ഒന്നിനുപിറകെ ഒന്നായി 3 ഓട്ടോറിക്ഷകളും തീയിട്ട് നശിപ്പിച്ചു; സാമൂഹ്യവിരുദ്ധരെ കൊണ്ട് പൊറുതിമുട്ടി രാജേഷ്, ഇരുട്ടില്‍തപ്പി പൊലീസ്!
Mail This Article
ഏക വരുമാന മാർഗം നിലച്ചതോടെ ജീവിതം വഴിമുട്ടി ഇടുക്കി രാജാക്കാട് സ്വദേശി രാജേഷ്. ഒന്നിനുപിറകെ ഒന്നായി രാജേഷിന്റെ മൂന്നു ഓട്ടോറിക്ഷകളാണ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. വായ്പയെടുത്ത് വാങ്ങിയതാണ് മൂന്നു ഓട്ടോറിക്ഷകളും. പലതവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് രാജേഷ് പറയുന്നു.
ഏറ്റവും ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ ഓട്ടോറിക്ഷയ്ക്ക് തീയിടുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസിനും മുഖ്യമന്ത്രിക്കുമടക്കം രാജേഷ് പരാതി നൽകിയെങ്കിലും അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. തൊഴിൽ ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യം മാത്രമാണ് രാജാക്കാട് മുല്ലക്കാനം സ്വദേശി രാജേഷിനുള്ളത്.
അതിക്രമം പരിധി വിട്ടതോടെ ഇടുക്കി എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. സിസിടിവി ദൃശ്യങ്ങളടക്കം സമർപ്പിച്ചിട്ടും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. പ്രതികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്നാണ് രാജേഷിന്റെ ആരോപണം.
ഓട്ടോ തീയിട്ട് നശിപ്പിച്ചയാൾ ബൈക്കിൽ തിരിച്ചു പോകുന്ന സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടപടിയെടുത്തിട്ടില്ലെങ്കിലും അന്വേഷണം കൃത്യമായി മുന്നോട്ടുപോകുന്നെന്നാണ് രാജാക്കാട് പൊലീസിന്റെ വിശദീകരണം. നീതി കിട്ടാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് രാജേഷ്.