ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട 149 അച്ഛനമ്മമാർക്ക് സ്നേഹത്തണലൊരുക്കിയ മകളുടെ ജീവിതം...
പാതാളത്തിൽ നിന്നു യാത്ര തിരിക്കുമ്പോഴേ മാവേലി തമ്പുരാന്റെ ബക്കറ്റ് ലിസ്റ്റിൽ ഒരു വീടുണ്ടായിരുന്നു. ഒരുപാട് അച്ഛന്മാരും അമ്മമാരും സന്തോഷത്തോടെ വാഴുന്ന നിഷയുടെ സ്നേഹക്കൂട് അഭയമന്ദിരം. കോട്ടയത്തെത്തിയ മാവേലി നേരെ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു.
‘‘കൊല്ലാട് ബോട്ട് ജെട്ടി’’ തമ്പുരാൻ കൽപ്പിച്ചു.
‘‘ ബോട്ട് ജെട്ടിയിൽ എവിടെ?’’ ഓട്ടോ ചേട്ടൻ ചോദിച്ചു.
‘‘ സ്വർഗത്തിലേക്ക്’’ മാവേലി പുഞ്ചിരിച്ചു.
‘‘ഇതെന്നാ ഈ പറയുന്നേ? മാവേലീടെ വേഷോം ഇട്ട് ഓട്ടോയിൽ കയറിയിട്ടു സ്വർഗത്തിൽ പോകാമെന്നോ?’’ ഓട്ടോ ചേട്ടന്‍ ആകെ വിഷമിച്ചു
‘‘ ഞാൻ ഒറിജിനൽ മാവേലിയാ. പോകേണ്ടതു നമ്മുടെ നിഷേടെ സ്നേഹക്കൂട്ടിലേക്കാ...’’ മാവേലി പൊട്ടിച്ചിരിച്ചു.
‘‘ ഹാ... അതു പറയ് ’’ ഓട്ടോ ചേട്ടന് തെല്ലാശ്വാസമായി.
‘‘ അല്ലാ... എങ്ങനെ അറിഞ്ഞു ഇവിടുത്തെ വിശേഷങ്ങൾ?’’ ചേട്ടനു കൗതുകം അടക്കാനായില്ല.
‘‘അവിടുത്തെ അച്ഛനമ്മമാർ ഫേമസ് അല്ലേ? താനീ റീലൊന്നും കാണാറില്ലേ?’’ മാവേലി ചോദിച്ചു.
‘‘ഉണ്ട്. അടിപൊളിയാ...’’ ചേട്ടൻ പറഞ്ഞു.
പൊതുകാര്യങ്ങൾ പറഞ്ഞും ആമ്പൽപ്പാടങ്ങൾ കണ്ടുമുള്ള യാത്ര അധികം വൈകാതെ ലക്ഷ്യസ്ഥാനത്തെത്തി. സ്നേഹക്കൂട് എന്നെഴുതിയ ഗേറ്റ് കടന്നെത്തിയ മാവേലിയെ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ സ്നേഹക്കൂട്ടിലെ കാരണവന്മാർ സ്വാഗതം ചെയ്തു.
വീട്ടിലെ വൈറൽ താരങ്ങൾ
‘‘അത്തം നാളിൽ തുടങ്ങിയതാണ് ആഘോഷങ്ങൾ.’’ സ്നേഹക്കൂട് അഭയമന്ദിരത്തിന്റെ സാരഥി നിഷ പറഞ്ഞു.
‘‘ഉവ്വ്. സ്നേഹക്കൂട്ടിലെ ആഘോഷങ്ങളും സന്തോഷവുമെല്ലാം കാണാറുണ്ട്. ദാ, നിൽക്കുകയല്ലേ കുട്ടി ശങ്കരനും അനുരാധയും മണവാളനും...’’ മാവേലി ചിരിച്ചു.
‘‘മോഹൻലാലും സന്തോഷ് പണ്ഡിറ്റും സലിംകുമാറുമൊക്കെയാകാൻ രഘുവച്ഛനു നിമിഷങ്ങൾ മതി.
വർഗീസ് അച്ഛനും അന്നാമ്മച്ചിയും ചെയ്ത അഴകിയ രാവണൻ റീൽ കണ്ടു സംവിധായകൻ കമൽ സർ നേരിട്ടു വിളിച്ച് അഭിനന്ദിച്ചു. അച്ഛനമ്മമാരുടെ സന്തോഷത്തിനുവേണ്ടി ആരംഭിച്ചതാണ്. സ്ക്രിപ്റ്റ് എത്ര പ്രയാസമുള്ളതാണെങ്കിലും ഇവർ ഗംഭീരമാക്കും. ഡയലോഗുകൾ പഠിച്ചും കഥാപാത്രങ്ങളുടെ ചലനങ്ങൾ ശ്രദ്ധിച്ചും റീൽ മികച്ചതാക്കാൻ മത്സരമാണ്.’’ നിഷയുടെ വാക്കുകളിൽ അഭിമാനം നിറഞ്ഞു.
സ്നേഹക്കൂടിന്റെ കാവൽക്കാരി
ഇരുപതാം വയസ്സിലാണു നിഷയുടെ ജീവിതം മാറിമറിയുന്നത്. ഏറ്റുമാനൂര്‍ അമ്പലത്തോടു ചേർന്നു തയ്യൽക്കട നടത്തുകയായിരുന്നു നിഷ.
‘‘ഒരു ദിവസം അമ്പലത്തിൽ തൊഴുതിറങ്ങുമ്പോൾ പ്രായമായൊരച്ഛൻ തീരെ അവശനായി വഴിയരികിൽ ഇരിക്കുന്നു. കാലാകെ പൊട്ടി വ്രണമായിട്ടുണ്ട്. മക്കൾ ഉപേക്ഷിച്ചതാണെന്നും കടവരാന്തയിലാണു രാത്രി കിടപ്പെന്നും സംസാരത്തിൽ നിന്നു മനസ്സിലായി. ഞാൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച്, മുറിവൊക്കെ വച്ചുകെട്ടി. ഇങ്ങനെയുള്ള അച്ഛനമ്മമാർക്കു സുരക്ഷിതമായി താമസിക്കാനൊരിടം വേണമെന്ന് എനിക്കു തോന്നി. പക്ഷേ, അന്നതിനൊരു വഴിയും കണ്ടില്ല. ആശുപത്രി ചെലവുകൾ കഴിഞ്ഞു തിരികെ വീട്ടിലേക്കു പോകാൻ ബസ് ടിക്കറ്റിനുള്ള കാശ് പോലും എന്റെ കയ്യിലില്ല. 2008 ലാണ് ഈ സംഭവം നടക്കുന്നത്.
വർഷങ്ങൾ കടന്നുപോയി. 2015ൽ സ്നേഹക്കൂട് ട്രസ്റ്റ് രൂപീകരിച്ചു. 2017ൽ മാരിയമ്മ, പങ്കജാക്ഷിയമ്മ, മാധവിയമ്മ എന്നിവർ സ്നേഹക്കൂടണഞ്ഞു. ’’ നിഷയുടെ ഓർമകൾ വർഷങ്ങൾ പലതു പിന്നോട്ടു മാറി.
‘‘കുറച്ചു നാളുകൾക്കു മുൻപു മുണ്ടക്കയത്തു നിന്നു കിടപ്പുരോഗിയായ ചേച്ചിയെ സ്നേഹക്കൂട്ടിലേക്കു കൂട്ടുമ്പോൾ ഞാൻ ചോദിച്ചു, ‘നമ്മൾ എവിടേക്കാ പോകുന്നതെന്നറിയാമോ?’ മറ്റൊന്നും ചിന്തിക്കാതെ അവർ പറഞ്ഞു ‘നമ്മുടെ വീട്ടിലേക്ക്’. ഇത്തരം സന്തോഷങ്ങളിലാണു കഴിഞ്ഞ 11 വർഷമായി ഞാൻ ജീവിക്കുന്നത്.’’ നിഷ പറഞ്ഞു.
ഒന്നിച്ചിരിക്കാനൊരിടം
സ്നേഹക്കൂട് ഒരുക്കിയതിനെക്കുറിച്ചറിയാൻ മാവേലിത്തമ്പുരാന് തിടുക്കമായി.
‘‘തുടക്കത്തിൽ ഞാനും പതിനഞ്ചിൽ താഴെ അമ്മമാരും മാത്രമാണുണ്ടായിരുന്നത്. മെല്ലെ ഞങ്ങൾ വളർന്നു. അധികം വൈകാതെ അച്ഛന്മാരും കൂടണഞ്ഞു. പലപ്പോഴായി മൂന്നു വാടക വീടുകൾ മാറി. താമസക്കാരുടെ എണ്ണം കൂടി വന്നതോടെ സ്വന്തമായൊരിടം എന്ന ആഗ്രഹം തീവ്രമായി. ഈ 15 സെന്റ് കാണാന്‍ വരുമ്പോൾ ആയിരം രൂപ പോലും കയ്യിൽ ഇല്ലായിരുന്നു. ദൈവാനുഗ്രഹവും സുമനസ്സുകളുടെ സഹായവും തുണച്ചതോടെ രണ്ടു മാസത്തിനുള്ളിൽ മുഴുവൻ തുകയും നൽകി ഭൂമി സ്വന്തമാക്കി. കെട്ടിട നിർമാണത്തിനാവശ്യമായ തുക കണ്ടെത്തിയത് സ്ക്വയർ ഫീറ്റ് ചാലഞ്ചിലൂടെയാണ്.
സുഹൃത്തുക്കളായ സന്തോഷ് ചേട്ടനും ഗീത ചേച്ചിയും വിജയൻ ചേട്ടനും ഒപ്പം നിന്നു. ഗീത ചേച്ചിയുടെയും വിജയൻ ചേട്ടന്റെയും അച്ഛനമ്മാരുടെ ഓർമയ്ക്കായി നിർമിച്ചതാണ് മൂന്നാം നിലയും ഓഡിറ്റോറിയവും. എൽഐസിയുടെ സിഎസ്ആർ ഫണ്ടും തുണയായി. അഭയമന്ദിരത്തോടു ചേർന്നു വാങ്ങിയ 25 സെന്റിൽ അച്ഛനമ്മമാർക്കു വേണ്ടിയുള്ള വീടൊരുങ്ങുകയാണ്.’’ നിഷയുടെ വാക്കുകളിൽ സന്തോഷം നിറഞ്ഞു.
മനസ്സുടഞ്ഞ നിമിഷങ്ങൾ
മാതാപിതാക്കളെ ഉപേക്ഷിക്കുമ്പോൾ മക്കൾ അറിഞ്ഞിട്ടില്ലാത്ത വേദന താൻ പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്നു പറയുമ്പോൾ നിഷയുടെ വാക്കുകൾ ഇടറി.
‘‘കുറച്ചു നാളുകൾക്കു മുൻപു ഞാൻ തീർത്തും കിടപ്പിലായി. വേദനയേക്കാൾ ആശുപത്രിക്കിടക്കയിൽ എന്നെ അലട്ടിയത് എന്റെ അച്ഛനമ്മമാർക്കിനി ആരുണ്ട് എന്ന ചിന്തയാണ്. സ്നേഹക്കൂട് ആദ്യമായി പട്ടിണിയറിഞ്ഞ ദിനങ്ങൾ കൂടിയായിരുന്നു അത്. അച്ഛനമ്മമാരെ മറ്റേതെങ്കിലും സ്ഥാപനങ്ങളിലേക്കു മാറ്റിയാലോ എന്നു ചിന്തിച്ചു.
ഒടുവിലത്തെ പ്രതീക്ഷ എന്ന നിലയ്ക്ക് ഫെയ്സ്ബുക്കിൽ ‘ഒരു ചാക്ക് അരി തരാമോ’ എന്നു പോസ്റ്റിട്ടു. മണിക്കൂറുകൾക്കുള്ളിൽ സ്നേഹക്കൂട്ടിൽ അരിയും പച്ചക്കറിയുമെല്ലാം എത്തി. അത്രത്തോളം സ്നേഹം അച്ഛനമ്മമാർക്കു കിട്ടുന്നു. പലരും സ്നേഹക്കൂടിനെ അനാഥാലയമെന്നു വിളിക്കുമ്പോൾ സങ്കടം തോന്നും. എനിക്കിതു ധാരാളം അച്ഛനമ്മമാരുള്ള തറവാടാണ്.
എന്റെ അച്ഛൻ കെ. ആർ. സോമൻ കെഎസ്ആർടിസി ജീവനക്കാരനായിരുന്നു. തളർന്നിരിക്കുന്നവരെ ചേർത്തു പിടിക്കാൻ വലിയ ചെലവൊന്നുമില്ലെന്നു പഠിപ്പിച്ചത് അച്ഛനാണ്. എന്നെ വിട്ടുപോയെങ്കിലും മറ്റൊരു ലോകത്തിരുന്ന് അച്ഛൻ സന്തോഷിക്കുന്നുണ്ടാകും.
ഈ അമ്മമാർക്കൊപ്പം എന്നെ കാണുന്നത് എന്റെ അമ്മ വൽസമ്മയ്ക്കും സന്തോഷമാണ്. സ്നേഹക്കൂടിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി ഭർത്താവ് അനുരാജും ചേച്ചി ആശയും ഒപ്പമുള്ളതും ധൈര്യമാണ്.
തയ്യൽ എനിക്ക് ഏറെ താൽപര്യമുള്ള ജോലിയാണ്. ആ ഇഷ്ടമാണ് നിഷാനു ഡിസൈൻസ് എന്ന ബുട്ടീക് ആയി മാറിയത്.’’ നിഷ ചിരിയോടെ പറയുന്നു.
എല്ലാ അച്ഛനമ്മമാരുടെ മകൾ
നിങ്ങൾക്ക് ഒരച്ഛനും ഒരമ്മയും അല്ലേ ഉള്ളൂ... ഞാൻ 149 പേരുടെ മകളാണ് എന്നു പറയുമ്പോൾ നിഷ ഉള്ളുകൊണ്ടൊരു കുട്ടിയായി മാറുന്നു.
‘‘സ്വന്തം മക്കളുടെ മർദനവും ശകാരവുമെല്ലാം ഏറ്റുവാങ്ങി ഇവിടെയെത്തുന്നവർ ഭൂമിയിൽ നിന്നു വിടവാങ്ങുന്നത് എനിക്കൊരു മകളുണ്ടെന്ന സന്തോഷത്തിലാണ്. സ്നേഹക്കൂട്ടിൽ വച്ച് വേർപിരിഞ്ഞു പോയ എല്ലാവരെയും അവരുടെ വിശ്വാസപ്രകാരം യാത്രയാക്കി.
സ്വന്തം മകളായി നിന്നു കർമങ്ങൾ ചെയ്യണമെന്ന് ചിലർ പറഞ്ഞിരുന്നു. ഞാൻ ആ വാക്കു പാലിച്ചു. 38 അച്ഛനമ്മമാരുടെ ചിതയ്ക്കു ഞാൻ തീ കൊളുത്തി. ’’ നിഷയുടെ സ്വരം ഇടറിയപ്പോൾ അനുരാജ് ചേർത്തു പിടിച്ചു.
‘‘ചില മക്കൾ തെറ്റു മനസ്സിലാക്കിയും മറ്റു ചിലർ നാണക്കേടോർത്തും മാതാപിതാക്കളെ തിരികെ കൊണ്ടുപോകും. മടങ്ങിപ്പോകുന്ന അച്ഛനമ്മമാർ സുരക്ഷിതരാണോ എന്നു ഞങ്ങൾ അന്വേഷിച്ചറിയും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്നു തോന്നിയാൽ ഒപ്പം കൂട്ടും.’’ അനുരാജ് പറഞ്ഞു.
‘‘അച്ഛനമ്മമാർക്കുവേണ്ടി ഒരു ഡയാലിസിസ് യൂണിറ്റും പാലിയേറ്റീവ് സെന്ററും ആരംഭിക്കണമെന്ന ആഗ്രഹത്തിലാണിപ്പോൾ. എത്രയും വേഗം സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.’’ നിഷയുടെ മുഖം തെളിഞ്ഞു.
അച്ഛനമ്മമാർക്കൊപ്പം സദ്യയുണ്ട് മടങ്ങാൻ തുടങ്ങുമ്പോൾ തമ്പുരാൻ ചുറ്റും നോക്കി. രഘുവച്ഛനെ കാണുന്നില്ല. നോക്കുമ്പോഴതാ മഴവെള്ളത്തിൽ ഒഴുകി വരുന്ന ഒരു തടിക്കഷ്ണം പിടിക്കാനുള്ള ശ്രമത്തിലാണ് കക്ഷി.
‘‘ രഘൂ... നോം രക്ഷിക്കാം.’’ മാവേലി വെള്ളത്തിലേക്കിറങ്ങാൻ ഒരുങ്ങിയപ്പോഴേക്കും കരയിൽ നിന്നൊരു ശബ്ദമുയർന്നു. ‘‘ ചതിക്കല്ലേ തമ്പുരാൻ. ഞങ്ങൾ നരൻ റീൽസ് ഷൂട്ട് ചെയ്യുവാ.’’ മാവേലിക്കും ചുറ്റും കൂടിയവർക്കും ചിരിയടക്കാനായില്ല.