‘അവരുടെ വീഴ്ച കൊണ്ടല്ലേ സംഭവിച്ചത്; അവരുതന്നെ ഏറ്റെടുക്കണം’: കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റിയ സംഭവം, ഡോക്ടര്‍മാരെ പിരിച്ചുവിടണമെന്നു അമ്മ പ്രസീത
Mail This Article
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒൻപത് വയസുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ പിഴവു വരുത്തിയ ഡോക്ടര്‍മാരെ പിരിച്ചുവിടണമെന്ന് കുട്ടിയുടെ അമ്മ പ്രസീത.
‘അവരുടെ വീഴ്ച കൊണ്ടല്ലേ അത് സംഭവിച്ചത്; അവരുതന്നെ ഏറ്റെടുക്കണം. കുട്ടിയുടെ തുടര്‍ചികില്‍സ സര്‍ക്കാര്‍ ഉറപ്പുവരുത്തണം. വിദ്യാഭ്യാസം, ജോലി എന്നിവയും ഉറപ്പാക്കണം. നഷ്ടപരിഹാരം ലഭിച്ച രണ്ടു ലക്ഷം ഒന്നിനും തികയില്ല...’- പ്രസീത പറഞ്ഞു.
വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന ഒൻപത് വയസ്സുകാരി ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. സർക്കാർ രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചെങ്കിലും ഇത് അപര്യാപ്തമാണെന്നും തുടർചികിത്സയ്ക്കും മകളുടെ ഭാവിക്കും സർക്കാർ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അമ്മ പ്രസീത ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ സസ്പെൻഷൻ മതിയായ നടപടിയല്ലെന്നും അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും കുടുംബം ആവശ്യപ്പെട്ടു. നെന്മാറ എംഎൽഎ കെ. ബാബുവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
സെപ്റ്റംബര്‍ 24നായിരുന്നു അപകടം. സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു പെണ്‍കുട്ടി. അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം.
കൈയ്ക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈയ്ക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. തൊട്ടുപിറകെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു.