ADVERTISEMENT

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്റർനെറ്റിൽ ആകെ ചർച്ച ചെയ്യപ്പെട്ടത് ചൈനയിലെ മാൻ മംമിനെ കുറിച്ചാണല്ലോ. ചൈനയിലെ സ്ത്രീകൾ മാനസിക സമ്മർദ്ദം അകറ്റാനായി പെട്ടന്ന് ആശ്രയിക്കുന്ന ആളുകളാണ് മാൻ മംസ്. ഇവർക്ക് എന്താണിത്ര പ്രത്യേകത എന്നാണോ? ഇവർ പൈസയ്ക്ക് പകരമായി കെട്ടിപ്പിടുത്തം പകരം നൽകുന്നവരാണ്. 250 രൂപ തൊട്ട് 600 രൂപ വരെയാണ് അഞ്ചു മിനിറ്റു വരെ നീളുന്ന കെട്ടിപ്പിടുത്തങ്ങൾക്ക് ഇവർ ചാർജ് ചെയ്യുന്നത്. യാതൊരു തരത്തിലുമുള്ള മോശം സ്പർശവുമില്ലാതെ, ലൈംഗിക ചുവയില്ലാത്ത വളരെ കനിവോടെയുള്ള കെട്ടിപ്പിടുത്തങ്ങളാണ് ചൈനീസ് സ്ത്രീകൾക്കിടയിൽ ഇവരെ ജനകീയമാക്കിയത്.

മാൻ മം എന്ന വാക്കിന് മുൻപ് ജിംമ്മിൽ പോകാൻ തൽപര്യമുള്ളവർ എന്നു മാത്രമാണ് അർഥമുണ്ടായിരുന്നതെങ്കിൽ ഇന്നതു മാറി. ഇന്നിപ്പോൾ ശാരീരിക സൗന്ദര്യവും ആരോഗ്യത്തോടും ഒപ്പം കനിവും ക്ഷമയും ആർദ്രതയും ഒത്തുചേരുന്ന പുരുഷൻമാർക്കാണ് ആ ടാഗ് പതിച്ചു കൊടുക്കുന്നത്.

ADVERTISEMENT

നടവഴികൾ, ഷോപ്പിങ്ങ് സെന്ററുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ വച്ചാണ് ഈ കെട്ടിപ്പിടുത്തം നടക്കുക എന്നത് തന്നെ ഇവ നൽകുന്ന സുരക്ഷയെ കുറിച്ച് ഊന്നിപ്പറയുന്നു. പരീക്ഷയ്ക്ക് മുൻപ് മനസ് ശാന്തമാക്കാൻ തന്നെ സഹായിച്ച മാൻ മം ഹഗ്ഗിനെ കുറിച്ചാണ് ഒരാൾ പറയുന്നത്. മറ്റൊരാളാകട്ടേ തലപുകഞ്ഞിറങ്ങിയ ഓഫീസ് അന്തരീക്ഷത്തിൽ നിന്നും തലച്ചോറിനെ സ്വസ്ഥമാക്കിയ ആ കെട്ടിപ്പിടുത്തത്തെ കുറിച്ചും.

കെട്ടിപ്പിടിത്തം നൽകുന്ന മാൻ മംമിലൊരാൾ പറഞ്ഞത് ‘ഈ ജോലി എനിക്കെന്റെ മൂല്യം വർദ്ധിപ്പിക്കുന്നതായി തോന്നുന്നു’ എന്നാണ്. ആകുലതകളും ആശംങ്കകളും നിറയുന്നൊരു സമൂഹത്തിൽ ഒരാൾക്കെങ്കിലും ആശ്വാസം പകരാൻ കഴിയുന്നത് ജീവിതത്തെ ഒരു പുതിയ വീക്ഷണ കോണിലൂടെ നോക്കിക്കാണാൻ സഹായിക്കുന്നു എന്നും പലരും കൂട്ടിച്ചേർക്കുന്നുണ്ട്. ഇതൊരു കാരുണ്യ പ്രവർത്തനമാണെങ്കിലും ഫീസ് വാങ്ങുന്നത് അതിന്റെ പ്രഫഷണലിസം നിലനിർത്താൻ സഹായിക്കുന്നുണ്ടെന്നും ഈ തൊഴിൽ ചെയ്യുന്നവർ പറയുന്നു.

ADVERTISEMENT

ഈ പുതിയ ട്രെന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ സൈബറിടങ്ങൾ ചേരിതിരിയുമ്പോൾ മറ്റൊരു വലിയ ചോദ്യമാണ് മുഴച്ചു നിൽക്കുന്നത്. പലതും നേടിയെടുക്കുമ്പോഴും ആൾക്കൂട്ടങ്ങൾക്കിടയിൽ പോലും ഒറ്റപ്പെട്ടുപോകുന്നൊരു സമൂഹമായാണോ നമ്മൾ മാറിക്കൊണ്ടിരിക്കുന്നത്?

അത്തരം ഒറ്റപ്പെട്ട തുരുത്തുക്കളായി തിരിയാതിരിക്കാൻ ഒരു സമൂഹമെന്ന നിലയിൽ നമ്മൾ എന്തൊക്കെ ചെയ്യണം എന്നും നമ്മൾ ചിന്തിച്ചു തുടങ്ങാനുള്ള സമയം കൂടിയാണിത്.

ADVERTISEMENT
ADVERTISEMENT