‘അമ്മയെ തട്ടി വിളിച്ച് കുട്ടികൾ, ഉണര്‍ന്നില്ല’; അയൽക്കാര്‍ നോക്കുമ്പോൾ കിടക്കയിൽ മരിച്ചനിലയിൽ യുവതി, ഭർത്താവിനെ കാണാനില്ല!
Mail This Article
തൃശൂർ കാരമുക്ക് മണലൂർ ഗവ. ഐടിഐ റോഡിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ തൃക്കുന്ന് സ്വദേശി പുത്തൻപുരയ്ക്കൽ സലീഷിന്റെ ഭാര്യ നിഷമോൾ (35) ആണ് മരിച്ചത്. ഭർത്താവ് സലീഷിനെ കാണാനില്ല. ഇന്നലെ രാവിലെയാണ് മുറിയിലെ കിടക്കയിൽ നിഷയെ മരിച്ച നിലയിൽ കണ്ടത്. കുട്ടികൾ അടുത്തവീട്ടിൽ ചെന്ന് അമ്മ ഉണരുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് അയൽക്കാരെത്തി നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.
അന്തിക്കാട് പൊലീസെത്തി സലീഷിനെ പലതവണ ഫോണിൽ വിളിച്ചുവെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ മരണകാരണം പറയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. സലീഷ് വരാതിരുന്നതിനെ തുടർന്ന് വൈകിട്ട് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഒന്നര വർഷമായി ഐടിഎ റോഡിലെ വാടക വീട്ടിലാണ് താമസം. കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തിൽ ഒന്നര വർഷത്തിലേറെയായി സെയിൽസ് ജോലി ചെയ്തിരുന്ന നിഷ 2 ദിവസമായി അവധിയിലായിരുന്നു.
ചാലക്കുടി സ്വദേശിനിയായ നിഷ നേരത്തേ വിവാഹിതയായിരുന്നു. അസുഖം മൂലം ആദ്യ ഭർത്താവ് മരിച്ചു. തുടർന്നാണ് നിഷയും സലീഷും വിവാഹിതരായത്. നിഷയുടെ ആദ്യ ഭർത്താവിലുള്ള 2 കുട്ടികളാണ് ഇവരോടൊപ്പം താമസം. സലീഷുമായുള്ള ബന്ധത്തിൽ മക്കളില്ല. നിഷയെ സലീഷ് മർദിക്കാറുണ്ടെന്നും പൊലീസിൽ നേരത്തേ പല തവണ പരാതി നൽകിയിട്ടുണ്ടെന്നും പറയുന്നു. മക്കൾ: വൈഗ, വേദ.