‘എന്റെ കുഞ്ഞിനു വേണ്ടി രണ്ടു കാലുകളും ഒരു കയ്യും നഷ്ടപ്പെടുത്തി... എന്നിട്ടും വിധി അവനെ തട്ടിപ്പറിച്ചു’- കയ്പ്പേറിയ ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തി യുവതി പങ്കുവച്ച കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു.
ഗുജറാത്ത് സ്വദേശിനിയായ ധര ഷായാണ് ഫെയ്സ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 2013 ല്‍ വിവാഹിതരായ ധരയും ഭര്‍ത്താവും 2019 ലാണ് ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങിയത്. ഗര്‍ഭിണിയാണെന്നു അറിഞ്ഞ നാള്‍ മുതല്‍ ഓരോ ദിവസവും താനും ഭര്‍ത്താവും എണ്ണിയെണ്ണിയാണ് ദിവസങ്ങള്‍ തള്ളിനീക്കിയതെന്ന് ധര പറയുന്നു.
യുവതി പങ്കുവച്ച കുറിപ്പ് ഇങ്ങനെ;
കുഞ്ഞിന് വേണ്ടി ഞാനും ഭര്‍ത്താവും എണ്ണിയെണ്ണിയാണ് ദിവസങ്ങള്‍ തള്ളിനീക്കിയത്. എന്നാൽ പ്രസവമുറിയിലേക്ക് കയറിയ ആ ദിവസം എന്റെ ജീവിതം തന്നെ മാറിമറിയുമെന്ന് അറിഞ്ഞിരുന്നില്ല. പ്രസവത്തോടനുബന്ധിച്ചുണ്ടായ സങ്കീര്‍ണതകള്‍ ഒരു മനുഷ്യജീവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പ്രസവസമയത്ത് കുഞ്ഞിന്റെ തല കുടുങ്ങിപ്പോയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്, അതോടെ സിസേറിയന്‍ നടത്തേണ്ടിവന്നു. സിസേറിയനു പിന്നാലെ കഠിനമായ രക്തസ്രാവവും (Postpartum Haemorrhage) പിന്നാലെ ഹൃദയസ്തംഭനവും സംഭവിച്ചു. അടിയന്തരമായി നൽകിയ 90 മിനിറ്റോളം നീണ്ട സിപിആറിലൂടെയാണ് ജീവൻ നിലനിർത്താനായത്. ഏഴു ദിവസത്തോളം ഞാന്‍ കോമയിലായിരുന്നു.
നൂറോളം രക്തഘടകങ്ങള്‍ സ്വീകരിക്കേണ്ടി വന്നു, ശ്വാസകോശത്തിൽ നിന്ന് വെള്ളം നീക്കം ചെയ്യൽ, ഡയാലിസിസ്, അങ്ങനെയെല്ലാം അനുഭവിച്ചു തീർത്തു. ബോധം വീണ്ടുകിട്ടിയ ശേഷമാണ് എന്റെ ഗർഭപാത്രത്തിന്റെ ഒരു ഭാഗവും അണ്ഡാശയങ്ങളും നീക്കം ചെയ്ത വിവരം അറിയുന്നത്. ഇതിനുപുറമേ, എടുത്ത മരുന്നിന്റെ പാര്‍ശ്വഫലമായി ഗാങ്ഗ്രീൻ (കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശം,Gangrene) ബാധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് എന്റെ ഇരുകാലുകളും മുട്ടിനു താഴെ വച്ചും, വലത് കൈമുട്ടും, ഇടതു കൈപ്പത്തിയുടെ ഒരു ഭാഗവും മുറിച്ചു മാറ്റേണ്ടിയും വന്നു.
തീര്‍ന്നില്ല, നിരവധി ശസ്ത്രക്രിയകൾക്കും സ്കിൻ ഗ്രാഫ്റ്റിങ്ങിനും കഠിനമായ റീഹാബിലിറ്റേഷന്‍ ഘട്ടങ്ങൾക്കും വിധേയമായി, വളരെ നാളുകൾക്ക് ശേഷമാണ് എന്റെ കുഞ്ഞിനെ കണ്ടത്. നാലഞ്ചു മാസങ്ങൾക്ക് ശേഷമാണ് ഒടുവിൽ വീട്ടിലേക്ക് തിരിച്ചെത്തിയത്. എത്ര കഠിനമായ വേദനകള്‍ അനുഭവിച്ചാലും എന്റെ മകന്‍ മാഹിറിനെ കയ്യിൽ കിട്ടിയ നിമിഷം വേദനയും സങ്കടവും എല്ലാം മറക്കുകയായിരുന്നു.
അവന്റെ കളിചിരിയിലൂടെ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങിയിരുന്നു. എന്നാൽ വിധി വീണ്ടും പരീക്ഷിച്ചു. കുഞ്ഞിന്റെ ആരോഗ്യം ഓരോ ദിവസവും മോശമായിക്കൊണ്ടിരുന്നു. പരിശോധനയിൽ കുഞ്ഞിന് ചികിത്സയില്ലാത്ത ഒരു ജനിതക രോഗമാണെന്ന് തിരിച്ചറിഞ്ഞു. പല ശ്രമങ്ങളും നടത്തിയെങ്കിലും പത്തു മാസങ്ങൾക്ക് ശേഷം വിധി അവനേയും കൊണ്ടുപോയി. അവന്റെ വേർപാടോടെ ഞാന്‍ പൂർണമായും തകർന്നുപോയി.
മാസങ്ങളോളം ഉറക്കം പോലുമില്ലാതെ ഞാൻ കരഞ്ഞു. ആ ദിനങ്ങൾ ഓർക്കുമ്പോൾ ഇന്നും എനിക്ക് ഭയമാണ്. ആ സങ്കടത്തിലും എന്റെ കുഞ്ഞിനെ കുറിച്ച് ഓർത്തപ്പോൾ എനിക്ക് അഭിമാനം തോന്നി. വെറും പത്തു മാസം മാത്രമുണ്ടായിരുന്ന എന്റെ കുഞ്ഞ് നടത്തിയ പോരാട്ടം അത്രയും വലുതായിരുന്നു. അവൻ ഇത്രയധികം പോരാടിയെങ്കിൽ, അവന്റെ അമ്മയായ എനിക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്ന് ഞാൻ ചിന്തിച്ചു.
അവിടെനിന്നാണ് ഞാൻ വീണ്ടും പോരാടാൻ തുടങ്ങിയത്. വീൽചെയറിൽ നിന്ന് വാക്കറിലേക്കും, അതിനുശേഷം സ്വന്തം കാലിൽ നിലയുറപ്പിക്കാനും ഞാൻ പഠിച്ചു. എല്ലാത്തിനും എന്റെ ഭർത്താവ് നൽകിയ പിന്തുണയാണ് മുന്നോട്ടു പോകാൻ എനിക്ക് കരുത്തായത്. ഇന്ന് 5000 മാരത്തോൺ പൂർത്തിയാക്കി അത് ഞാൻ എന്റെ മകന് സമർപ്പിച്ചു.
അവൻ എനിക്ക് നൽകിയ ആത്മവിശ്വാസവും ബലവും അത്രയും വലുതായിരുന്നു. ജീവിതം എന്നിൽ നിന്ന് എനിക്ക് പ്രിയപ്പെട്ടത് എല്ലാം കവർന്നെടുത്തു. പക്ഷേ, തോറ്റുകൊടുക്കരുത് എന്ന വലിയ പാഠമാണ് എന്റെ മകൻ എന്നെ പഠിപ്പിച്ചത്. എത്ര വലിയ പ്രതിസന്ധികൾ വന്നാലും പോരാടുക.