സ്ട്രോക്ക് വന്ന് ശരീരം തളർന്നെങ്കിലും വീൽചെയറില്‍ കലോത്സവ വേദിയില്‍; തൊണ്ണൂറിലും ആവേശം ചോരാതെ സാവിത്രിയമ്മ!
Mail This Article
തൃശൂർ നടക്കുന്ന സ്കൂള്‍ കലോത്സവത്തിൽ തിരുവാതിരക്കളിയുടെ ആവേശം തുടിച്ച തേക്കിൻകാട് മൈതാനത്തെ സൂര്യകാന്തി വേദിക്ക് പുറത്ത് വീൽചെയറിലിരിക്കുമ്പോഴും സാവിത്രിയമ്മയുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. വേദികൾക്ക് ചുറ്റും കുട്ടിയുടെ കൗതുകത്തോടെ നടന്നുകണ്ട സാവിത്രിയമ്മയെ 90 വയസ്സിന്റെ അവശതകൾ അലട്ടിയതേയില്ല.
16 വർഷം മുൻപ് സ്ട്രോക്ക് വന്ന് ശരീരം തളർന്ന ചൂണ്ടൽ സ്വദേശി സാവിത്രിക്ക് കൂട്ടായി ഇരിക്കാൻ ദുബായിൽ ഫോറിൻ കറൻസി കാഷ്യറായിരുന്ന മകൻ ഇ. രാജഗോപാൽ ജോലി രാജിവച്ച് വന്നു. ക്ഷേത്ര നഗരങ്ങൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങി 750 ൽ അധികം യാത്രകൾ നടത്തിയിട്ടുണ്ട് സാവിത്രിയമ്മ.
കലോത്സവത്തിന്റെ വാർത്ത പത്രത്തിൽ കണ്ടതോടെ വീൽചെയറുമെടുത്ത് കാറിൽ കലോത്സവ നഗരിയിലെത്തി. ഓട്ടൻതുള്ളലും, കേരളനടനവുമെല്ലാം നന്നേ ആസ്വദിച്ചു മനസ്സു നിറഞ്ഞു. മകൻ രാജഗോപാൽ ഓരോ വേദിക്കരികിലേക്കും അമ്മയെ വീൽചെയറിലിരുത്തി കൊണ്ടുപോയി.