ADVERTISEMENT

കുട്ടികൾക്കിടയിൽ പെരുകുന്ന അക്രമ വാസനയുടെ കാരണം മനസ്സിലാകാതെ വിറച്ചു നിൽക്കുകയാണു മാതാപിതാക്കൾ...

കുടുംബാംഗങ്ങളും സുഹൃത്തും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ വെഞ്ഞാറമ്മൂട് സ്വദേശി അഫാന്റെ വെളിപ്പെടുത്തലുകളിൽ വിറയ്ക്കുകയായിരുന്നു കേരളം. അഫാനു മാനസിക പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചു. അഫാൻ കൃത്യങ്ങൾ ചെയ്തതു പൂർണ ബോധ്യത്തോടെയാണത്രേ.

ADVERTISEMENT

മൂന്നു പേരെക്കൂടി കൊല്ലണമെന്നു കരുതിയെങ്കിലും പിന്നീടു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന് അഫാൻ മനോരോഗ വിദഗ്ധരോടു പറഞ്ഞു. താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഷഹബാസിന്റെ ചിരിയും നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ സംഘർഷം ഷഹബാസിന്റെ ജീവനെടുത്തു. ഷഹബാസും അഫാനും ഒരേസമയം നോവും അപായ സൂചനയുമാണ്.

പുതിയ തലമുറയുടെയുള്ളിൽ നിന്നു സ്നേഹം, കരുണ, ദയ, അനുകമ്പ മുതലായ വികാരങ്ങൾ പടിയിറങ്ങുകയാണോ? അധ്യാപകരുടെ കയ്യിൽ വടി തിരിച്ചു കൊടുക്കൂ എന്നു ചിലർ പറയുന്നു. സിനിമകളാണു വില്ലന്മാരെന്ന് മറ്റു ചിലർ.. രക്ഷിതാക്കളുടെ അമിതമായ ലാളനയും മുൾമുനയിലാണ്. എന്താകാം യഥാർഥ കാരണമെന്നു കണ്ടെത്തേണ്ട സമയമാണിത്.

ADVERTISEMENT

എല്ലാവർക്കുമുണ്ട് ഉത്തരവാദിത്തം

എല്ലാവരേയുംപോലെ ആശങ്കയോടെയും ഭയത്തോടെയുമാണു ഞങ്ങൾ അധ്യാപകർ കുട്ടികളുടെ മാറ്റത്തെ കാണുന്നതെന്നു പറഞ്ഞാണു മടവൂർ ചക്കാലക്കൽ എച്ച്എസ്എസ്സിലെ മിഥുൻ ഗോപി മാഷ് സം സാരിച്ചു തുടങ്ങിയത്. ‘‘എന്നാൽ കുട്ടികളെ ഒന്നടങ്കം പ്രതിപക്ഷത്തു നിർത്തി വിധി എഴുതാനുമാകില്ല. കുട്ടികൾക്കു നല്ല മനുഷ്യരായി വളരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനുമുണ്ട്.

ADVERTISEMENT

നിർഭാഗ്യവശാൽ മാതാപിതാക്കളെയും അധ്യാപകരെയുംകാൾ ലഹരി പദാർഥങ്ങളും അപകടകരമായ ഓൺലൈൻ ഗെയിമുകളും കുട്ടികളെ സ്വാധീനിക്കുന്നു. കുട്ടികളിൽ തെറ്റായ രീതിയിലുള്ള മാറ്റങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ മിക്ക അധ്യാപകരും മാതാപിതാക്കളുമായി ബന്ധപ്പെടാറുണ്ട്. എന്നാൽ സ്നേഹാന്ധത കൊണ്ടു പരാതിക്കാരെ തള്ളിപ്പറയുന്ന പ്രവണത പല രക്ഷിതാക്കളിലുമുണ്ട്. കുട്ടികൾക്കു സ്വാതന്ത്ര്യം കൊടുക്കാം.  എന്നാൽ അവരുടെ വളർച്ച നമ്മുടെ കൺമുന്നിലാണെന്ന് ഉറപ്പുവരുത്തുകയും വേണം.  

കുറേയധികം പാഠഭാഗങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികളുടെയുള്ളിൽ കുത്തി നിറയ്ക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ലഹരിക്കെതിരെ ശക്തമായ പാഠങ്ങളും പ്രവർത്തനങ്ങളും സിലബസിൽ ഉൾപ്പെടുത്തണം. സഹാനുഭൂതിയും മൂല്യബോധവും കുട്ടികളിലേക്കു പകർന്നു നൽകാൻ പ്രാപ്തിയുള്ള അന്തരീക്ഷവും പ്രവർത്തനങ്ങളും വിദ്യാലയത്തിലും വീട്ടിലും ഒരുക്കാം. അതുവഴി അവർ മനുഷ്യത്വത്തിന്റെയും വിജയത്തിന്റെയും നെറുകയിലെത്തുമെന്നു തീർച്ച.’’

കാരിയറാകുന്ന ബാല്യം

കുടുംബപശ്ചാത്തലമോ മാതാപിതാക്കളുടെ ജോലിയോ ഒന്നുമല്ല ഇന്നത്തെ കുട്ടികളുടെ ഭാവി നിശ്ചയിക്കുന്നതെന്ന് അഡ്വ. കോകില ബാബു തറപ്പിച്ചു പറയുന്നു. ‘‘സമൂഹത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളുടെ പ്രതിഫലനമാണു കുട്ടികളിൽ കാണുന്നത്. എല്ലാ തട്ടുകളിലുമുണ്ടാകും ഏകദേശം ഒരേ സ്വഭാവമുള്ള മക്കൾ. ഒന്നു പറഞ്ഞു രണ്ടിനു പരസ്പരം തല്ലുന്ന, പോര്‍വിളി കൂട്ടുന്ന കുട്ടികൾ, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന സംഭവങ്ങൾ ഇന്നു സ്കൂൾതലം മുതൽ കാണാം. ഇതിനുപിന്നിൽ ഒരുപാടു കാരണങ്ങളുണ്ട്.

ഒന്ന് അവർ ഉപയോഗിക്കുന്ന ലഹരി പദാർഥങ്ങൾ, ര ണ്ട് സിനിമകളിലെ വയലൻസ്, മൂന്ന് പിയര്‍ പ്രഷർ. കഴിഞ്ഞ കുറച്ചു നാളായി ഇറങ്ങുന്ന സിനിമകളിലൊക്കെയും അറപ്പുളവാക്കുന്ന തരം വയലൻസ് ആണുള്ളത്. ഇതൊക്കെ കണ്ട് രക്തത്തോടും മുറിവുകളോടും കുട്ടികൾക്കു ഭയമില്ലാതെയായി. ശാരീരികാതിക്രമങ്ങളും ലൈംഗികാതിക്രമങ്ങളും ‘നിസ്സാരം’ എന്നു ചിന്തിക്കുന്ന തലമുറയാണ് ഇന്നുള്ളത്.

സംഘടനാ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായിരുന്നപ്പോൾ അവർക്കു സമൂഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ന‌ു കലാലയ രാഷ്ട്രീയമോ സന്നദ്ധ സംഘടനാ പ്രവർത്തനങ്ങളോ ഒന്നുമില്ല. സാങ്കേതികവിദ്യയുടെ വളർച്ച കുട്ടികളെ തങ്ങളിലേക്കു മാത്രമായി വരിഞ്ഞുകെട്ടി. ആർഭാടകരമായി ജീവിക്കുന്നതിനുവേണ്ടി പല കുട്ടികളും ഡ്രഗ് കാരിയർമാരാകുന്നു. ഒരു 18കാരൻ സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിൽ പോകണമെന്നു വീട്ടിൽ പറയുന്നു. അമ്മ എതിർത്തിട്ടും കരഞ്ഞും ബഹളംവച്ചും അവൻ യാത്രയ്ക്കുള്ള അനുമതി നേടിയെടുത്തു. പക്ഷേ, കൂട്ടുകാർ എന്തിനാണു പോകുന്നതെന്ന് അവന് അറിയില്ലായിരുന്നു. രാസലഹരി കടത്തിയ കുട്ടിക്കൂട്ടത്തെ പൊലീസ് കയ്യോടെ പിടികൂടി. വീട്ടിൽ വഴക്കിട്ടു യാത്ര പോയ  കുട്ടിയും ഇപ്പോൾ കേസിൽ പ്രതിയാണ്.

ലൈംഗികച്ചുവയുള്ള സംഭാഷങ്ങളോ തമാശകളോ പ രസ്യമായി പറയാൻപോലും ആളുകൾ മടിച്ചിരുന്നു, പണ്ട്. എന്നാലിന്നു  മദ്യപാനവും പുകവലിയുമൊക്കെ റീൽ ക    ണ്ടന്റുകളാണ്. ഇതൊക്കെ ചെയ്തില്ലെങ്കിൽ സുഹൃത്തുക്കൾക്കു മുന്നിൽ താൻ ചെറുതായി പോകുമെന്നാണു കുട്ടികളുടെ ധാരണ. ജീവിതത്തിന്റെ അടുത്ത തലത്തിലേക്കു കടക്കുമ്പോൾ മാത്രമേ ഇതിന്റെയൊക്കെ ദോഷവശങ്ങൾ കുട്ടികൾ തിരിച്ചറിയുകയുള്ളൂ.’’

ശരിതെറ്റുകൾ പറഞ്ഞുകൊടുക്കാം

‘‘ഇന്നത്തെ കുട്ടികൾ കുറച്ചുകൂടി പക്വതയോടെയാണു കാര്യങ്ങളെ നോക്കിക്കാണുന്നത്.’’ കൗമാരക്കാരുടെ അ മ്മയും ബാങ്ക് ഉദ്യോഗസ്ഥയുമായ രജനി പറയുന്നു. ‘‘വളരെ പ്രായോഗികമായി അവർ കാര്യങ്ങളെ സമീപിക്കുന്നു. സ്കൂളിലെ കുഞ്ഞു വിശേഷങ്ങൾപോലും മക്കൾ വീട്ടി ൽ വന്നു പറയും. എന്തും തുറന്നു പറയാനുള്ള സ്പേസ് മക്കൾക്കു കൊടുത്തിട്ടുണ്ട്. എത്ര തിരക്കിലാണെങ്കിലും അവരെ കേൾക്കാൻ ഞങ്ങൾ സമയം കണ്ടെത്തും. മകന്റെയും മകളുടേയും സുഹൃത്തുക്കളിൽ തന്നെ പല സ്വഭാവമുള്ള കുട്ടികളുണ്ട്. വളരെ ബോൾഡ് ആയവർ, പെട്ടെന്നു കരയുന്നവർ. അങ്ങനെയങ്ങനെ.

എല്ലാവരും അവരുടേതായ രീതിയിൽ സ്മാർട്ടും ടാലന്റഡും ആണ്. കുട്ടികൾക്കു  മുന്നേറാനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളിലെ ചെറിയ മാറ്റങ്ങൾ പോലും അധ്യാപകര്‍ അറിയിക്കും.  

ഇന്നത്തെ രക്ഷാകർത്താക്കൾ നേരിടുന്ന വെല്ലുവിളി നമുക്കെപ്പോഴും മക്കളെ നിരീക്ഷിച്ചുകൊണ്ടിരിക്കാനാകില്ല എന്നതാണ്. പ്ലസ് ടുവിന് ശേഷം മിക്ക കുട്ടികളും ഉപരിപഠനത്തിനായി പുറത്തേക്കു പോകുകയാണല്ലോ? അവർക്കു ശരിയും തെറ്റും പറഞ്ഞു കൊടുക്കാം. ‘നോ’ പറയേണ്ട ഇടങ്ങളിൽ ‘നോ’ പറയാൻ പ്രാപ്തരാക്കാം. മാനസിക പിന്തുണ നൽകാം. ഇതല്ലേ അത്യാവശ്യം ?’’ രജനി ചോദിക്കുന്നു.

‘‘കുടുംബവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാനുള്ള ഓട്ടത്തിലാണ് ഉദ്യോഗസ്ഥരായ ഓരോ അമ്മമാരും. മക്കൾക്കൊപ്പം കിട്ടുന്ന ക്വാളിറ്റി ടൈം കുറയുന്നതിൽ ഞ ങ്ങൾക്കു വിഷമമുണ്ട്. വീട്ടിലെത്തിയാൽ കിട്ടുന്ന സമയവും പൊതു അവധികളും പരമാവധി മക്കളുടെ വിശേഷങ്ങളും പരിഭവങ്ങളും കേൾക്കുന്നതിനായി മാറ്റിവയ്ക്കാറുണ്ട്.’’ സ്വാതി കൂട്ടിച്ചേർത്തു.

ഞങ്ങളത്ര പ്രശ്നക്കാരല്ലാട്ടോ

പുതുതലമുറ ഒന്നടങ്കം പ്രശ്നക്കാരാണെന്ന തരത്തിലുള്ള കമന്റുകളും നോട്ടങ്ങളും വേദനിപ്പിക്കാറുണ്ടെന്ന് തിരുവനന്തപുരം എജെ കോളജിലെ ഒന്നാം വർഷ എംഎ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം വിദ്യാർഥിയായ അനുശ്രീ ആനന്ദ് പറയുന്നു. ‘‘ഞങ്ങളിൽ ഭൂരിഭാഗം കുട്ടികൾക്കും ഭാവിയെക്കുറിച്ചും കരിയറിനെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ട്.

കുട്ടികളെ വഴിതെറ്റിക്കുന്നതു പിയർ പ്രഷറാണെന്ന് പലരും പറയുന്നതു കേട്ടു. അൽപം മുതിർന്ന കുട്ടികൾക്കു തീർച്ചയായും തെറ്റും ശരിയും തിരിച്ചറിയാനുള്ള പ്രാപ്തിയുണ്ടാകും. സുരക്ഷിതമല്ലാത്ത സൗഹൃദങ്ങളിൽ നിന്നു പുറത്തു വരാനും ‘നോ’ പറയേണ്ട ഇടങ്ങളിൽ ‘നോ’ പറയാനും ഞങ്ങൾക്കു സാധിക്കും.

പിയർ ഗ്രൂപ്പുകളുടെ മോശം വശം കാണുന്നവർ അതു ഞങ്ങളെ എത്രത്തോളം ക്രിയേറ്റീവാകാൻ സഹായിക്കുന്നു എന്നതു കാണാൻ ശ്രമിക്കുന്നില്ല. മാത്രമല്ല, ഒരുപരിധിവരെ വീട്ടിൽനിന്നു മാറിനിൽക്കുന്ന പല കുട്ടികളും പെട്ടെന്നൊരാവശ്യം വന്നാൽ വിളിക്കുന്നതു സുഹൃത്തുക്കളെയാണ്. ‘‘പുതിയ കുട്ടികൾക്കെന്താണു കുഴപ്പമെന്ന് എല്ലാവരും ചോദിക്കാറില്ലേ? ഞങ്ങൾക്കു ടെൻഷനും സ്ട്രെസും ഒക്കെയുണ്ട്.’’ സുനൈന പറഞ്ഞു.‘‘പഠനം പൂർത്തിയാക്കിയാലുടൻ ജോലി കണ്ടെത്തണം, സ്വന്തം കാലിൽ നിൽക്കണം, കുടുംബം നോക്കണം അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളിലുണ്ട്. ഇനി കോഴ്സ് കഴിഞ്ഞുടൻ ജോലി ആയില്ലെങ്കിലോ, നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യങ്ങളും കളിയാക്കലുകളും പിന്നാലെയെത്തും. ഇതിനെക്കുറിച്ച് ഓർക്കുമ്പോഴേ തലയ്ക്കു ഭാരം വയ്ക്കും.

എന്തു സംഭവിച്ചാലും എല്ലാവരും കുറ്റം പറയുന്നത് സോഷ്യൽ മീഡിയ  സ്വാധീനമാണ്. പക്ഷേ, വേണ്ട പലതും അറിയുന്നത് അവിടെ നിന്നാണ് .’’

സുനൈന പറഞ്ഞത് ശരിയാണെന്നു പറഞ്ഞ് അനുശ്രീ ഇടപെട്ടു. ‘‘പഴയ സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിർത്താനും സോഷ്യൽ മീഡിയ സഹായിക്കാറുണ്ട്. റീലുകൾക്ക് ഞങ്ങളുടെ റിയൽ ലൈഫിനെ തൊടാൻ കഴിഞ്ഞിട്ടില്ല.’’ വിനോദം എന്നതിലുപരി സോഷ്യൽമീഡിയയ്ക്ക് തങ്ങളുടെ ജീവിതത്തിൽ യാതൊരുവിധ സ്വാധീനവും ചെലുത്താൻ കഴിഞ്ഞിട്ടേയില്ലെന്നു പറയുമ്പോൾ അനുശ്രീയുടേയും സുഹൃത്തുക്കളുടേയും മുഖത്ത് ആത്മവിശ്വാസത്തിന്റെ വെളിച്ചം പടർന്നു.

ഒരുപാടുണ്ട് വീട്ടിൽ ശ്രദ്ധിക്കാൻ

കഴിഞ്ഞ 30 വർഷത്തിനുള്ളിൽ കുടുംബഘടനയിൽ വലിയ മാറ്റം സംഭവിച്ചു. വീടിനുള്ളിൽ ശത്രുതയും വൈരാഗ്യവും വർധിച്ചു. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അണുകുടുംബവ്യവസ്ഥിതിയാണ്.

ഇവിടെ കുട്ടികൾക്ക് ആവശ്യമായതെല്ലാം ചെയ്തു കൊടുക്കാനുള്ള ഓട്ടത്തിലാണു മാതാപിതാക്കൾ. ബർത്ഡേ പാർട്ടി പോലും ലോണെടുത്ത് ആഘോഷിക്കാൻ അ ച്ഛനമ്മമാർക്കു മടിയില്ല. നിസ്സാരമെന്നു തോന്നുമെങ്കിലും ഇത്തരം പ്രവൃത്തികൾ കുട്ടികളിൽ വ്യക്തിത്വ വൈകല്യങ്ങൾക്ക് ഇടയാക്കും. ആഗ്രഹിക്കുന്നതെല്ലാം  ഞൊടിയിടയിൽ കയ്യിലെത്തുമ്പോൾ അവർക്ക് ഒന്നിനോടും മതിപ്പും അടുപ്പവും ഇല്ലാതെയാകുന്നു.

കംഫർട്ട് സോണിലെ ചെറിയ മാറ്റങ്ങൾ പോലും അവരെ അസ്വസ്ഥരാക്കും. ഇതു ദേഷ്യം, വൈരാഗ്യം, പിടിവാശി മുതലായ ഭാവങ്ങളിൽ പുറത്തേക്കൊഴുകും.

വീട്ടിൽ ‘നോ’ കേട്ടിട്ടില്ലാത്ത ചെറുപ്പക്കാരന് നോ പറയുന്ന ഗേൾ ഫ്രണ്ടിനോടു പക തോന്നും. മാതാപിതാക്കൾ യഥേഷ്ടം പണം നൽകി സ്നേഹിച്ചിരുന്ന വ്യക്തിയെ സംബന്ധിച്ചു പണം നൽകാത്ത ബന്ധുവിനോടു ശത്രുത തോന്നും. വളരെ ഗൗരവത്തോടെ നോക്കി കാണേണ്ട വിഷയമാണു കുട്ടികളിലെ അക്രമ മനോഭാവം. പലപ്പോഴും വലിയ പ്രശ്നക്കാരല്ലാത്ത കുട്ടിക ൾ പോലും അവരുടെ സ്വകാര്യ താൽപര്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്നുവെന്നു കാണുമ്പോൾ അക്രമാസക്തരാകുന്നു. മുഖം മൂടി അഴിഞ്ഞു വീഴുന്നതുപോലെ അവരുടെ വ്യക്തിത്വം വെളിപ്പെടും.

മറഞ്ഞിരിക്കുന്ന വില്ലന്മാർ

സ്കൂളിൽ നിന്നെത്തിയാല്‍ കുട്ടികളുടെ കൈ ആദ്യം പരതുന്നത് മൊബൈൽ ഫോണുകളും പ്ലേ സ്റ്റേഷനുമാണ്. മുതിർന്ന കുട്ടികളാണെങ്കിലോ സ്കൂൾ ഗേറ്റ് കടന്നാൽ അപ്പോൾ ഫോൺ കയ്യിലെടുക്കും.

ഇതിലേക്കു നമ്മെ എത്തിച്ചതു സോഷ്യൽ മീഡിയയുടെ അതിപ്രസരമാണെന്നു നിസ്സംശയം പറയാം. ചെറിയ കുഞ്ഞുങ്ങൾ പോലും സിനിമയും കാർട്ടൂണും കാണുന്ന കാലമാണിത്.

ഒരേ കാര്യം ആവർത്തിച്ചു കാണുമ്പോൾ അതു നമ്മുടെ തലച്ചോറിൽ റെക്കോർഡ് ചെയ്യപ്പെടും. ഉദാഹരണത്തിന് വയലൻസ് ധാരാളമായുള്ള വിഡിയോ ഗെയിം കളിക്കുന്ന കുട്ടിയുടെ തലച്ചോർ ആ രീതിയിലാകും പരുവപ്പെടുക.

ഭാവിയിൽ ആ ഗെയിമിലെ രംഗവുമായി സമാനതകളുള്ള അവസ്ഥയുണ്ടാകുമ്പോൾ കുട്ടിപോലും അറിയാതെ അക്രമാസക്തമാകും.

അതുകൊണ്ടു കുട്ടികളെ വീടിനുള്ളിൽ മൊബൈൽ ഫോണും ടിവിയും വിഡിയോ ഗെയിമുമായി ഒതുങ്ങിക്കൂടാൻ അനുവദിക്കാതെ ശാരീരികവും മാനസികവുമായ വിനോദങ്ങളിൽ ഏർപ്പെടുന്നതിനും ഹോബികൾ വികസിപ്പിക്കുന്നതിനും പ്രേരിപ്പിക്കാം.

Credits: ഡോ. എൽസി ഉമ്മൻ, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ്, ഹോസ്പിറ്റൽ, കൊച്ചി

നർക്കോട്ടിക് വാരിയർ ഓൺ ഡ്യൂട്ടി

ലഹരി വസ്തുക്കളുടെ ഉപയോഗമോ വിൽപനയോ ശ്രദ്ധയിൽപ്പെട്ടാൽ 9995966666 എന്ന നമ്പരിൽ വാട്സാപ് സന്ദേശം അയയ്ക്കാം. ആര്, എവിടെ, എപ്പോൾ എന്നീ വിവരങ്ങളാണ് സന്ദേശത്തിൽ ഉൾപ്പെടുക്കേണ്ടത്. വിഡിയോ, ഓഡിയോ, ടെക്സ്റ്റ് മെസേജ് ഫോർമാറ്റുകളിൽ വിവരം പങ്കുവയ്ക്കാവുന്നതാണ്. സന്ദേശം അയയ്ക്കുന്ന വ്യക്തിയുടെ വിവരം മറ്റാർക്കും ലഭിക്കുന്നതല്ല.

അവർക്കു മനസ്സിലാകണം, നമ്മൾ ഒപ്പമുണ്ടെന്ന്

കോവിഡിനുശേഷം കുട്ടികൾക്കിടയിൽ സമൂഹമാധ്യമങ്ങളുടേയും ലഹരിവസ്തുക്കളുടെയും ഉപയോഗം ഏറെ വർധിച്ചു.

 സമൂഹമാധ്യമം ഒരു മിഥ്യാലോകമാണെന്നു കുട്ടികൾ തിരിച്ചറിയുന്നില്ല. എന്നും കാണുന്ന അച്ഛനോടും അമ്മയോടും സ ഹോദരങ്ങളോടും ഇന്നത്തെ കുട്ടികൾക്ക് ഒന്നും പ റയാനില്ല.

എന്നാൽ കാണാമറയത്തിരിക്കുന്ന സുഹൃത്തിനോടിവർ വാ തോരാതെ സംസാരിക്കും. വീടിനുള്ളിലെ സംസാരവും ഒത്തുകൂടലുകളും കുറയുന്നതോടെ മാതാപിതാക്കൾക്കും കുട്ടികൾക്കുമിടയിൽ അദൃശ്യമായൊരു മറ വീഴും. കുട്ടികളിലെ മാറ്റങ്ങൾ മാതാപിതാക്കൾ അറിയാതെ പോകുന്നത് ഇവിടെ മുതലാണ്.

പലപ്പോഴും ലഹരി പദാർഥങ്ങളുടെ ഉപയോഗം ആ രംഭിക്കുന്നത് സൗഹൃദങ്ങളിലൂടെയാണ്. തമാശയായി തുടങ്ങുന്നതു പതിയെ ശീലമാകും. അടുത്തിടെ പത്തനംതിട്ടയിൽ മകന്റെ ലഹരി ഉപയോഗത്തിലും തെറ്റാ      യ പ്രവൃത്തികളിലും മനംനൊന്തു ദമ്പതികൾ ആത്മഹത്യ ചെയ്തു. പരമാവധി ശ്രമിച്ചിട്ടും അവനെ തിരുത്താൻ സാധിക്കാതെ വന്നതോടെയാണ് അവർ ഈ കടുത്ത തീരുമാനത്തിലെത്തിയതത്രേ.

ലഹരി ഉപയോഗിക്കുന്നവർ താൽകാലികമായി കിട്ടുന്ന ആനന്ദത്തെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ. ഇവയുടെ തുടർച്ചയായ ഉപയോഗം ആരോഗ്യം, സാമൂഹികജീവിതം തുടങ്ങിയ സന്തോഷങ്ങളെ തച്ചുടയ്ക്കുമെന്നു കൂടി അറിഞ്ഞിരിക്കുന്നതു നല്ലതാണ്.

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടണമെങ്കിൽപ്പോലും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. നർക്കോട്ടിക് കേസുകളിൽ പ്രതിയായിട്ടുള്ളവർക്ക് ഈ ക്ലിയറൻസ് കിട്ടില്ല. സ്വദേശത്തുപോലും ജോലി സാധ്യത നഷ്ടമാകുമ്പോൾ വിദേശമെന്ന സ്വപ്നത്തോടും ഗുഡ്‌ബൈ പറയുകയേ നിവൃത്തിയുള്ളൂ.

ഈ കുട്ടികൾ എന്തു ചെയ്യുന്നു?

കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ സദാ ജാഗരൂകരായിരിക്കുക. മക്കൾ എവിടെ പോകുന്നു, എന്തു ചെയ്യുന്നു എന്നു തിരക്കണം. കൃത്യമായ ഇടവേളകളിൽ കുട്ടികളുടെ മുറി, ബാഗ്, പുസ്തകങ്ങൾ മുതലായവ പരിശോധിക്കണം.

കുട്ടികളിലെ മാറ്റങ്ങൾ പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്നത് അധ്യാപകർക്കാണ്. അതുകൊണ്ട് അധ്യാപകർക്കു പറയാനുള്ളതു കേട്ട്, അതിലെ വാസ്തവമെന്തെന്നു കണ്ടെത്താൻ തയാറാകണം. ലഹരി ഉപയോഗം തിരിച്ചറിഞ്ഞാലുടൻ കൗൺസലിങ് നൽകുകയോ ഡി അഡിക്ഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയോ ചെയ്യാം. ചികിത്സയേക്കാൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് ചികിത്സയ്ക്കു ശേഷമുള്ള നാളുകളാണ്.

തലച്ചോറിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലേക്കു മടങ്ങിയെത്തുന്നതോടെ കുറ്റബോധവും ആശങ്കയും ഉടലെടുക്കും. ഈ ഘട്ടത്തിലാണു നമ്മളവരെ ചേർത്തു പിടിക്കേണ്ടത്. ഒപ്പം മനസ്സുറപ്പുള്ള കുടുംബവും കൂട്ടുകാരുമുണ്ടെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ ഈ ചെളിക്കുഴിയിൽ നിന്നു കയറിവരും എന്നു തീർച്ച.

Credits: എ.ജെ. തോമസ്, ഡിവൈഎസ്പി, നാർകോട്ടിക് സെൽ, കോട്ടയം

The Growing Problem of Child Aggression and Violence:

Aggression among children is a growing concern, leaving parents bewildered. Recent incidents in Kerala, like the Afan case and the death of Shahbas, highlight a disturbing trend. The article explores potential causes for this rising violence, including excessive parental indulgence, the influence of violent media, drug abuse, and problematic online gaming. Experts and parents discuss the responsibility of families, educators, and society in shaping children's moral values and empathy. The piece also addresses the pressure on youth regarding career and societal expectations, while acknowledging that not all young people are problematic. It emphasizes the need for open communication, parental guidance, and a supportive environment to foster well-rounded individuals.

ADVERTISEMENT