‘സോന പെട്രോള്‍ വാങ്ങിയത് ചതിക്കാനാകും, മൂന്നു വര്‍ഷമായി മകളെ അന്വേഷിക്കാത്തവരാണ് അവര്‍’; രജിന്‍ലാലിന്റെ പിതാവ് Perambra Car Fire: Pregnant Woman's Death Under Scrutiny
Mail This Article
കോഴിക്കോട് പേരാമ്പ്രയില്‍ കാറിന് തീ പിട്ച്ച് ഗര്‍ഭിണി മരണപ്പെട്ട സംഭവത്തില്‍ കുടുംബപ്രശ്നങ്ങളില്ലായിരുന്നുവെന്ന് ഭര്‍ത്താവ് രജിന്‍ലാലിന്റെ പിതാവ് രാജന്‍. മൂന്നു വര്‍ഷമായി വളരെ സന്തോഷത്തോടെയാണ് സോനയും രജിന്‍ലാലും കഴിഞ്ഞിരുന്നതെന്നും അദ്ദേഹം പറയുന്നു. സോന ഭര്‍തൃവീട്ടില്‍ വലിയ പീഡനം നേരിട്ടെങ്കില്‍ എന്തുകൊണ്ട് കുടുംബം തിരിഞ്ഞു നോക്കിയില്ലെന്ന് രാജന്‍ ചോദിക്കുന്നു.
മൂന്നു വര്‍ഷമായി സോനയെ അന്വേഷിക്കാത്തവരാണ് അവര്‍. ഇവിടെ പ്രശ്നമുണ്ടെങ്കില്‍ ഒരു ദിവസമെങ്കിലും വന്ന് അന്വേഷിക്കേണ്ടതല്ലേയെന്നും രാജന്‍ ചോദിക്കുന്നു. പമ്പില്‍ നിന്നും സോന കാനില്‍ പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടു, ചതിക്കാന്‍ വേണ്ടിയാകും പെട്രോള്‍ വാങ്ങിയതെന്നും രാജന്‍ പറയുന്നു.
കാറിനുള്ളില്‍ തീ പിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നും പെട്രോളാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സോനയുടെ ശരീരത്തില്‍ പെട്രോളിന്റെ അംശമുണ്ടെന്ന് തെളിഞ്ഞു. ഇതിനിടെയിലാണ് പമ്പില്‍ നിന്നും സോന പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായി.
റിജിന്‍ ലാല്‍ ഉപദ്രവിക്കുന്ന കാര്യം സോന മാതൃസഹോദരിയുടെ മകളോട് പങ്കുവച്ചിരുന്നു. മരിക്കുന്ന ദിവസം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി ഏഴു മണി വരെ സോന ഇവരുടെ വീട്ടിലായിരുന്നു. അന്ന് വൈകിട്ട് ടൗണില്‍ പോകണമെന്നും ആവശ്യപ്പെട്ടു. മാതൃസഹോദരിയുടെ മകള്‍ വസ്ത്രം വാങ്ങാന്‍ കടയിലേക്ക് പോയപ്പോള്‍ അല്‍പനേരത്തേക്ക് സോനയെ കണ്ടിരുന്നില്ലെന്നും പിന്നീട് ഫുട്പാത്തിലൂടെ നടന്ന് വരുന്നതാണ് കണ്ടതെന്നും മൊഴിയുണ്ട്.
റിജിന്‍ലാലിന് മറ്റൊരു പെണ്ണുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതറിഞ്ഞ സോനയുമായി വലിയ തോതില്‍ തര്‍ക്കമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് സോന ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോയെന്ന സംശയവും ഉയരുന്നുണ്ട്. എന്നാല്‍ സോന ജീവനൊടുക്കില്ലെന്നും കൊലപാതകമാണെന്നും കുടുംബം ആവര്‍ത്തിക്കുന്നു. സോനയുടെ ഉദരത്തിലുള്ള കുഞ്ഞിന്റെ ഡിഎൻഎ അടക്കം പരിശോധിക്കണമെന്ന് റിജിൻ ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചു.