‘ആരോപണം അതിശയകരം, ഈ അതിജീവിത എന്നോട് നവംബർ വരെ സംസാരിച്ചു കൊണ്ടിരുന്ന വ്യക്തിയാണ്’: ഫെനി നൈനാൻ
Mail This Article
രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്ക്ക് എതിരെയുള്ള മൂന്നാമത്തെ പീഡന പരാതിയില്‍ പരാതിക്കാരിയുടെ ആരോപണം തനിക്ക് അതിശയമായി തോന്നിയെന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരിയും കെഎസ്‍യു സംസ്ഥാന ഭാരവാഹിയുമായ ഫെനി നൈനാൻ. അതിജീവിതയുമായി 2025 നവംബർ വരെ താന്‍ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണെന്നും ഫെനി ഫെയ്സ്ബുക്കിൽ കുറിച്ചു. കെഎസ്‌യു നടത്തിയ ഒരു പരിപാടിക്ക് അതിജീവിത അയ്യായിരം രൂപ പണം തന്നിട്ടുണ്ട്. അവർ പണം തന്ന ദിവസം തന്നെ അവരുടെ പേരുൾപ്പെടുത്തി എടുത്ത 50 കൂപ്പണുകളുടെ എണ്ണവും കാണിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആക്കിയിട്ടുള്ളതാണെന്നും ഫെനി പറയുന്നു.
ഫെനി നൈനാന്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം;
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ മൂന്നാമത് പരാതി വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ ആക്കിയിട്ട് ദിവസങ്ങളായി. പരാതിക്കാരിയായ സ്ത്രീയെ (അതിജീവിത) പറ്റി ഒരു വിവരങ്ങളും സ്വാഭാവികമായും ആർക്കും അറിയാൻ കഴിയില്ലല്ലോ. എനിക്കും അതിനെ പറ്റി അറിയില്ല. എന്നാൽ മാധ്യമങ്ങളിൽ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന, വിവാഹിതയായ ഒരു സ്ത്രീ ആണെന്നും അവർ എനിക്ക് കെഎസ്‌യു പരിപാടിക്ക് പണം തന്നിട്ടുണ്ട് എന്നും അവർക്ക് രാഹുലുമായി സൗഹൃദം ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടുണ്ട് എന്ന് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. എന്റെ പേര് പറഞ്ഞത് കൊണ്ട് ഞാൻ അത് ശ്രദ്ധിച്ചു.
എനിക്ക് അങ്ങനെ ഒരു സ്ത്രീയെ അറിയാം. കെഎസ്‌യു നടത്തിയ ഒരു പരിപാടിക്ക് പണം തന്നിട്ടുണ്ട്. അയ്യായിരം രൂപ ആണ് തന്നത്. അവർ പണം തന്നദിവസം തന്നെ അവരുടെ പേരുൾപ്പെടുത്തി അവർ എടുത്ത 50 കൂപ്പണുകളുടെ എണ്ണവും കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആക്കിയിട്ടുള്ളതുമാണ്. എന്നാൽ അവരെ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തു എന്ന വിവരം എനിക്ക് അതിശയമായി തോന്നി.
കാരണം ഈ അതിജീവിത എന്നോട് 2025 നവംബർ വരെ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയിൽ തെളിവായി കൊടുക്കാൻ ഈ കേസ് വാദിക്കുന്ന ശാസ്തമംഗലം അജിത് സാറിനും അദ്ദേഹത്തിന്റെ ജൂനിയർ ശേഖർ സാറിനും കൊടുത്തിട്ടുണ്ട്. അവർ അത് കോടതിയിൽ കൊടുത്തിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
മൂന്നാമത്തെ പരാതി വന്നതോടെ രാഹുൽ മാങ്കൂട്ടത്തിനെതിരെ വലിയ രീതിയിലുള്ള മാധ്യമവിചരണയാണ് നടക്കുന്നത്. ഇതിലെ സത്യം അറിയാവുന്ന ഞാൻ അത് മുഖ്യധാര മാധ്യമങ്ങളിലെ ചിലരോട് പങ്കുവച്ചു. എന്നാൽ അതിൽ രാഹുലിന് അനുകൂലമായ കാര്യങ്ങൾ ഉള്ളത് കൊണ്ട് ഒരു മാധ്യമവും അത് ചാനലിൽ കൊടുക്കാൻ തയ്യാറല്ല എന്ന് പറഞ്ഞു. അവർക്ക് വേണ്ടത് അവരുടെ അജണ്ടയ്ക്ക് പറ്റുന്ന കാര്യങ്ങൾ മാത്രമാണ്. അല്ലാതെ വാർത്തകൾ അല്ല.
അതുപോലെ രണ്ടാമത് വന്ന പരാതിയിൽ രാഹുൽ എംഎൽഎ ഒരു പെൺകുട്ടിയെ ഹോംസ്റ്റേയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. അങ്ങനെ ബലാൽസംഗം ചെയ്യാൻ പെൺകുട്ടിയെ ഹോംസ്റ്റേയിൽ എത്തിച്ച് കൊടുത്തത് ഞാൻ ഓടിക്കുന്ന കാറിൽ ആയിരുന്നു എന്നാണ് പരാതിയിൽ. കേട്ടാൽ വളരെ ഗൗരവമുള്ള കുറ്റകൃത്യം. ആ കേസ് വന്നപ്പോൾ തന്നെ ഞാൻ മാധ്യമങ്ങളുടെ മുൻപിൽ പറഞ്ഞതാണ് അങ്ങനെ ഒരു സംഭവം ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെ ഒരു പെൺകുട്ടിയെ അറിയില്ലെന്ന്.
അതുമായി ബന്ധപ്പെട്ട് എന്നെ ചോദ്യം ചെയ്യാൻ വിളിച്ചു. എന്നിട്ട് അറസ്റ്റ് പോലും ചെയ്തില്ല. അങ്ങനെ ബലാൽസംഗം ചെയ്യാൻ പെൺകുട്ടിയെ എത്തിച്ച് കൊടുത്തു എന്ന ഗൗരവമായ ആരോപണം ഉള്ള എന്നെ അറസ്റ്റ് ചെയ്യാത്തത് എന്താണ്? ഒരു തെളിവും ഇല്ലാത്തത് കൊണ്ടാണെന്ന് ഉറപ്പാണല്ലോ. അല്ലാതെ പൊലീസ് എന്നെ സഹായിച്ചത് അല്ലല്ലോ ?
ഏതെങ്കിലും മാധ്യമങ്ങൾ അത് ചർച്ച ചെയ്തോ? ധാർമികമായി രാഹുൽ എംഎൽഎ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാൻ ഞാൻ ആളല്ല. എന്നാൽ ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് എതിരായ ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്തായാലും മാധ്യമങ്ങൾ അവരുടെ അജണ്ട വച്ച് കര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകൂ. കല്ലെറിയുന്നവർ കല്ലെറിയൂ. ഇമോഷണൽ കഥകൾ മെനയുന്നവർ അത് ചെയ്യൂ. പിആർ കാപ്പി കുടിക്കുന്നവർ അത് ചെയ്യൂ. പക്ഷേ ഇവിടെ കോടതി ഉണ്ട്. സത്യം അവിടെ തെളിയും. അന്ന് ഇയാളെ വേട്ടയാടിയവർ മനസ്സ് കൊണ്ടെങ്കിലും ഒരു മാപ്പ് പറയണം.
NB: ഈ പോസ്റ്റിൽ ഞാൻ അതിജീവിത ആരെന്ന് പറഞ്ഞിട്ടില്ല. ഒരു ഐഡന്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല.