സ്കൂട്ടറിന്റെ പിന്നിൽ കാറിടിച്ചു, തലയിൽ കൂടി ബൈക്ക് കയറിയിറങ്ങി; അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി Double Fatality on MC Road Following Collision
Mail This Article
ചടയമംഗലം നിലമേലിൽ എംസി റോഡിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. പന്തളം മങ്ങാരം സെലിൻ നിവാസിൽ ഹൽബി ജലാലാണ്(21) ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി മരിച്ചത്. പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായിരുന്നു ഹൽബി.
ഹൽബിയുടെ മാതാവും ചെന്നീർക്കര പിഎച്ച്സിയിലെ നഴ്സിങ് അസിസ്റ്റന്റുമായിരുന്ന സെൽവം മുഹമ്മദ് കുഞ്ഞ്(53) അപകടസ്ഥലത്തു തന്നെ മരിച്ചു. ചൊവ്വ രാത്രി എംസി റോഡിൽ പുതുശ്ശേരിയിൽ ആയിരുന്നു അപകടം. സ്കൂട്ടറിന്റെ പിന്നിൽ കാറിടിച്ചു റോഡിൽ വീണ ഇവരുടെ ദേഹത്ത് കൂടി ബൈക്ക് കയറിയിറങ്ങി. അപകടത്തെ തുടർന്ന് ഇവരെ ഇടിച്ചിട്ട വാഹനങ്ങൾ നിർത്താതെ പോയി.
സംഭവ സമയം മുതൽ സിസിടിവി ദൃശ്യം പരിശോധിച്ച പൊലീസിനു വാഹനങ്ങൾ കണ്ടെത്താനായില്ല. തിരുവനന്തപുരത്ത് പോയ ശേഷം പന്തളത്തേക്കു മടങ്ങുകയായിരുന്നു ഇവർ. സ്കൂട്ടർ നിർത്തിയിരിക്കുമ്പോഴാണ് പിന്നിൽ നിന്നു വന്ന കാറിടിച്ചതെന്നു പറയുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കവേ സെൽവം മരിച്ചു.
ഹൽബി രാത്രിയോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ചടയമംഗലം പൊലീസിന്റെ നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടു നൽകി. മൃതദേഹങ്ങൾ പന്തളത്തെ വീട്ടിലേക്കു കൊണ്ടു പോയി. ഇരുവരുടെയും കബറടക്കം മങ്ങാരം മുസ്‌ലിം ജമാ അത്ത് പള്ളിയിൽ നടത്തി. പരേതനായ ജലാലാണ് സെൽവം മുഹമ്മദിന്റെ ഭർത്താവ്. മകൻ : അജ്മൽ.
വൈകിയ മടക്കം ഒടുവിൽ കണ്ണീർയാത്രയായി
പന്തളം എംസി റോഡിലുണ്ടായ അപകടത്തിൽ മരിച്ച സെൽവം മുഹമ്മദും മകൾ ഹൽബി ജലാലും ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണു സ്കൂട്ടറിൽ തിരുവനന്തപുരത്തേക്കു പോയത്. മുൻപു തിരുവനന്തപുരത്തു ജോലി ചെയ്യുന്ന സമയത്ത് മെഡിക്കൽ കോളജ് വളപ്പിലെ ഗവ. സെർവന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്നു വായ്പയെടുത്താണ് ഇവർ പുതിയ വീട് വച്ചത്.
ഇതിന്റെ വായ്പ അടവ് സംബന്ധിച്ച കാര്യത്തിനായിരുന്നു ഇരുവരുടെയും തിരുവനന്തപുരം യാത്ര. ബാങ്കിൽ താമസം നേരിട്ടതിനാൽ മടക്കയാത്ര വൈകി. വൈകിട്ടോടെയാണ് ഇരുവരും പന്തളത്തേക്കു തിരിച്ചത്. മടക്കയാത്രയ്ക്കിടെ നിലമേൽ പുതുശേരിയിൽ വച്ചായിരുന്നു ഇരുവരുടെയും ജീവൻ കവർന്ന അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ചു വീണ സെൽവം മുഹമ്മദിന്റെ തലയിൽ കൂടി ബൈക്ക് കയറിയിറങ്ങുകയായിരുന്നു. മരണ വിവരമറിഞ്ഞു ബന്ധുക്കളടക്കം നൂറുകണക്കിനു പേരാണ് ഇവരുടെ വീട്ടിലും കബറടക്കം നടന്ന പള്ളിയിലുമെത്തിയത്.