‘നടിമാരുടെ തോളില്‍ കയ്യിട്ട് ഷോ, ചതിച്ച പെൺകുട്ടികളെ പ്രകോപിപ്പിച്ച ‘ഹൂ കെയേഴ്സ്’; സ്ത്രീകളിൽ ഒരുവൾ ധൈര്യപൂർവം ഇറങ്ങി’
Mail This Article
ലൈംഗികാരോപണക്കേസില്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ താരം അഖില്‍ മാരാര്‍. അപമാനഭാരം കൊണ്ട് പരാതി നല്‍കാതിരുന്ന പെണ്‍കുട്ടികളെ പ്രകോപിപ്പിച്ചതിനുള്ള ശിക്ഷയാണ് രാഹുല്‍ അനുഭവിക്കുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു. ഇന്നലെ വരെ നശിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നടിമാരുടെ തോളില്‍ കയ്യിട്ട് നടന്ന് ഷോ കാണിച്ചതിന്റെ അനന്തരഫലം കൂടിയാണിതെന്നും അഖില്‍ മാരാര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.
അഖില്‍ മാരാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;
പാർട്ടിയെ സംരക്ഷിക്കണോ അതോ പാർട്ടിയെ ഇല്ലാതാക്കുന്ന തെറ്റിനെ സംരക്ഷിക്കണോ..? എന്ത് തെറ്റ് ആര് ചെയ്താലും അവർക്ക് വേണ്ടി ന്യായീകരിച്ചു സമൂഹത്തിൽ സ്വയം നാറി നടക്കുന്ന കൂട്ടരാണ് പൊതുവെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളത്. എന്ത് കൊണ്ടാണ് ഞാനൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധൻ ആയി മാറിയതെന്ന് ചോദിച്ചാൽ അതിനുള്ള പ്രധാന കാരണം തെറ്റിനെ ന്യായീകരിക്കുന്ന ഇവരുടെ നാറിയ നയമാണ്. അതിന് മറ്റൊരു മുഖമുണ്ട്. പാർട്ടിയിൽ വിശ്വസിക്കുന്നവനെ ഈ പാർട്ടി തള്ളിപ്പറയില്ല എന്ന വിശ്വാസത്തിന്റെ മുഖം.
പലപ്പോഴും അവർ ഈ ന്യായീകരിക്കുന്നത് പാർട്ടിക്ക് വേണ്ടി തെറ്റ് ചെയ്തവരെ ആയിരിക്കും. അതിനി പിണറായി മുതൽ താഴെ തട്ടിൽ ഉള്ള ഒരു ബ്രാഞ്ച് സെക്രട്ടറി വരെ സ്വന്തം കാര്യത്തെക്കാൾ ഉപരി പാർട്ടിക്ക് വേണ്ടി ചെയ്ത തെമ്മാടിത്തരങ്ങൾ ഏതറ്റം വരെയും പാർട്ടി പ്രതിരോധിക്കും. പാർട്ടിക്ക് വേണ്ടി അല്ലാതെ വ്യക്തിപരമായ നേട്ടങ്ങൾക്ക് ചെയ്യുന്ന സഖാക്കളേ പാർട്ടി തന്നെ അന്വേഷിച്ചു കണ്ടെത്തി ശിക്ഷിക്കും. ഇവിടെയാണ് രാഹുൽ വിഷയത്തിൽ ഈ പാർട്ടി നിലനിൽക്കണം എന്ന ചിന്തയിൽ ഏറ്റവും മികച്ച തീരുമാനങ്ങൾ എടുത്ത രണ്ട് നേതാക്കൾ ആയി പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും മാറുന്നത്.
രാഹുലിന്റെ ചെയ്തികൾ പൊതു മധ്യത്തിൽ എത്തുന്നതിനു മുൻപ് തന്നെ രാഹുലിനെ ബുദ്ധിപരമായി സംരക്ഷിച്ചും പാർട്ടിക്ക് പൊതുമധ്യത്തിൽ അപമാനം ഉണ്ടാവാതെ നോക്കിയും വി ഡി സതീശൻ എടുത്ത തീരുമാനം ഒരർത്ഥത്തിൽ പാർട്ടിയേയും നിശബ്ദത പാലിച്ചെങ്കിൽ രാഹുലിനെയും സംരക്ഷിക്കുന്ന ഒന്നായിരുന്നു.
ഭയം കൊണ്ടോ അപമാന ഭാരം കൊണ്ടോ നിയമപരമായി ഒരു പെൺകുട്ടിയും പരാതി നൽകാതെ ഇരുന്നപ്പോൾ ബുദ്ധിപരമായി ജനം ഇതൊക്കെ മറക്കുന്നത് വരെ ഒന്ന് ഒഴിഞ്ഞു നിൽക്കുന്നതിനു പകരം താൻ വലിയ മാന്യൻ ആണെന്ന മട്ടിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കും വിധം നിയമസഭയിൽ മുതൽ മണ്ഡലത്തിൽ വരെ കൂടുതൽ ഷോ ഇറക്കി സജീവമാകാൻ രാഹുൽ കാണിച്ച വ്യഗ്രത.
സിനിമാനടിമാരുടെ തോളിൽ കൈയിട്ടു താൻ ഇന്നലെ വരെ നശിപ്പിച്ച പെൺകുട്ടികളുടെ മുഖത്ത് നോക്കി (നീയൊക്കെ കണ്ടല്ലോ എനിക്കൊരു ചുക്കും വരില്ല i am powerful മിണ്ടാതെ നടന്നാൽ നിനക്കൊക്കെ കൊള്ളാം.. Who cares ) എന്ന മനോഭാവം കാണിച്ചപ്പോൾ ഒരിക്കൽ രാഹുലിന്റെ ചതിയിൽ വീണ സ്ത്രീകളിൽ ഒരുവൾ ധൈര്യപൂർവ്വം ഇറങ്ങിയതാണ് നിങ്ങൾ ആദ്യം കണ്ട പരാതി.
അപ്പോൾ അവൾ വിവാഹിത ആണെന്ന് പറഞ്ഞു അവളെ ആക്ഷേപിച്ചു. ശരി അവൾ തെറ്റുകാരിയാണെങ്കിൽ ബാക്കിയുള്ളവരോ... ആദ്യം രാഹുൽ ഗർഭം കലക്കിയ പെൺകുട്ടിയോ..? 2021ലെ പുറത്തു വന്ന ചാറ്റുകൾ ഞാൻ ഒഴിവാക്കുന്നു അന്നയാൾ സ്ഥാനങ്ങൾ ഇല്ലാത്ത വെറും ചോട്ടാ മാത്രം.. ആദ്യമായി രാഹുലിന്റെ ചെയ്തികൾ പുറത്തു പറഞ്ഞ റിനിയോ..? ഇപ്പോൾ(രണ്ടാമത്) ബലാത്സംഗ പരാതി നൽകിയ പെൺകുട്ടി പറഞ്ഞതോ..? പരാതി നൽകാതെ ഭയപ്പെട്ട് കഴിയുന്ന എന്നാൽ പ്രതിപക്ഷ നേതാവിനോട് പറഞ്ഞിട്ടുള്ള പെൺകുട്ടികളോ..? പാർട്ടി നേതാവിന്റെ മകൾ ഉൾപ്പെടെ..? KSU വിലെ പെൺകുട്ടികളോ..
മെസ്സേജ് അയയ്ക്കുന്നതോ, സെക്സ് ചെയ്യുന്നതോ ഒന്നും ഒരു തെറ്റല്ല... രണ്ടുപേർക്കും ആസ്വദിക്കാം എങ്കിൽ മനോഹരമായ അനുഭവം ആണ് സെക്സ്.. പക്ഷെ സെക്സിന് വേണ്ടി വിവാഹം കഴിക്കാം എന്ന് പറയുക.. പെൺകുട്ടികളുടെ ഇമോഷൻ വച്ച് അവളെ അറിഞ്ഞു കൊണ്ട് ഗർഭിണി ആക്കുക. അതിന് ശേഷം ഒപ്പം നിക്കാതെ അവളുടെ വയറ്റിലെ ജീവനെ ഇല്ലാതാകാൻ ഭീഷണിപ്പെടുത്തുക. ഈ കാരണം കൊണ്ടാണ് രാഹുൽ മാന്യത ഇല്ലാത്ത ഒരു പൊതുപ്രവർത്തകൻ ആയി മാറുന്നത്. അല്ലാതെ സമ്മതത്തോടെ നടത്തിയ സെക്സിന്റെ പേരിൽ അല്ല.
രാഹുലിനെതിരെ പാർട്ടി ഒരു അന്വേഷണ കമ്മീഷനെ വച്ചാൽ പോലും നിരവധി പെൺകുട്ടികൾ വരും. അതുകൊണ്ട് അത് വേണ്ടാതെ തന്നെ രാഹുലിനെ മാറ്റി നിർത്തിയ പ്രതിപക്ഷ നേതാവിന്റെ നിലപാട് ബുദ്ധിപരമായിരുന്നു. സ്ത്രീ ശരീരം കാണുമ്പോൾ കാമകണ്ണുമായി മാത്രം നടക്കുന്ന ഒരുത്തനെ ന്യായീകരിക്കുന്നതല്ല പുരുഷൻമാരെ സംരക്ഷിക്കൽ എന്ന് സ്വയം വിഡ്ഢി വേഷം കെട്ടിയ രാഹുൽ ഈശ്വർ അറിഞ്ഞിരിക്കണം.
ചന്ദ്രശേഖരനെ കൊന്നതിനു പിന്നിൽ പിണറായി വിജയനെ ജനം സംശയിച്ചു എന്ത് കൊണ്ട് വി എസിനെ ആരും സംശയിച്ചില്ല.. രണ്ട് പേരും പാർട്ടി സെക്രട്ടറിമാർ ആയിരുന്നല്ലോ... ആരോപണം ആർക്കെതിരെയും ഉന്നയിക്കാം എന്നാൽ വ്യക്തി ജീവിതം കൊണ്ട് ഒരാൾ തീർക്കുന്ന വ്യക്തിത്വം സമൂഹത്തിൽ അയാളെ സംശയത്തിൽ നിന്നും മാറ്റി നിർത്തും.
രാഹുലിനെ അറിയുന്ന എല്ലാവരും ഒരു പോലെ ഒരേ സ്വരത്തിൽ ഈ വിഷയത്തിൽ അദ്ഭുതപെടാത്തത് രാഹുൽ ഇങ്ങനെയാണ് എന്നവർക്കറിയാം. ചിന്താ ജെറോമിനെ ഇഷ്ടം ആണെന്ന് പറഞ്ഞ കാര്യം. ബിജെപി നേതാവ് ഗോപാലകൃഷ്ണൻ കോഴി എന്ന് വിളിച്ചതിന്റെ കാരണം. വ്യക്തിശുദ്ധി ഇല്ലാത്ത ഒരുവനെ ന്യായീകരിച്ചു ഈ പാർട്ടിയെ കൂടുതൽ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല ശരിയുടെ പക്ഷമാണ് എന്റെ രാഷ്ട്രീയം.