കാമുകിയെ സ്വന്തമാക്കാൻ മനപൂര്‍വം വാഹനാപകടമുണ്ടാക്കി, പിന്നാലെ രക്ഷകനായെത്തി യുവാവ്; പൊലീസെത്തിയതോടെ അറസ്റ്റില്‍
Mail This Article
പത്തനംതിട്ടയിൽ കാമുകിയെ സ്വന്തമാക്കാൻ മനപൂര്‍വം വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനും സുഹൃത്തും അറസ്റ്റിൽ. രക്ഷകരായി എത്തി പെൺകുട്ടിയുടെ കുടുംബത്തിന്റെ അനുകമ്പ നേടി വിവാഹം നടത്താനായിരുന്നു പദ്ധതി. കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജൻ, കോന്നിത്താഴം സ്വദേശി അജാസ് എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതി രഞ്ജിത്തിന്റെ കാമുകിയെയാണ് സ്കൂട്ടറിൽ പോകുമ്പോൾ രണ്ടാംപ്രതി അജാസ് കാറ് ഇടിച്ചുവീഴ്ത്തിയത്. രഞ്ജിത്ത് മറൊരു കാറിൽ പിന്തുടർന്നു. വാഴമുട്ടത്ത് വച്ച് യുവതിയെ ഇടിച്ചുവീഴ്ത്തി കാർ നിർത്താതെ പോയി. പിന്നാലെ വന്ന രഞ്ജിത്ത് ഭർത്താവാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് യുവതിയെ ഏറ്റെടുത്ത് ആശുപത്രിയിലാക്കി.
യുവതിക്ക് കാര്യമായ പരുക്കുകൾ ഇല്ല. യുവതിയുടെ മൊഴിയെടുത്ത് കേസ് അന്വേഷിച്ചപ്പോഴാണ് മനപ്പൂർവം സൃഷ്ടിച്ച അപകടമാണെന്ന് പൊലീസിനു ബോധ്യമായതും ഇരുവരെയും അറസ്റ്റ് ചെയ്തതും. ഇരുവർക്കുമെതിരെ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തു.