‘ആ വാക്കുകൾ അറംപറ്റിയോ?’; നടന് സന്തോഷിന്റെ ഓർമയിൽ തിരുവഞ്ചൂരിലെ അടുത്ത ബന്ധുക്കളും കൂട്ടുകാരും... Santhosh K Nair: More Than Just a Villain Actor
Mail This Article
‘ഞാൻ മരിച്ചുപോകണമെങ്കിൽ എന്റെ ആയുസ്സ് തീർന്നിരിക്കണം. അതിനിപ്പം ഞാൻ വീട്ടിനകത്ത് ഇരുന്നാലും മതി. ഫാൻ പൊട്ടിവീണാലും പോരേ. സമയം അവസാനിക്കണമെങ്കിൽ അതായാലും പോരേ...’- നടൻ സന്തോഷ് കെ. നായർ ഈയിടെ ഒരു സമൂഹമാധ്യമ ചാനലിനു നൽകിയ അഭിമുഖത്തിലെ സംഭാഷണമാണ് നാട്ടിൽ ഇപ്പോൾ സംസാരവിഷയം. ആ വാക്കുകൾ അറംപറ്റിയോ എന്ന് അടുത്ത ബന്ധുക്കളും കൂട്ടുകാരും ചോദിക്കുന്നു. വില്ലൻ കഥാപാത്രങ്ങൾ അഭിനയിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു പരാമർശിക്കുന്നതിനിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
കോട്ടയം തിരുവഞ്ചൂർ ചണാശേരി തറേപ്പറമ്പിൽ (പാർവതി വിലാസം) കുടുംബാംഗമാണു സന്തോഷ്. അച്ഛൻ സി.എൻ. കേശവൻ നായരുടെ തറവാടാണു തിരുവഞ്ചൂരിലുള്ളത്. കുട്ടിക്കാലത്ത് കുടുംബം തിരുവനന്തപുരത്തായിരുന്നു. പിതൃസഹോദരി ഉൾപ്പെടെ ഒട്ടേറെ ബന്ധുക്കൾ തിരുവഞ്ചൂരിൽ ഉണ്ടായിരുന്നതിനാൽ സന്തോഷ് നാടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
സ്കൂൾ – കോളജ് പഠനകാലത്ത് അവധിക്കാലം ചെലവഴിച്ചിരുന്നതു തിരുവഞ്ചൂരിലാണ്. സിനിമയിൽ എത്തിയപ്പോഴും യാത്രകൾക്കിടയിൽ തിരുവഞ്ചൂരിൽ എത്തുമായിരുന്നെന്നും തറവാട്ടിൽ താമസിക്കുന്ന ബന്ധു മിനി പറഞ്ഞു. നാട്ടിലെ കലാ, സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന സന്തോഷ്, 2024ൽ തിരുവഞ്ചൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭാഗവത സപ്താഹം ഉദ്ഘാടനം ചെയ്യാനും എത്തിയിരുന്നു.