ലഹരിക്കെതിരെ ആഞ്ഞടിച്ച് ഒാപ്പറേഷൻ തൂഫാൻ വന്നതോടെ കുടുംബങ്ങൾ രമേശ് ചെന്നിത്തലയുടെ ഫാൻസ് ആയി മാറിക്കഴിഞ്ഞു. ആഭ്യന്തരമന്ത്രിയുടെ കുടുംബവിശേഷങ്ങൾ.
പറഞ്ഞു തുടങ്ങിയതും പറഞ്ഞു നിർത്തിയതും നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നു. അവർ വളർന്നു വരുന്ന കാലത്തെക്കുറിച്ചായിരുന്നു. ആ വാക്കുകളിൽ ഒരച്ഛന്റെയും അപ്പൂപ്പന്റെയുമൊക്കെ കരുതലുണ്ട്. ‘പുതുതലമുറയ്ക്കു നേരേ ഉയരുന്ന ലഹരിയുടെ കൈകളിൽ വിലങ്ങു വീണിരിക്കും,’ എന്നു പറയുന്ന ആഭ്യന്തരമന്ത്രിയുടെ കാർക്കശ്യവുമുണ്ട്...
ലഹരി വീണു മാഞ്ഞുപോയ ബോധത്തിൽ അ ച്ഛനെയും അമ്മയെയും വരെ കൊന്നുകളയാൻ ത യാറാവുന്ന നാട്ടിലാണു നമ്മളുള്ളതെന്നു ഞെട്ടലോടെ തിരിച്ചറിഞ്ഞ ദിവസങ്ങൾ. ആരുടെ വീട്ടിലേക്കും ലഹരി മാഫിയ കയറി വരാമെന്നു ഭയന്ന ആ നാളുകളിലാണ് ഒാപ്പറേഷൻ തൂഫാൻ ആഞ്ഞടിച്ചത്. കേരളത്തിലുടനീളം അറസ്റ്റുകളുണ്ടായി. ലഹരി വഴികൾ അടഞ്ഞു തുടങ്ങി...
രാസലഹരിയിൽ നിന്നു മക്കളെ രക്ഷിക്കാൻ കാവലായി പൊലീസ് ഉണ്ടെന്ന ആശ്വാസം ഇപ്പോൾ അമ്മമാർക്ക് നൽകുന്ന ധൈര്യം വലുതാണ്. അതുകൊണ്ടാണ് രമേശ് ചെന്നിത്തലയ്ക്ക് അമ്മമാരുടെ കയ്യടി കിട്ടുന്നത്, അവർ ഫാൻസ് ആയി മാറുന്നത്.
ഉത്രാടപ്പാച്ചിൽ പോലെ ആളുകൾ വന്നും പോയുമിരിക്കുന്ന വഴുതക്കാട്ടെ ‘ദേവദത്തം’ എന്ന വീട്. ആ പൂരത്തിരക്കിനിടയിൽ വച്ച് ആദ്യ ചോദ്യത്തിനു മുൻപേ രമേശ് ചെന്നിത്തല പറഞ്ഞു– ‘‘ നിങ്ങൾ എഴുതേണ്ടതു തൂഫാനെക്കുറിച്ചാണ്. വീടുകളിൽ അമ്മമാർ തൂഫാൻ പോരാളികളായി അണിനിരക്കണം. വീട്ടിൽ ആരും ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പിക്കണം. അമ്മമാർക്കൊപ്പം പൊലീസുണ്ട്, ഈ സർക്കാരുണ്ട്. രാസലഹരി ഈ നാട്ടിൽ നിന്നു തുടച്ചു മാറ്റണം. അല്ലെങ്കിൽ ഒരു തലമുറ തന്നെ ഇല്ലാതാവും.
തൂഫാൻ എന്ന പേരിൽ കൗതുകമുണ്ട്. ലഹരിക്കെതിരെ യുദ്ധം തുടങ്ങണമെന്ന തീരുമാനമെടുത്തത് എന്നാണ്?
തൊട്ടുമുൻപുള്ള യുഡിഎഫ് ഭരണകാലം. ഞാൻ ആഭ്യന്തരമന്ത്രിയായിരുന്നു. ഒൗദ്യോഗിക ചടങ്ങിനായി എറണാകുളത്ത് എത്തിയ എന്നെ കാണാൻ ഒരമ്മയും മകളും വന്നു. ഏങ്ങിക്കരഞ്ഞുകൊണ്ട് ആ അമ്മ പറഞ്ഞു– ‘‘ മകൻ ലഹരിക്ക് അടിമയാണ്. സാർ പൊലീസ് മന്ത്രിയല്ലേ, അവനെ എങ്ങനെയെങ്കിലും രക്ഷിക്കണം...’’ മകൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞ ആ അമ്മ ചീത്തക്കൂട്ടുകെട്ടിൽ നിന്നു മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, വൈകീട്ടാവുമ്പോള്‍ വീടിനു മുന്നിലെ വഴിയിൽ ഒരു ചൂളംവിളി മുഴങ്ങും. അതുകേട്ടാൽ അവൻ ചാടിപ്പോവും. പിന്നെ വരുന്നതു ബോധമില്ലാതെയാണ്. അവരുടെ വീടനടുത്തു ലഹരിസംഘം ഉണ്ടെന്നും അതില്ലാതാക്കണം എന്നും അമ്മ പരാതി നൽകി. ഞാൻ െഎജിയെ വിളിച്ചു കാര്യം പറഞ്ഞു. ആ പ്രദേശത്തു ശക്തമായ മയക്കുമരുന്നു വേട്ട നടത്തി. കുറേ പേരെ പിടികൂടി.
കേരളത്തിൽ ഇതുപോലെ ഒരുപാട് അമ്മമാർ ഉ ണ്ടെന്നു മനസ്സിലായി. അങ്ങനെ സ്കൂൾ– കോളജ് ക്യാംപസുകളെ ലഹരി വിമുക്തമാക്കാൻ ‘ക്ലീൻ ക്യാംപസ് പദ്ധതി’ തുടങ്ങി. മമ്മൂട്ടിയായിരുന്നു ബ്രാ ൻഡ് അംബാസഡർ. എന്നാൽ, ഞങ്ങൾക്കുശേഷം വന്ന സർക്കാർ ഈ സാമൂഹികവിപത്തിനെതിരേ കാര്യമായ പ്രവർത്തനം നടത്തിയില്ല.
കഴിഞ്ഞ അഞ്ചു വർഷം ഭയപ്പെടത്തുന്ന രീതിയി ൽ അതു വ്യാപിച്ചു. നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ചെറുപ്പത്തെ രാസലഹരി കീഴടക്കി. അപ്പോഴാണ് പ്രൗഡ് കേരള എന്ന എൻജിഒയുടെ നേതൃത്വത്തിൽ ഞാൻ എല്ലാ ജില്ലയിലും മയക്കുമരുന്നിനെതിരേ പദയാത്ര നടത്തിയത്. രാഷ്ട്രീയം നോക്കാതെ ആയിരങ്ങൾ പങ്കെടുത്തു. അന്നു കേട്ട അനുഭവങ്ങൾ ഭയപ്പെടുത്തുന്നതായിരുന്നു. ഇനി ഒരവസരം കിട്ടിയാൽ ലഹരിക്കെതിരേ കർശനനടപടിയെടുക്കുമെന്ന് അന്നേ തീരുമാനിച്ചതാണ്.
തൂഫാൻ എന്ന പേരു വന്നതില്‍ ഒരു രസമുണ്ട്. ആഭ്യന്തരമന്ത്രിയായ ശേഷം വിളിച്ച മീറ്റിങ്ങിൽ ആവേശത്തോടെ ആരോ പറഞ്ഞു, ‘‘സാർ, ഇവന്മാരെ നമുക്ക് അടിച്ചു തൂഫാനാക്കണം.’’ അടിച്ചു പറത്തണം എന്നാണു പറഞ്ഞതിന്റെ അർഥം. അങ്ങനെ ഈ ലഹരിക്ക് എതിരേയുള്ള ഈ പോരാട്ടത്തിന് പേരു കിട്ടി– ഒാപ്പറേഷൻ തൂഫാൻ.
ഒരു ലഹരിയും ഉപയോഗിക്കാത്ത ആളാണ് ചെന്നിത്തല. ചായയും കാപ്പിയും വരെ ഉപേക്ഷിച്ചു. അല്ലേ?
കോളജിൽ പഠിക്കുമ്പോൾ സിഗരറ്റ് വലിച്ചിരുന്നു. ആ പ്രായത്തിന്റെ തോന്നൽ. വലിയ ആളായെന്ന് കാണിക്കാനുള്ള ശ്രമം. അപകടം മനസ്സിലായപ്പോൾ അതുപേക്ഷിച്ചു.
ഇരുപതു വർഷം മുൻപു ചായയും കാപ്പിയും വേണ്ടെന്നു വച്ചു. എവിടെ പോയാലും ആൾക്കാർ സ്നേഹത്തോടെ ചായ തരും. നിരസിച്ചാൽ വിഷമം തോന്നുമെന്നു കരുതി കുടിക്കും. പല തരം പാലിൽ ഉണ്ടാക്കുന്നതല്ലേ, വയറിനെ ബാധിച്ചതോടെ നിർത്തി. ഇപ്പോൾ ചൂടുവെള്ളം കുടിക്കും.
ചായ കുടിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് പിണറായി വിജയനോടും ഒരിക്കല്‍ പറഞ്ഞു. അതു ശരിയാണെന്ന് അദ്ദേഹം സമ്മതിച്ചു. പിന്നീടു പിണറായിയും ഗ്രീൻ ടീയിലേക്കു മാറി
രാഷ്ട്രീയം തന്നെയാണു ജീവിതം എന്ന തീരുമാനത്തിലേക്ക് എങ്ങനെയാണെത്തിയത്?
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് അച്ഛന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. അച്ഛൻ വി. രാമകൃഷ്ണൻ നായർ അധ്യാപകനായിരുന്നു. ഹെഡ്മാസ്റ്ററിന്റെ മകൻ സമരം ചെയ്യുക, അദ്ദേഹത്തിനതു സങ്കൽപ്പിക്കാൻ പോലും പറ്റില്ല. സംഘടനാ പ്രവർത്തനത്തിന് ഇറങ്ങാതിരിക്കാൻ അച്ഛൻ എന്നെ മുറിയിൽ പൂട്ടിയിട്ടിട്ടുണ്ട്.
ഒരോണക്കാലത്ത് നാട്ടിൽ ചില പരിപാടികൾ സംഘടിപ്പിക്കാൻ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ എ ന്നോടു പറഞ്ഞു. അതായിരുന്നു തുടക്കം. ചെന്നിത്തല ഹൈസ്കൂളിൽ യൂണിറ്റ് സെക്രട്ടറിയായി. പിന്നീടു ചങ്ങനാശേരി എൻഎസ്എസ് കോളജിൽ വച്ച് സജീവരാഷ്ട്രീയത്തിലേക്ക് എത്തുകയായിരുന്നു.
ചെന്നിത്തലയെന്ന നടനെ അധികമാർക്കും അറിയില്ല, പെൺവേഷത്തിലും അഭിനയിച്ചിട്ടുണ്ട്. നിയോഗം എന്ന നോവലും ഈ വർഷം പുറത്തിറങ്ങിയല്ലോ...
അഭിനയിച്ചതൊക്കെ കുട്ടിക്കാലത്തല്ലേ. സ്കൂൾ നാടകത്തിൽ അഭിനയിക്കുന്നതൊക്കെ അന്ന് ആവേശമാണ്. നാട്ടില്‍ വിക്ടറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബുണ്ട്, കലാപോഷിണി വായനശാലയുണ്ട്. ഇതിലൊക്കെ സജീവ പ്രവർത്തകനായിരുന്നു. അങ്ങനെയാണ് അഭിനയം തുടങ്ങിയത്. നാടകത്തിന്റെ പേര് –ചേരമാൻ പെരുമാൾ. അന്ന് ആ ൺകുട്ടികൾ തന്നെയാണ് ‘നായിക’ മാരാവുന്നത്. ഒരിക്ക ൽ പെൺവേഷം കെട്ടിയും അഭിനയിച്ചിട്ടുണ്ട്. സ്കൂളിൽ ബെസ്റ്റ് ആക്ടറുമായിരുന്നു.
അഭിനയം നിന്നുപോയെങ്കിലും ഏതു തിരക്കിനിടയിലും പുസ്തകം വായിക്കുന്നത് തുടർന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യ നോവലായ നിയോഗം പുറത്തിറങ്ങിയത്. മനോരമ ബുക്സ് ആണ് പ്രസാധകർ. ഷിക്കാഗോ സ്വദേശിയായ ഷാർലറ്റും ഒറ്റപ്പാലം സ്വദേശിയായ െഎടി പ്രഫഷനൽ വിനയചന്ദ്രന്റെയും പ്രണയത്തിലൂടെയാണ് നോവൽ തുടങ്ങുന്നത്. ഇവരുടെ മകൾ എയ്ഞ്ചൽ എന്ന പെൺകുട്ടി 20 വർഷങ്ങൾക്കു ശേഷം അച്ഛന്റെ കുടുംബത്തെ തേടി നാട്ടിൽ എത്തുന്നതാണ് ഉള്ളടക്കം.
തകരാത്ത രണ്ട് റെക്കോർഡുകളും കൂടിയുണ്ട്. കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി, നെഹ്റു കുടുംബത്തിലെ നാലു പേർക്ക് പ്രസംഗം തർജമ ചെയ്ത വ്യക്തി. ഇതൊക്കെ വ്യക്തിപരമായ സന്തോഷങ്ങളല്ലേ...
കരുണാകരൻ മന്ത്രിസഭയിലാണു ഞാൻ ആദ്യമായി മന്ത്രിയാവുന്നത്, ഇരുപത്തി എട്ടാമത്തെ വയസ്സിൽ. വിവാഹം കഴിഞ്ഞ സമയം ഇലക്‌ഷന്‍ പ്രചാരണത്തിന്റെ തിരക്കായതിനാൽ എനിക്കും അനിതയ്ക്കും ഒരു യാത്രപോവാൻ പോലും സാധിച്ചില്ല. തിരഞ്ഞെടുപ്പിൽ വിജയിച്ച സന്തോഷത്തിൽ ഞങ്ങൾ ഹണിമൂൺ ട്രിപ്പിനു പോയി. ആ യാത്രയ്ക്കിടയിലാണ് മന്ത്രിസ്ഥാനം ലഭിച്ചെന്നറിഞ്ഞത്.
എൻഎസ്‍യു അധ്യക്ഷനായ കാലത്തു നാഗ്പുരിൽ നടന്ന ദേശീയ സമ്മേളനത്തിൽ ഞാൻ പ്രസംഗിച്ചു. തെക്കേ ഇന്ത്യക്കാരനായ ചെറുപ്പക്കാരൻ ഹിന്ദിയിൽ അനായാസം പ്രസംഗിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. അതു കേട്ട് ഇന്ദിരാജി പറഞ്ഞു. ‘‘ഇതാണ് ദേശീയോദ്ഗ്രഥനം. ഭാഷയ്ക്കും വേഷത്തിനും അപ്പുറം ഒറ്റ ഇന്ത്യ എന്ന ചിന്ത.’’ പിന്നീട് ഒരുപാടു വേദികളിൽ ഇന്ദിരാജിയുടെ പ്രസംഗം തർജമചെയ്തു. രാജീവ് ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും പ്രസംഗം മലയാളത്തിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ഇത് ഒരു അപൂർവ റെക്കോർഡാണ്.’’ ചെന്നിത്തലയുടെ മനസ്സിൽ ഒാർമക്കൊടി പാറി.
ഇനി അനിതയോടു സംസാരിക്കൂ എന്നു പറഞ്ഞ് ചെന്നിത്തല എഴുന്നേറ്റു. കാത്തുനിൽക്കുന്ന ആൾക്കൂട്ടത്തിലേയ്ക്കു നടന്നു. നാലു പതിറ്റാണ്ടായി ഈ തിരക്ക് ഭാര്യ അനിതയ്ക്ക് പരിചിതമാണ്. ചെന്നിത്തലയെ ആദ്യമായി കണ്ട രസകരമായ സംഭവം അനിത ഒാര്‍ത്തു.
‘‘ഞാന്‍ എംകോമിനു പഠിക്കുന്നകാലം. രമേശേട്ടൻ പെണ്ണുകാണാൻ വരുമെന്നു കുറച്ചുദിവസമായി വീട്ടിൽ പറഞ്ഞു കേൾക്കുന്നുണ്ട്. പക്ഷേ, ആളെ കാണുന്നില്ല. രാഷ്ട്രീയക്കാരനാണ്. തിരക്കിലാണ് അതുകൊണ്ടാണ് വരാത്തതെന്ന് അമ്മാവൻ പറഞ്ഞു. തൊടുപുഴയിലാണ് ഞങ്ങളുടെ വീട്. വീട്ടിലേയ്ക്ക് കാറു വരില്ല. പാടവരമ്പിലൂടെ നടന്നു വേണം എത്താൻ. ഒരു ദിവസം അത്താഴമൊക്കെ കഴിച്ച് കിടക്കാനൊരുങ്ങുമ്പോൾ അമ്മാവൻ ഒാടി വന്നു. പെണ്ണുകാണാൻ അവർ വരുന്നുണ്ടെന്നു പറഞ്ഞു.
പാടവരമ്പിലൂടെ വരുന്ന വഴി രമേശേട്ടൻ കാലുതെന്നി വീഴുകയും ചെയ്തു. ഷർട്ടിലൊക്കെ ചെളിയായി. സംസാരിച്ചു കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞു, ‘‘എന്നെ ഇഷ്ടപ്പെട്ടെങ്കിൽ ഒരു ഫോട്ടോ കൊടുത്തു വിടാമോ?’’ കുറച്ചു ദിവസത്തിനു ശേഷം എനിക്കൊരു ഡയറി കിട്ടി. അതിൽ ചേട്ടന്റെ ഫോട്ടോ ഉണ്ടായിരുന്നു...’’ അനിതയുടെ ചിരിയിലേക്കു ചെന്നിത്തല കയറിവന്നു.
കൊച്ചുമകന്റെ സ്കൂളിൽ പോയത് വാർത്തയായി. മ ക്കളുടെ കുട്ടിക്കാലത്ത് ഇതു പോലെ പോയിട്ടുണ്ടോ?
മക്കളുടെ കുട്ടിക്കാലം ആസ്വദിക്കാന്‍ പറ്റിയിട്ടില്ല. അന്ന് ദേശീയരാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും സജീവമായിരുന്നു. മക്കൾ രോഹിതും രമിതും പഠിച്ചത് ഡൽഹിയിലാണ്. അനിത യുണൈറ്റഡ് ഇൻഷുറൻസിൽ ഡെവലപ്മെന്റ് ഒാഫിസറായിരുന്നു. മക്കളുടെ എല്ലാ കാര്യവും അനിതയുടെ മേൽനോട്ടത്തിലായിരുന്നു. ഞാൻ വ ല്ലപ്പോഴുമേ വീട്ടിലെത്തൂ. ആ കാലത്ത് ഒരു തമാശയുണ്ടായി. ഇളയ മകൻ രമിതിനെ ഞാൻ ഒാമനിക്കുകയാണ്. അപ്പോൾ ആയിടയ്ക്ക് ഇറങ്ങിയ സിനിമയിലെ ഡയലോഗ് അവൻ പറഞ്ഞു, ‘അച്ഛാ, ഒാർമയുണ്ടോ ഈ മുഖം..’
മക്കളെന്തുകൊണ്ടാണു രാഷ്ട്രീയത്തിലേക്കു വരാത്തതെന്നു പലരും ചോദിച്ചിട്ടുണ്ട്. അവരുടെ കരിയറിലോ പഠനത്തിലോ ഞാൻ ഇടപെട്ടിട്ടേയില്ല. രോഹിത് എസ്‌യുടി ആശുപത്രിയിൽ ഡോക്ടറാണ്. രമിത് ആദായനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണറും. രോഹിതിന്റെ മകൻ യുകെജി കാരനായ രോഹൻ പഠിക്കുന്ന സ്കൂളിൽ മെറിറ്റ് ഡേ ഉദ്ഘാടനത്തിനു പോയപ്പോൾ തൂഫാന്റെ കാര്യം കുഞ്ഞുങ്ങളോടു പറയണം എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു.
ലഹരിയിൽ നിന്ന് ഈ തലമുറയെ എങ്ങനെ രക്ഷിക്കാം?
തൂഫാൻ യജ്ഞത്തിന് മൂന്നു ഘട്ടമാണുള്ളത്. ഒന്ന്, തൂഫാൻ സ്ട്രൈക്ക്– അത് പൊലീസ് ചെയ്യുന്നുണ്ട്. ഇനി വേണ്ടത് തൂഫാൻ വാരിയേഴ്സിനെയാണ്. നാം ഒാരോരുത്തരും തൂഫാൻ പോരാളികളായി സ്വയം മാറണം. മൂന്നാമത്തേത് തൂഫാൻ കെയർ. ലഹരിലോകത്ത് വീണുപോയവരെ തിരികെ കൊണ്ടുവരാനുള്ള കരുതൽ കൊടുക്കണം.
എറണാകുളം സെന്റ്തെരേസാസ് കോളജിൽ വച്ച് ഒാ രോ വ്യക്തിയും തൂഫാൻ പോരാളികളാവേണ്ട ആവശ്യ കതയെക്കുറിച്ചു പ്രസംഗിച്ച ശേഷം ഇറങ്ങിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ മുന്നോട്ടുവന്നു പറഞ്ഞു, ‘‘സാർ ഞാനാണ് ആദ്യത്തെ തൂഫാന്‍ വാരിയർ.’’ അത് ആ അമ്മയായിരുന്നു. പതിനഞ്ചു വർഷം മുൻപ് മയക്കുമരുന്നിന് അടിമയായ മകനെ രക്ഷിക്കണം എന്നു പറഞ്ഞ് എന്റെ മുന്നിൽ വന്ന അതേ അമ്മ. ആ മകൻ ഇന്ന് എൻജിനീയറാണ്.
ഇതാണ് തൂഫാന്റെ ലക്ഷ്യം. ഒരമ്മയും മക്കൾ ലഹരിയിൽ വീണുപോയതോർത്ത് ഇനി കരയരുത്. ഒരു കുഞ്ഞിന്റെയും ഭാവി ലഹരി മായ്ച്ചു കളയരുത്...