‘അടുക്കള വാതിലിലൂടെ അകത്തു കടക്കും, കട്ടിലിനടിയിൽ താമസമാക്കും’: ഉപദ്രവകാരികൾ അല്ലെങ്കിലും പേടിസ്വപ്നമായി ഉടുമ്പ്
Mail This Article
നാട്ടിൽ തെരുവുനായ ശല്യം രൂക്ഷമാകുമ്പോൾ കോട്ടയം താഴത്തങ്ങാടി നിവാസികൾ ഭയക്കുന്നത് ഉടുമ്പിനെയാണ്. കുറച്ചു നാളുകളായി അറുപുഴ പ്രദേശത്ത് ഉടുമ്പുകൾ ഭീതി പരത്തുകയാണ്. വീടിനും പരിസരത്തും ഉടുമ്പുകളെ കാണാറുണ്ടെങ്കിലും അടുത്ത കാലത്ത് ഇവയുടെ എണ്ണം വർധിച്ചതായി നാട്ടുകാർ പറയുന്നു. നീരൊഴുക്ക് ഇല്ലാത്ത ഓടകളിലും കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ആരെയും ഉപദ്രവിക്കുന്നില്ലെങ്കിലും കൊച്ചുകുട്ടികൾക്കും വീട്ടമ്മമാർക്കും ഇവറ്റകൾ പേടിസ്വപ്നമായി മാറി.
ഓടിട്ട വീടിന്റെ മച്ചിലും തുറന്നു കിടക്കുന്ന അടുക്കള വാതിലുകളിലൂടെയും ഇവ വീടിനകത്ത് പ്രവേശിക്കും. കട്ടിലിനടിയിലും മറ്റും താവളം തേടുന്ന ഇവയെ പെട്ടെന്ന് കാണുന്നവർ മുതല എന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഉപദ്രവകാരികൾ അല്ലെങ്കിലും മനുഷ്യനെ പേടിപ്പെടുത്താൻ ഇവയ്ക്ക് സാധിക്കുന്നു. നാട്ടുകാർ പരിഭ്രാന്തിയിൽ ആണെന്നും നടപടി വേണമെന്നും നഗരസഭ കൗൺസിലർ ഉനൈസ് പാലപ്പറമ്പിൽ പറഞ്ഞു.
വനംവകുപ്പിന്റെ നിർദേശങ്ങൾ
∙ ഉടുമ്പ് പൊതുവേ ആക്രമിക്കാനായി വരില്ല, ഭക്ഷണം തേടിയോ സുരക്ഷിത സ്ഥലം തേടിയോ വരാം.
∙ കീടനാശിനികളിൽ നിന്ന് രക്ഷനേടാനാണ് ചിലപ്പോൾ ഇവ വീടിനകത്ത് കയറുന്നത്.
∙ പ്രകോപിപ്പിക്കാതെ, അവർക്ക് പുറത്തേക്ക് പോകാൻ വഴിനൽകുക.
∙ ഉടുമ്പുകൾ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ജീവികളാണ്. പിടിക്കാനോ ഉപദ്രവിക്കാനോ പാടില്ല. വനംവകുപ്പിനെ അറിയിക്കുക.
∙ ഉടുമ്പിന്റെ കടി വിഷമുള്ളതും അപകടകരവുമാണ് (രോഗാണുബാധ ഉണ്ടാകാം). അതിനാൽ അവയുമായി നേരിട്ട് ഇടപെഴകുന്നത് ഒഴിവാക്കുക.