അമിതവണ്ണത്തിനു ശാശ്വത പരിഹാരമാകാൻ ബാരിയാട്രിക് സർജറിക്കു കഴിയുമോ? അമിതവണ്ണം മൂലമുണ്ടാകുന്ന അനുബന്ധരോഗങ്ങളെക്കുറിച്ച്, വനിതയും പാറശ്ശാല സരസ്വതി ഹോസ്പിറ്റൽസ് ഗ്രൂപ്പും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ ഈ വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് വഴിതുറന്നു.
‘ശരീരഭാരം കൂടുന്ന അവസ്ഥ മാത്രമല്ല അമിതവണ്ണം. പ്രമേഹം, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ വ്യതിയാനങ്ങൾ, ഹൃദ്രോഗം, ഫാറ്റിലിവർ, ഉറക്കത്തിലെ ശ്വാസതടസ്സം, സന്ധിവേദന, വന്ധ്യത, ഹോർമോൺ വ്യതിയാനങ്ങൾ, ഗ്യാസ്ട്രോ ഈസോഫജിയൽ റിഫ്ലക്സ് തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് അമിതവണ്ണം നയിക്കാം.’ തിരുവനന്തപുരം എസ്പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ നടന്ന ‘അമിതവണ്ണം ; നിങ്ങൾ അറിയേണ്ട വസ്തുതകൾ’ എന്ന ‘വനിത’ സ്പർശം വെൽനെസ് സെമിനാറിൽ സരസ്വതി ഹോസ്പിറ്റൽ ചെയർമാനും പ്രമുഖ ലാപ്റോസ്കോപിക് ആൻഡ് ബാരിയാട്രിക് സർജനും ഡയബറ്റിക് ഫൂട്ട് സ്പെഷലിസ്റ്റുമായ ഡോ. എസ്. കെ. അജയ്യകുമാറാണ് ചർച്ച നയിച്ചത്.
അമിതവണ്ണവും േരാഗങ്ങളും
അമിതവണ്ണം നിയന്ത്രിക്കുന്നതിന് ഓരോ വ്യക്തിയുടെയും ആരോഗ്യനില, ശരീരഭാരം, ഭക്ഷണശീലം, അനുബന്ധരോഗങ്ങൾ എന്നിവ വിലയിരുത്തിയുള്ള വ്യക്തിഗതചികിത്സാപദ്ധതി അനിവാര്യമാണെന്ന് ഡോ. എസ്. കെ. അജയ്യകുമാർ പറഞ്ഞു. ഭക്ഷണക്രമത്തിലെ ശാസ്ത്രീയമാറ്റങ്ങൾ, പതിവായ വ്യായാമം, ജീവിതശൈലി നിയന്ത്രണം, ആവശ്യമായ മരുന്നു ചികിത്സ, വിദഗ്ധരുടെ മേൽനോട്ടം എന്നിവയാണ് പ്രാഥമികമാർഗങ്ങൾ. ഗുരുതരമായ അമിതവണ്ണമുള്ളവരിലും സാധാരണ ചികിത്സാമാർഗങ്ങളിലൂടെ ആവശ്യമായ ഫലം ലഭിക്കാത്തവരിലും വിദഗ്ധ പരിശോധനയ്ക്ക് ശേഷം ബാരിയാട്രിക് സർജറി പരിഗണിക്കാമെന്നും ഡോ. എസ്. കെ. അജയ്യകുമാർ വ്യക്തമാക്കി.
ബാരിയാട്രിക് സർജറി ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ടൈപ്പ് 2 പ്രമേഹത്തിന്റെ നിയന്ത്രണം മെച്ചപ്പെടുത്താനും അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗാവസ്ഥകളുടെ തീവ്രത കുറയ്ക്കാനും സഹായകമാകാം. രോഗിയുടെ പ്രായം, ബിഎംഐ, പ്രമേഹത്തിന്റെ കാലയളവ്, പാൻക്രിയാസിന്റെ പ്രവർത്തനം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയെ ആശ്രയിച്ചു ചികിത്സാഫലം വ്യത്യാസപ്പെടുമെന്നും ശസ്ത്രക്രിയ വിദഗ്ധ വിലയിരുത്തലിന് ശേഷമേ നിർദേശിക്കാവു എന്നും െസമിനാറിൽ അഭിപ്രായമുയർന്നു. മലയാളികളിൽ വർധിക്കുന്ന വന്ധ്യതയുടെ കാരണങ്ങളിലൊന്ന് അമിതവണ്ണമാണെന്നും െസമിനാർ ചൂണ്ടിക്കാട്ടി.
അമിതവണ്ണം മൂലമുള്ള പ്രമേഹം നേരത്തേ തിരിച്ചറിഞ്ഞു ശരീരഭാരം നിയന്ത്രിക്കുന്നത് സങ്കീർണതകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഈ പശ്ചാത്തലത്തിൽ ബാരിയാട്രിക് സർജറി, ലാപറോസ്കോപിക് സർജറി, പ്രമേഹ ചികിത്സ. ഡയബറ്റിക് ഫൂട്ട് കെയർ, സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി, ഫാറ്റിലിവർ സംബന്ധമായ ചികിത്സ എന്നിവയ്ക്ക് പാറശ്ശാല സരസ്വതി ഹോസ്പിറ്റൽ നൽകുന്ന പ്രത്യേക ചികിത്സാരീതികളും സെമിനാറിൽ വിശദീകരിച്ചു. സരസ്വതി ഹോസ്പിറ്റലിന് തിരുവനന്തപുരത്ത് കുമാരപുരം, പൂവാർ, കോഴിക്കോട്, കൊച്ചി, കന്യാകുമാരി ജില്ലയിൽ തിരുവട്ടാർ എന്നിവിടങ്ങളിൽ ശാഖകളുണ്ട്.
പന്ത്രണ്ടുവർഷം മുൻപ് ബാരിയാട്രിക് സർജറി ചെയ്ത് ജീവിതം തിരികെപ്പിടിച്ച സുശീല ജോയ്, മണ്ണാർകാട് നിന്ന് വിഡിയോ കോളിലൂടെ പങ്കെടുത്ത അഖിൽ തുടങ്ങിയവർ സെമിനാറിൽ അനുഭവങ്ങൾ പങ്കുവച്ചു. വനിതയ്ക്കുവേണ്ടി മലയാള മനോരമ സർക്കുലേഷൻ മാനേജർ ശ്രീജിത് ആർ.ടി., മാർക്കറ്റിങ് മാനേജർ ബേബി മാത്യു, സർക്കുലേഷൻ എക്സിക്യൂട്ടീവ് ദീപു ജി. എന്നിവർ സംസാരിച്ചു.