‘ശാരീരിക ബന്ധത്തിനല്ല, സംസാരിക്കാനാണ് സമയം ചോദിച്ചത്; ആദ്യം തന്നെ പറഞ്ഞിരുന്നെങ്കിൽ പല പെൺകുട്ടികളും രക്ഷപ്പെട്ടേനെ’: അതിജീവിത
Mail This Article
രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുഹൃത്തായ ഫെന്നി നൈനാൻ അതിജീവിതയുടേതെന്ന് കരുതുന്ന ചാറ്റുകളുടെ സ്കീന്‍ഷോട്ടുകള്‍ പുറത്തുവിട്ടിരുന്നു. രണ്ട് മാസം മുൻപ്, രാഹുലിനെ കാണാൻ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചതായി സമൂഹമാധ്യമത്തിൽ ഫൈന്നി പോസ്റ്റ് ചെയ്ത സ്ക്രീൻഷോട്ടുകളിൽ പറഞ്ഞിരുന്നു.
അതേസമയം തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് ഫെന്നി നൈനാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അതിജീവിത. രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചതെന്ന് അതിജീവിത പറഞ്ഞു.
"ശാരീരിക ബന്ധത്തിനല്ല സമയം ചോദിച്ചത്. വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്. രാഹുലിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സത്യാവസ്ഥ അറിയാനാണ് നേരിൽ കാണാൻ ഫെന്നിയോട് സമയം ചോദിച്ചത്. എന്റെ ഒപ്പം ഒരു സുഹൃത്ത് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. അവരുടെ ഒപ്പവും ആളുകളുണ്ടാകുമെന്ന് ഫെന്നിയും പറഞ്ഞു. ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനാണ് ശ്രമിച്ചത്.
ഞാൻ പാലക്കാട് പോയത് രാഹുൽ പറഞ്ഞിട്ടാണ്. പലതവണ വിളിച്ചിട്ടും രാഹുൽ ഫോൺ എടുത്തില്ല. കൂടെയുള്ളവരാണ് ഫോൺ എടുത്തത്. പാലക്കാട് എത്തിയപ്പോൾ പല സ്ഥലങ്ങളിലും കാത്തുനിൽക്കാൻ പറഞ്ഞെങ്കിലും രാഹുൽ എത്തിയില്ല. വട്ടം കറക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചത്. ചാറ്റിന്റെ ചില ഭാഗങ്ങൾ മാത്രം ഫെന്നി പുറത്തുവിട്ടത് അപമാനിക്കാനാണ്. ഇതു കൊണ്ടൊന്നും ഞാന്‍ പേടിക്കില്ല. ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നെങ്കിൽ പല പെൺകുട്ടികളും രക്ഷപ്പെട്ടേനെ."- അതിജീവിത പറയുന്നു.
അതിജീവിത അന്വേഷണ സംഘത്തിന് നൽകിയ പരാതിയിൽ ഫെന്നിയുടെ പേരും ഉണ്ടായിരുന്നു. ചൂരൽമല മുണ്ടക്കൈ ഫണ്ട് സമാഹരണത്തിനുള്ള ലക്കി ഡ്രോയിലേക്ക് ഫെന്നിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നും ഇയാളുമായുള്ള സംഭാഷണങ്ങളിൽ പലതവണ രാഹുലിനെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. പീഡനമുണ്ടായതിനു ശേഷവും രാഹുൽ സന്ദേശങ്ങൾ അയയ്ക്കാറുണ്ടെന്നും നാട്ടിലെത്തിയ ശേഷം പലതവണ നേരിൽ കണ്ട് സംസാരിക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ പറയുന്നു.