‘സ്ത്രീയുടെ കരണത്തടിക്കാൻ ഒരു സങ്കോചവുമില്ല; പൊലീസുകാരന്റെ തോളിലും ക്യാമറ വച്ച് കൊടുക്കേണ്ട കാലം അതിക്രമിച്ചു’: മുരളി തുമ്മാരുകുടി
Mail This Article
ഗര്‍ഭിണിയായ യുവതിയെ സി.ഐ. പ്രതാപചന്ദ്രന്‍ മുഖത്തടിച്ച സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് മുരളി തുമ്മാരുകുടി. മര്‍ദ്ദന വിഡിയോ കണ്ടപ്പോള്‍ ഏറെ സങ്കടം തോന്നിയെന്നും പൊലീസിനും വേണം എ ഐ ക്യാമറയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് വായിക്കാം;
പൊലീസിനും വേണം എ ഐ ക്യാമറ
എറണാകുളത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയ സ്ത്രീയെ മർദ്ദിക്കുന്ന പൊലീസ് ഓഫിസറുടെ വിഡിയോ കണ്ടു.
ഏറെ സങ്കടം തോന്നി.
21ാം നൂറ്റാണ്ടിലും കേരളത്തിലെ, അതും ഒരു മെട്രോ നഗരത്തിലെ, പൊലീസിലെ ഒരു ഓഫിസർക്ക് ചുറ്റും സഹപ്രവർത്തകരും നാട്ടുകാരും നോക്കിനിൽക്കെ സ്റ്റേഷനിൽ വന്ന ഒരു സ്ത്രീയുടെ കരണത്തടിക്കാൻ ഒരു സങ്കോചവുമില്ല.
അധികാരത്തിന്റെ ഹുങ്ക് ആണ്
നിയമത്തിന്റെ ലംഘനമാണ്
നിയമപാലനം ചെയ്യേണ്ട ആളാണ്
നിയമം എന്തെന്ന് അറിയാവുന്ന ആളാണ്, ചുരുങ്ങിയത് അറിഞ്ഞിരിക്കേണ്ട ആളാണ്
പക്ഷെ, അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാലം മാറിയിട്ടും പൊലീസിന്റെ രീതികൾ മാറിയിട്ടില്ല.
ഒട്ടും അതിശയം തോന്നിയില്ല,
കാരണം ഇതൊരു ഒറ്റപ്പെട്ട സംഭവം ഒന്നുമല്ലല്ലോ.
ഇതേ പൊലീസ് സ്റ്റേഷനിൽ ഇതേ ഓഫിസർ തന്നെ എത്രയോ ആളുകളെ മർദ്ദിച്ചിട്ടുണ്ടാകും
ഇദ്ദേഹത്തിന്റെ സർവ്വീസ് കാലഘട്ടത്തിൽ മറ്റിടങ്ങളിൽ വച്ച് എത്രയോ ആളുകളെ മർദ്ദിച്ചിട്ടുണ്ടാകാം ?
ഇതിനി ഒരാളോ ഒരു പൊലീസ് സ്റ്റേഷനോ ആണോ.
ഇതിന് മുൻപ് നമ്മൾ എത്രയോ അനുഭവങ്ങൾ അറിഞ്ഞിരിക്കുന്നു. കാഴ്ചകൾ കണ്ടിരിക്കുന്നു.
അറിയാത്തതും കേൾക്കാത്തതും കാണാത്തതും അതിൽ എത്രയോ മടങ്ങ് കാണും ?
എന്തുകൊണ്ടാണ് ഇന്നും പൊലീസുകാർ പബ്ലിക്കായി ആളുകളെ മർദ്ദിക്കാൻ ധൈര്യം കാണിക്കുന്നത് ?
ഒറ്റ കാരണമേ ഉള്ളൂ.
മറ്റു പൊലീസുകാർ അവരെ സംരക്ഷിച്ചുകൊള്ളും എന്ന ഉറപ്പ്.
അത് വെറുതെ ഉള്ള ഉറപ്പല്ല. തലമുറകളായി അങ്ങനെ ഉള്ള ഒരു പാരസ്പര്യത്തിന്റെ ഉറപ്പാണ്.
തല്ലാൻ മാത്രമല്ല കൊല്ലാനും പൊലീസുകാർ ധൈര്യപ്പെടുന്നതിന് ഇതേ കാരണം മാത്രം.
ഇന്ത്യയിലെ കസ്റ്റഡി മരണങ്ങളെപ്പറ്റി 2016ൽ ഹ്യൂമൻ റൈറ്സ് വാച്ച് പുറത്തിറക്കിയ റിപ്പോർട്ടിന്റെ പേര് തന്നെ അതാണ് "Bound by Brotherhood: India's Failure to End Killings in Police Custody"
രാജാധിപത്യം മാറി ജനാധിപത്യം വന്നിട്ടും
പാർട്ടികൾ മാറി മാറി ഭരിച്ചിട്ടും
കസ്റ്റഡി മർദ്ദനം അനുഭവിച്ചവർ ആഭ്യന്തരമന്ത്രി ആയിട്ടും
പൊലീസിന്റെ അടിസ്ഥാന സ്വഭാവം മാറ്റാനായില്ല എന്നത് ഒരു സംസ്കാരമുള്ള ജനത എന്ന് ചിന്തിക്കുന്ന നമ്മളെ നാണിപ്പിക്കേണ്ടതാണ്.
മുക്കിന് മുക്കിനും സ്റ്റേഷനകത്തും ഒക്കെ സിസിടിവി വരുന്നത് കൊണ്ടും എല്ലാവരുടെ കയ്യിലും മൊബൈൽ ഉള്ളത് കൊണ്ടും
മാധ്യമങ്ങളുടെ പിന്തുണയില്ലാതെ മർദ്ദന വിവരങ്ങൾ ആർക്കും പബ്ലിക്കായി പങ്കവെക്കാനുള്ള സാമൂഹ്യമാധ്യമ സംവിധാനങ്ങൾ ഉള്ളത് കൊണ്ടും
ഇത്തരത്തിൽ ഉള്ള നരാധമന്മാരുടെ പ്രവർത്തികൾ ഇടക്കൊക്കെ നമുക്ക് നേരിട്ട് കാണാൻ സാധിക്കുന്നുണ്ട്.
നാട്ടുകാരുടെ സമ്മർദ്ദം കൊണ്ടാണെങ്കിലും കുറച്ചു നാളത്തേക്ക് മാത്രം ആണെങ്കിലും ഇവരിൽ കുറച്ചുപേരെങ്കിലും സസ്‌പെൻഷനിൽ ആകുന്നുണ്ട്.
ഓരോ പൊലീസുകാരന്റെ തോളിലും ക്യാമറ വച്ച് കൊടുക്കേണ്ട കാലം അതിക്രമിച്ചു.
എന്നിട്ടത് പൂട്ടി വച്ചാൽ പോരാ. സിസി ടിവി ഫൂട്ടേജ് കിട്ടാൻ ഒരു വർഷം കോടതി കയറണമെന്ന സ്ഥിതി ആണെങ്കിൽ അതുകൊണ്ട് വലിയ ഗുണം ഉണ്ടാകില്ല.
പകരം ട്രാഫിക് നിയമലംഘനത്തിന് വേണ്ടി ഉള്ള സിസി ടിവി ക്യാമറകൾ എ ഐ വച്ച് ദിവസങ്ങൾക്കകം ഫൈൻ നോട്ടീസ് വീട്ടിൽ എത്തുന്ന പോലെ കേരളത്തിലെ ഓരോ പൊലീസ് സ്റ്റേഷനിലും പൊലീസ് ഉദ്യോഗസ്ഥരുടെ തോളിലും ഉള്ള ക്യാമറ രംഗങ്ങൾ എ ഐ വച്ച് അനലൈസ് ചെയ്ത് നിയമ ലംഘനം (മർദ്ദനം, കൈക്കൂലി, അസഭ്യം, എന്നിങ്ങനെ) കണ്ടാൽ ഉടൻ ഒരാഴ്ച സസ്‌പെൻഷൻ ഓർഡർ വീട്ടിൽ എത്തുന്ന സംവിധാനം ഉണ്ടാക്കാൻ സാങ്കേതിക വിദ്യ ഒക്കെ ഇപ്പോൾ തന്നെ ഉണ്ട്.
എടുത്ത് ഉപയോഗിച്ചാൽ മതി.
ഒരു മൂന്നു പ്രാവശ്യം സസ്‌പെൻഷൻ കിട്ടുന്നവർക്ക് സ്ഥിരമായി വീട്ടിൽ ഇരിക്കാനുള്ള സംവിധാനം ഉണ്ടാക്കണം.
മർദ്ദനം എന്നത് ഒരു അടിസ്ഥാന സ്വഭാവം ഒന്നുമല്ല, ആർജിത സ്വഭാവമാണ്. പ്രത്യാഘാതം ഉണ്ടാകുമെന്ന് കണ്ടാൽ പെട്ടെന്ന് മാറുന്ന രോഗമാണ്.
പ്രത്യാഘാതം ഉണ്ടാകണം
(പൊലീസ് ഓഫിസർ മർദ്ദിച്ച സ്ത്രീയെ പിടിച്ചു മാറ്റുന്ന സമയത്ത് അടുത്ത് നിൽക്കുന്ന മറ്റൊരു സ്ത്രീ (വനിതാ പൊലീസ് ഓഫിസർ?) തക്കത്തിനു ഒരു അടി കൊടുക്കുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ?. സസ്‌പെൻഷൻ ഒക്കെ മുഖ്യ അടിക്കാർക്ക് മാത്രമല്ല കൂട്ടത്തിൽ അടിക്കുന്നവർക്കും കൊടുക്കണം. പന്തിയിൽ പക്ഷഭേദം പാടില്ല.)