മദ്യലഹരിയിൽ പൊലീസിനു നേരെ കയ്യേറ്റവും ചീത്തവിളിയും, ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു; യുവാവ് അറസ്റ്റില്‍
Mail This Article
മദ്യലഹരിയിൽ ആളുകളോട് മോശമായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പൊലീസിനു നേരെ കയ്യേറ്റവും തെറിവിളിയും. പൊലീസ് ജീപ്പിന്റെ സൈഡ് ഗ്ലാസും ഇയാൾ ചവിട്ടിപ്പൊട്ടിച്ചു. ഞാറയ്ക്കൽ സ്വദേശി ചിരട്ടപ്പുരയ്ക്കൽ ദേവദാസിനെ (23) ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത ദേവദാസിനെ കൊച്ചി തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം. രാജഗിരി കോളജിന്റെ പ്രധാന ഗേറ്റിനു സമീപം മദ്യലഹരിയിൽ ആളുകളോട് മോശമായി പെരുമാറിയതിന് ദേവദാസിനെ ഇൻഫോ പാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ പരാകമ്രം. കൂടെയുണ്ടായിരുന്ന പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെയും രൂക്ഷമായി തെറി വിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തിരിച്ചു കൊണ്ടുപോകുമ്പോൾ രാത്രി 12.50ന് തൃപ്പൂണിത്തുറ റെയിൽവേ ഓവർബ്രിഡ്ജിനു സമീപം എത്തിയപ്പോൾ പ്രതി അക്രമാസക്തനാവുകയും ജീപ്പിന്റെ പിന്നിൽ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് ചവിട്ടിപ്പൊട്ടിക്കുകയുമായിരുന്നു. ഇതുവഴി 3500 രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് എഫ്ഐആറിൽ പറയുന്നു. പൊലീസിനെ ആക്രമിച്ച കുറ്റത്തിന് ഞായർ രാവിലെ തൃപ്പൂണിത്തുറ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.