‘ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകും? ശരീര സുഖത്തിനാണോ ജനപ്രതിനിധി ആയത്!’: രാഹുലിനെതിരെ ഭാഗ്യലക്ഷ്മി
Mail This Article
പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരേ രൂക്ഷവിമർശനവുമായി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കാനും, വഞ്ചിക്കാനും വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ;
"ഞാനാലോചിക്കുകയാണ് ഒന്നാമതും രണ്ടാമതും മൂന്നാമതും വന്ന പരാതിയിലും ഉഭയ സമ്മതം എന്ന് മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല. ഉഭയ സമ്മതത്തോടെയാണോ, ഇല്ലയോ എന്നതല്ല ഇതിൽ ഞാൻ കാണുന്ന പ്രശ്നം. ഇയാളൊരു ജനപ്രതിനിധിയല്ലേ? ഇങ്ങനെ നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, ഉഭയസമ്മതത്തോടെ ഗർഭമുണ്ടാക്കുക, സാമ്പത്തികമായി മുതലെടുക്കുക, വഞ്ചിക്കുക. ഇതിന് വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്? വോട്ട് ചെയ്തവർ ഇപ്പൊ ആരായി. അവരും അപമാനിതരാവുന്നില്ലേ?
ഇതാണോ ഒരു എംഎൽഎയുടെ ഉത്തരവാദിത്തം? അഞ്ചു വർഷം എംഎൽഎ ആയി ഇരുന്നിട്ട് എന്ത് ചെയ്തു എന്ന് ചോദിച്ചാൽ ഇതാണോ പ്രവർത്തന നേട്ടം? തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തികെട്ട രീതിയിൽ ദുരുപയോഗം ചെയ്തു എന്നേ ഞാൻ പറയൂ... വോട്ട് ചെയ്ത ജനത്തിനെക്കൂടിയല്ലേ ഇയാൾ വഞ്ചിച്ചത്? പുറത്തേക്ക് വരാൻ മടിക്കുന്ന/ ഭയപ്പെടുന്ന ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകും? ഇതൊന്നും പുറത്ത് വന്നില്ലായിരുന്നെങ്കിൽ ഇനിയും ഇയാൾ ഇതാവർത്തിക്കില്ലേ?
ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ്? സ്വന്തം പാർട്ടിയോടോ ജനത്തിനോടോ ഇയാൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നല്ലേ ഇതിനർത്ഥം? സ്വന്തം ശരീരസുഖത്തിനാണോ ജനപ്രതിനിധി ആയത്. അഴിമതി ആരോപണത്തേക്കാൾ ഗുരുതരമായ കുറ്റമാണിത്."
ഭാഗ്യലക്ഷ്മിയുടെ കുറിപ്പിനു താഴെ രാഹുലിനെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകളെത്തി.