‘ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിനു ഒരു വിലയുമില്ലേ? ആവതും പെണ്ണാലെ... അഴിവതും പെണ്ണാലെ...’; രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് മല്ലിക സുകുമാരന്‍
Mail This Article
ചലച്ചിത്രമേള പ്രതിനിധികള്‍ക്ക് ‘അമ്മ’ സംഘടന സംഘടിപ്പിച്ച പാര്‍ട്ടിക്കെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് നടി മല്ലികാ സുകുമാരന്‍. ‘അമ്മ’ സംഘടനയുടെ ഇന്നത്തെ ആഘോഷം നടക്കാന്‍ പാടില്ലായിരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു.
‘‘സത്യമാണ്. നീതിന്യായ വ്യവസ്ഥിതിയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു. സ്വയം അതിജീവിതയായി എട്ടു വർഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു, ജീവിച്ചു കാണിച്ചു. ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരിൽ ഒരു മനോവിഷമം തുറന്നെഴുതി.
ഞങ്ങൾ ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു വേണ്ടി ഒറ്റക്കെട്ടായി നിൽക്കും എന്നു കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്. ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിനു ഇവർക്ക് ഒരു വിലയുമില്ലേ..?
‘അമ്മ’യുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ചലച്ചിത്രമേള പ്രതിനിധികള്‍ക്ക് പാർട്ടി കൊടുക്കണം പോലും... ഇതാണോ സംഘടനയുടെ ചാരിറ്റി...? മന്ത്രിയുടെ സമ്മതം വാങ്ങി ബജറ്റ് വരെ അംഗീകരിച്ചു എന്നാണ് വാർത്ത... എന്തു വേണമെങ്കിലും ആയിക്കോട്ടെ... ഇന്നു തന്നെ വേണമായിരുന്നോ...?
‘അമ്മ’യിലെ സഹോദരന്മാർക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്... കാര്യങ്ങള്‍ പറയുന്നവരെ അകറ്റി നിർത്തി, ഉള്ള വില കളയാതെ നോക്കുക.. കാലം മാറി... കഥ മാറി.. ഒരു കൊച്ചു മിടുക്കനെ ചേർത്ത് നിർത്തി ചോദിച്ച ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നൽകിയ പ്രധാനമന്ത്രിയെ വരെ നാം കണ്ടു.... വീണ്ടും പറയുന്നു...‘ആവതും പെണ്ണാലെ... അഴിവതും പെണ്ണാലെ’.’’- മല്ലിക സുകുമാരന്റെ വാക്കുകൾ.