പെരുവണ്ണാപുരം എന്ന ഞങ്ങളുടെ ദേശം. മ റ്റേതൊരു ദേശത്തെയും പോലെ ഞങ്ങളുടെ ദേശത്തും പൂക്കളുണ്ട് പുഴകളുണ്ട്, പഴങ്കഥകളുണ്ട്....’’ 37 വർഷം മുൻപ്. ‘പെരുവണ്ണാപുരത്തെ വിശേങ്ങൾ ’ തുടങ്ങുകയാണ്.
മണ്ടന്മാരായ അഞ്ചുകുറുപ്പന്മാരും ഒരേയൊരു പെങ്ങൾ കുഞ്ഞിലക്ഷ്മിയും. അവരുടെ ‘വാമദേവക്കുറുപ്പു മെമ്മോറിയൽ കോളജി’ലേക്ക് പ്യൂണായി വന്ന ശിവശങ്കരൻ. കുറുപ്പന്മാരുടെ പെങ്ങളെന്ന അഹങ്കാരത്തിന്റെ പൊട്ടുതൊട്ട കുഞ്ഞിലക്ഷ്മിയെ ശിവശങ്കരൻ ആദ്യമായി കാണുന്നതു തന്നെ കൂട്ടിയിടിച്ചാണ്. കമലിന്റെ സിനിമയിൽ ജയറാമും പാർവതിയും ആദ്യമായി ഒന്നിച്ചു.
അതേ വർഷം തന്നെയാണ് ‘പ്രാദേശിക വാർത്തകള്‍’. ചിറ്റാരിക്കടവിലെ കള്ളൻ കൃഷ്ണന്റെ മകൾ മല്ലികയും ലക്ഷ്മിടാക്കീസ് പ്രൊപ്രൈറ്റർ കേശവനുണ്ണിയും– വീണ്ടും ജയറാമും പാർവതിയും. തൊട്ടടുത്ത ഒാണക്കാലത്തു ‘ശുഭയാത്ര’ റിലീസ് ആയി. നാട്ടിൻപുറത്തു നിന്ന് ‘ബോംബെ’യിൽ ടൈപ്പിസ്റ്റായി ജോലി ചെയ്യുന്ന അരുന്ധതി. ചെർപ്പുളശേരിക്കാരൻ വിഷ്ണു. ഹൗസ് നമ്പർ 426 നു മുന്നിൽ വച്ച് അവർ അവിചാരിതമായി കാണുന്നു. അന്നു വൈകീട്ട് അരുന്ധതിയെക്കുറിച്ചു വിഷ്ണു കൂട്ടുകാരൻ രാജേന്ദ്രനോടു പറയുന്നുണ്ട്–തുമ്പപ്പൂവിന്റെ നിറം, മുട്ടറ്റംവരെ മെടഞ്ഞിട്ട മുടി. എംടി കഥകളിലെ അമ്മിണിക്കുട്ടിയെയോ നന്ദിനിയെയോ പോലെ.
രണ്ടു വർഷത്തിനിടയിൽ കമൽ സംവിധാനം ചെയ്ത മൂന്ന് ഹിറ്റ് പ്രണയ സിനിമകൾ. പെരുവണ്ണാപുരത്തു നിന്നു ശുഭയാത്രയിലേക്ക് എത്തിയപ്പോഴേക്കും സിനിമയിൽ മാത്രമല്ല ജീവിതത്തിലും പാർവതിയും ജയറാമും പ്രണയിച്ചു തുടങ്ങി. ക്യാമറയ്ക്കു പിന്നിലിരുന്നു കണ്ട ആ‘തിരക്കഥ’ കമൽ ഒാർത്തു.
പെരുവണ്ണാപുരത്തെ വിശേഷങ്ങളിലാണ് എന്റെ സിനിമയിൽ ആദ്യമായി പാർവതി അഭിനയിക്കുന്നത്. അതിനു മുൻപു ഞാൻ സംവിധാനം ചെയ്ത ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് വിജയമായില്ല. അതുവരെയുള്ള ട്രാക്ക് മാറ്റാൻ ആലോചിച്ചു. അങ്ങനെയാണ് രഞ്ജിത്തുമായി ചേർന്നു പെരുവണ്ണാപുരത്തേക്ക് എത്തുന്നത്.
പെരുവണ്ണാപുരത്തെ ‘വരവേൽപ്പ്’
പെരുവണ്ണാപുരത്തെ വിശേഷങ്ങളുടെ കഥ ആദ്യം ഇങ്ങനെയല്ല. അഞ്ചു കുറുപ്പന്മാർക്ക് ഒരു ബസുണ്ടായിരുന്നു. ആ ബസിലാണ് അവരുടെ പെങ്ങൾ കുഞ്ഞിലക്ഷ്മി കോളജിൽ പോവുന്നത്. കുഞ്ഞിലക്ഷ്മി ഒരുങ്ങി ഇറങ്ങുന്നതു വരെ വീട്ടു പടിക്കൽ ബസ് കാത്തു കിടക്കും. ആ ബസിൽ ക്ലീനറായിരുന്ന കീലേരി പപ്പന്റെ ജോലി പോയതോടെയാണ് ജയറാമിന്റെ ശിവശങ്കരൻ എത്തുന്നത്.
കീലേരി പപ്പനായി ശ്രീനിവാസനെയാണ് നിശ്ചയിച്ചിരുന്നത്. കഥ പറഞ്ഞപ്പോൾ ഒരു നേർത്ത ചിരിയോടെ ശ്രീനി പറഞ്ഞു– ഞാൻ സത്യനു വേണ്ടി ഒരു സിനിമ എഴുതിത്തീർത്തു. വരവേൽപ്പ് എന്നാണ് പേര്. അതിലും ബസ് വരുന്നുണ്ട്. ഒരേ സമയത്ത് ബസ് ഇതിവൃത്തമായി രണ്ടു സിനിമകൾ വരുന്നതു വിജയത്തെ ബാധിക്കും. ബസ് മാറ്റി പകരം എന്തുകൊണ്ടുവരാം എന്ന ആലോചനയിൽ നിന്നാണു വാമദേവക്കുറുപ്പു മെമ്മോറിയൽ കോളജ് വരുന്നത്. ‘കിളി’ പ്യൂണായി. ശ്രീനിക്കു പകരം ജഗതി കീലേരി പപ്പനായി.
അക്കാലത്തു ജയറാമിനെക്കാളും മാർക്കറ്റുള്ള താരമായിരുന്നു പാർവതി. എന്നിട്ടും തിരക്കഥ പാർവതി വായിച്ചില്ല. രണ്ടു വരിയിൽ ഞാൻ കഥ പറഞ്ഞു, അഭിനയിക്കാമെന്നു സമ്മതിച്ചു. ഇന്നത്തെ പോലെയല്ല, കഥാപാത്രത്തിന്റെ പ്രാധാന്യം ‘തൂക്കി നോക്കിയിട്ടല്ല’ താരങ്ങൾ അ ഭിനയിച്ചിരുന്നത്. എഴുത്തുകാരെയും സംവിധായകരെയും കൂടുതൽ വിശ്വസിച്ചിരുന്നു.
ഒറ്റപ്പാലത്തായിരുന്നു ലൊക്കേഷൻ. ചെറിയ കോമഡി മതി പാർവതി പൊട്ടിച്ചിരിക്കും. പല തവണ ആ ചിരി കാരണം കട്ടു പറയേണ്ടി വന്നിട്ടുണ്ട്. ജഗദീഷിന്റെ പൊലീസ് കഥാപാത്രം ശിവശങ്കരനെ അറസ്റ്റു ചെയ്യാൻ പോവുന്ന രംഗമുണ്ട്. തറവാട്ടിൽ വച്ചു കുഞ്ഞിലക്ഷ്മിയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. ആ സീനിൽ ചിരി നിയന്ത്രിക്കാൻ കഷ്ടപ്പെടുന്ന പാർവതിയെ കാണാം.
ഷൂട്ട് മുന്നോട്ടു പോവും തോറും ജയറാമും പാർവതിയും തമ്മിൽ സൗഹൃദത്തിലായി. ജയറാമിന്റെ കുഞ്ഞു തമാശയ്ക്കു പോലും പാർവതി പൊട്ടിച്ചിരിക്കും.‘കതിരോലപ്പന്തലൊരുക്കി പടകാളി മുറ്റമൊരുക്കി മാളോര്’ എന്ന പാട്ടു ചിത്രീകരിക്കുമ്പോൾ ഛായാഗ്രാഹകൻ വിപിൻ മോഹനോടു ഞാൻ ചോദിച്ചു, ‘‘ഇവർ തമ്മിൽ ഒരടുപ്പം ഉണ്ടാവുന്നുണ്ടോ?’’ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ വലിയ ഹിറ്റായി. അടുത്ത സിനിമയായ പ്രാദേശികവാർത്തകളും ഹിറ്റായി. അതോടെ ജയറാമും പാർവതിയും പ്രേക്ഷകരുടെ പ്രിയ പ്രണയജോടികളായി.
പ്രാദേശിക വാർത്തകള്‍ ആയപ്പോഴേക്കും ആ പ്രണയം കുറച്ചു കൂടി തീവ്രമായി. ‘വെള്ളത്താമര മൊട്ടു പോലെ വെണ്ണക്കൽ പ്രതിമ പോലെ’ എന്ന പ്രശസ്തമായ പാട്ട് ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. നായികനും നായികയും തിയറ്ററിലിരൂന്ന് ആ പാട്ടു കാണുന്ന സീൻ. അതു ചിത്രീകരിച്ച ദിവസം ജയറാം പറഞ്ഞു– ‘‘എനിക്കു പാർവതിയോടു വല്ലാത്തൊരു അടുപ്പം തോന്നുന്നു. ’’ ഞാൻ ചിരിയോടെ പറഞ്ഞു–‘‘എനിക്കതു പെരുവണ്ണാപുരത്തെ വിശേഷങ്ങൾ മുതൽക്കേ തോന്നി’’. ആരോടും ഇതിപ്പോൾ പറയല്ലേ എന്നു ജയറാം പറഞ്ഞു.
ഒാർക്കുമ്പോൾ ചിരി വരുന്ന ആ വഴക്ക്
പാർവതിയുടെ അമ്മ ആ പ്രണയം കയ്യോടെ പിടികൂടി. അഭിനയ ലോകത്തിന്റെ ആകാശങ്ങളിൽ മകൾ ഉയർന്നു പറക്കണം എന്നാഗ്രഹിച്ച അമ്മ സ്വാഭാവികമായും പ്രതികരിച്ചു. പാർവതി ജയറാമിന്റെ നായികയാവുന്നതിനോട് അമ്മയ്ക്ക് താൽപര്യമില്ലാതായി. എന്നിട്ടും ശുഭയാത്രയിൽ അനുവദിച്ചു. ‘പാർവതിയെ ശ്രദ്ധിക്കേണ്ട ചുമതല കമലിനാണെന്ന നിബന്ധനയും ഉണ്ടായിരുന്നു.
ഒരു ദിവസം മനഃപൂർവമല്ലാത്ത സംഭവമുണ്ടായി. മുംബൈ ആണല്ലോ ശുഭയാത്രയുടെ പശ്ചാത്തലം. പാട്ടു സീനിൽ ജയറാമും പാർവതിയും നഗരത്തിലൂടെ യാത്ര ചെയ്യുന്ന രംഗങ്ങൾ ഉണ്ട്. മുംബൈയിലെ ബ്ലോക്കും തിരക്കും കാരണം മുഴുവന്‍ യൂണിറ്റിനെയും കൊണ്ടു പോകേണ്ട എന്നു തീരുമാനിച്ചു. ഒമ്നി വാനിൽ ജയറാമും പാർവതിയും ഞാനും ക്യാമറയും ഛായാഗ്രാഹകനും അസിസ്റ്റന്റും മാത്രം പോവുന്നു. എന്നാൽ, മകൾക്കൊപ്പം വരണം എന്ന് അമ്മ നിർബന്ധം പിടിച്ചു. ഒരാൾക്കു കൂടി കയറാനുള്ള സ്ഥലം ഒമ്നിയിലില്ല താനും. ഒടുവിൽ തൊട്ടു പിന്നിൽ മറ്റൊരു കാറിൽ വരാൻ സമ്മതിച്ചു.
പക്ഷേ, ആ കാറിനു വഴിതെറ്റി. അന്ന് മൊബൈൽ ഒന്നുമില്ലല്ലോ. പകൽ മുഴുവനും അമ്മ മുബൈയിലൂടെ അലഞ്ഞു. രാത്രി ഒൻപതു മണിക്കാണു തമ്മിൽ കാണുന്നത്. ആ ദേഷ്യത്തിൽ അമ്മ എന്നെ കുറേ വഴക്കു പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ പാർവതിയുടെ സീനുകൾ തീർക്കണമെന്ന് തീർത്തു പറഞ്ഞു. ഉത്തരമായി ഞാൻ ഒന്നേ പറഞ്ഞുള്ളൂ, ‘‘ജയറാം നല്ല പയ്യനാണ്. ജീവിതത്തിൽ അവർ ഹാപ്പിയായിരിക്കും.’’
പിന്നീടു ജയറാമും പാർവതിയും വിവാഹിതരായി. അമ്മയുടെ പിണക്കം മാറി. സന്തോഷത്തോടെ ജീവിതം തുടങ്ങി. ഒരു ഒാണക്കാലം. മറ്റൊരു സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുമായി ഞാൻ ചെന്നൈയിലുണ്ട്. ജയറാം വീടുവച്ച ശേഷമുള്ള ആദ്യ ഒാണമാണ്. ഒാണസദ്യ കഴിക്കാൻ രണ്ടു പേരും എന്നെ ക്ഷണിച്ചു.
വീട്ടിലെത്തി ഞാൻ കോളിങ് ബെല്ലടിച്ചു. വാതിൽ തുറന്നത് അമ്മയാണ്–പണ്ട് പറഞ്ഞ വഴക്ക് ഒാർത്താവാം. എന്നെ കണ്ട് ഒന്നു ചമ്മി. ഊണുകഴിഞ്ഞ് അമ്മ അടുത്തു വന്നു പതുക്കെ പറഞ്ഞു, ‘‘എനിക്കു കമലിനോട് ദേഷ്യമൊന്നുമില്ല. അന്നത്തെ ആ അവസ്ഥയിൽ പറഞ്ഞു പോയതാണ്.’’ ഞാൻ അമ്മയുെട കൈ പിടിച്ചു പറഞ്ഞു,
‘‘എനിക്ക് ദേഷ്യമേയില്ല. അവർ സന്തോഷത്തോടെ ജീവിക്കുന്നതു കണ്ടില്ലേ... വലിയ സന്തോഷമല്ലേ’’.
ജയറാമും പാർവതിയുമായുള്ള ആ സൗഹൃദം ഞാനിപ്പോഴും തുടരുന്നു. ഒരു നിർബന്ധവും ഇല്ലാത്ത നായികയായിരുന്നു പാർവതി. അഭിനയിച്ച സിനിമകളുടെ ലൊക്കേഷനുകളിലൊന്നും പാർവതി കാരണം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അത്രയും നിഷ്കളങ്ക.