ADVERTISEMENT

ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ മനഃപൂർവം കാറിടിപ്പിച്ച് വീഴ്ത്തി. ഞായറാഴ്ചയാണ് സംഭവം. കണ്ടന്റ് ക്രിയേറ്റർ കൂടിയായ സിയയാണ് ആക്രമണത്തിനിരയായത്. യുവതി ബൈക്കിൽനിന്ന് റോഡിൽ വീണിട്ടും കാർ നിർത്താതെ പോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ ബൈക്കിന്റെ ആക്ഷൻ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആക്ഷൻ ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് സിയ തന്നെയാണ് ആക്രമണ വിവരം പുറത്തുവിട്ടത്. 

റൈഡർ സംഘത്തിനൊപ്പം ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലൂടെ പോകുമ്പോഴാണ് കാറിലെത്തിയ സംഘം തന്നെ പിന്തുടർന്നതെന്ന് സിയ പറയുന്നു. കാറിലുണ്ടായിരുന്നവർ പിന്നാലെ വരുകയും ആക്രോശിക്കുകയും ചെയ്തു. ഇതോടെ വാഹനത്തിൽനിന്ന് അകലം പാലിക്കാൻ താൻ ആവശ്യപ്പെട്ടു. 

ADVERTISEMENT

കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നെന്നാണ് കരുതുന്നത്. കാറിൽനിന്നും അകലം പാലിച്ച് ബൈക്കോടിച്ചെങ്കിലും ബൈക്ക് നിർത്താനാവശ്യപ്പെട്ട് കാർ യാത്രക്കാർ പിന്നാലെയെത്തി അസഭ്യം പറഞ്ഞു. ശേഷം വേഗത്തിൽ കാറോടിച്ചെത്തി ബൈക്കിൽ ഇടിക്കുകയായിരുന്നെന്നും സിയ പറയുന്നു. ബൈക്കിൽ ഇടിച്ചശേഷം കാർ നിർത്താതെ പോയി. ബൈക്കിനെ അൽപദൂരം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു. 

‘ഇന്ന് ഗുരുഗ്രാമിലെ റോഡുകളിൽ എനിക്ക് സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നു. ഇത്തരം ആളുകൾക്ക് മറ്റുള്ളവരെ ഇടിച്ചിട്ടശേഷം ഓടിപ്പോകുന്നതിൽ ഒരു ഭയവുമില്ല.’- സിയ പറഞ്ഞു. സംഭവത്തിനുശേഷം തൊട്ടടുത്ത ജംക്ഷനിൽ വച്ച് സിയയുടെ സുഹൃത്ത് കാർ തടഞ്ഞുനിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ തന്റെ ഭാഗത്ത് തെറ്റില്ലെന്നു പറഞ്ഞ് കാറിലുണ്ടായിരുന്നയാൾ ഓടിച്ചു പോകുകയായിരുന്നെന്നും സിയ കൂട്ടിച്ചേർത്തു. കാറിന്റെ റജിസ്ട്രേഷൻ നമ്പറും ആർസി ഉടമയുടെ പേരും സിയ പുറത്തുവിട്ടിരുന്നു. ഇതോടെ ഗുരുഗ്രാം പൊലീസ് സ്വമേധയാ കേസെടുത്തു. 

ADVERTISEMENT

സ്ത്രീയായിരുന്നു എന്ന് അറിയില്ലായിരുന്നു: നിഷേധിച്ച് പ്രതി

ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ മനഃപൂർവം കാറിടിപ്പിച്ച് വീഴ്ത്തിയെന്ന ആരോപണം നിഷേധിച്ച് പ്രതി കല്യാൺ ബൈൻസ്‌ല. ബൈക്ക് യാത്രിക സ്ത്രീയായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്ന് കല്യാൺ പറഞ്ഞു. 

ADVERTISEMENT

‘ഡൽഹിയിൽ നിന്ന് സഹോദരിയുടെയും ബന്ധുവിന്റെയുമൊപ്പം യാത്ര ചെയ്യുകയായിരുന്നെന്നും ഗോൾഫ് കോഴ്സ് റോഡിൽ എത്തിയപ്പോൾ അശ്രദ്ധമായി ബൈക്ക് ഓടിച്ച ചിലരുമായി പ്രശ്നമുണ്ടായി. രണ്ടു ബൈക്ക് യാത്രികർ കാറിനെ ഒന്നിലേറെ തവണ ഓവർടേക്ക് ചെയ്യുകയും കാറിന് മുന്നിൽ കയറി വേഗത കുറയ്ക്കുകയും ചെയ്തു. താൻ ഇടിച്ച ബൈക്ക് യാത്രിക ഒരു സ്ത്രീയായിരുന്നു എന്ന് അറിയില്ലായിരുന്നു. യുവതിക്ക് പരുക്കേറ്റതിൽ ഖേദിക്കുന്നു.’- കല്യാൺ പറഞ്ഞു.

കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് യുവതിയുടെ പിതാവ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കല്യാൺ ബൈൻസ്‌ലയുടെ പ്രതികരണം. പ്രതിയായ കല്യാൺ ബൈൻസ്‌ലയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ, ‘രാജ്യാന്തര കബഡി താരം’, ‘ഇന്ത്യൻ റഗ്ബി ടീമി’ലെ അംഗം എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ, അമച്വർ ഒളിമ്പിയ ഇന്ത്യ ബോഡിബിൽഡിങ് മത്സരത്തിലെ വിജയിയാണെന്നും അവകാശപ്പെടുന്നു. 

കാറോടിച്ചത് തന്റെ സുഹൃത്ത് കല്യാൺ എന്നയാളാണെന്ന് കാറിന്റെ ഉടമയായ മുൻ സൈനികൻ മനീഷ് അവകാശപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരും മദ്യപിച്ചിരുന്നെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു.

Gurugram Bike Rider Deliberately Hit by Car:

Gurugram bike rider, a content creator, was intentionally hit by a car while riding with a group. The car driver, who was allegedly drunk, did not stop after hitting the rider, dragging the bike for a short distance. The incident was captured on the rider's action camera and shared on Instagram, leading to a police investigation. The accused, identified as Kalyan Bainsla, a self-proclaimed international kabaddi player, denied intentionally hitting the rider, claiming he was unaware it was a woman and attributing the incident to rash biking. The car owner stated Bainsla was driving, and the rider's brother mentioned all four occupants were drunk.

ADVERTISEMENT