം കൊണ്ടുകൂടിയാണ്.’’- ടി.ബി. ബിബിൻ പറയുന്നു.