ADVERTISEMENT

ആദ്യ ദിവസം അമ്മയെ നഷ്ടപ്പെട്ടു. രണ്ടാം നാൾ അച്ഛനെയും. കെട്ടിപ്പിടിച്ചു കരഞ്ഞു തളർന്ന നാലു മക്കൾ ഒരേ സ്വരത്തിൽ ചോദിക്കുന്നു: ‘ഞങ്ങൾക്കിനി ആരുണ്ട്?’. മക്കളുടെ മുന്നിൽ വച്ചാണ് പിതാവ് വി. സുരേഷ്, ഭാര്യ ഹസീന ബീവിയെ കഴുത്തറുത്തു കൊന്നത്. തിരുവനന്തപുരം നാലാഞ്ചിറയിലെ വാടക വീട്ടിൽ പിതാവിന്റെ ക്രൂരകൃത്യത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ നടുക്കത്തിലാണ് കുട്ടികൾ. 

അമ്മയെ കഴുത്തറുത്തു കൊന്നതിന്റെ ശേഷം വീടു വിട്ടുപോയ അച്ഛന്റെ മൃതദേഹം തമിഴ്നാട്ടിലെ ചിംദരത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വിവരം രാത്രി വൈകിയും കുട്ടികളെ ബന്ധുക്കൾ അറിയിച്ചിട്ടില്ല. കൊല്ലപ്പെട്ട അമ്മ ഹസീനയുടെ മാതാവിനൊപ്പം നാലാഞ്ചിറയിലെ വാടകവീട്ടിലാണ് കുട്ടികൾ ഇപ്പോഴുള്ളത്. അമ്മയുടെ വേർപാടിന്റെ ഞെട്ടലിൽ കരഞ്ഞു തളർന്ന കുട്ടികളോട് സുരേഷിന്റെ വിയോഗ വിവരം എങ്ങനെ അറിയിക്കുമെന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ. 

ADVERTISEMENT

നാലാഞ്ചിറയിലെ വീട്ടിലേക്ക് ബന്ധുക്കൾ വന്നു പോകുന്നുണ്ടെങ്കിലും കുട്ടികളുടെ സംരക്ഷണച്ചുമതല സംബന്ധിച്ച് ആർക്കും വ്യക്തതയില്ല. എസി മെക്കാനിക്കായ സുരേഷിന്റെ ജോലിയായിരുന്നു വീട്ടിലെ ഏക വരുമാന മാർഗം. പ്ലസ്ടു വിദ്യാർഥിനിയാണ് മൂത്ത മകൾ. പത്താം ക്ലാസിലാണ് രണ്ടാമത്തെ മകൻ പഠിക്കുന്നത്. ആറിലും നാലിലുമാണ് ഇളയ രണ്ടു കുട്ടികൾ പഠിക്കുന്നത്. ഇന്നലെ ഇളയ കുട്ടികളുടെ സ്‌കൂളിൽ നിന്നെത്തിയ അധ്യാപികമാർ കുട്ടികളെ ആശ്വസിപ്പിച്ചു.

വീട്ടിൽ നിന്നു പോയ സുരേഷ് ഒരു ഫോൺ കിള്ളിപ്പാലത്തെ ഒരു കടയിൽ കൊടുത്തിരുന്നു. തുടർന്ന് തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കയ്യിലുള്ള ഫോണിൽനിന്ന് മൂത്ത മകളെ വിളിച്ച് ഇനി തിരിച്ചു വരില്ലെന്നും ഇളയ കുട്ടികളെ നോക്കണമെന്നും പറഞ്ഞു. മണ്ണന്തല പൊലീസ് ഈ സമയം വീട്ടിലുണ്ടായിരുന്നു. ഫോണിൽ തിരിച്ചു വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ കുട്ടികളും ആകെ തകർന്നു. കുട്ടികളുടെ തുടർ വിദ്യഭ്യാസം ഉൾപ്പടെ പ്രതിസന്ധിയിലാണ്.

ADVERTISEMENT

കുടുംബപ്രശ്‌നങ്ങള്‍ കാരണം

തിരുവനന്തപുരം വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിനി ഹസീന ബീവിയെ (36) മക്കളുടെ മുന്നിൽ കഴുത്തറുത്തു കൊന്ന കേസിലെ പ്രതി ഭർത്താവ് വി. സുരേഷിനെ (46) തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ചിദംബരത്തു നിന്നു 5 കിലോമീറ്റർ അകലെ കിള്ളൈ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനു സമീപമാണ് മൃതദേഹം കണ്ടത്. 

ADVERTISEMENT

ആധാർ കാർഡിലെ മേൽവിലാസം വഴി റെയിൽവേ പൊലീസ് മണ്ണന്തല പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ബുധൻ പുലർച്ചെയാണ് ഹസീന നാലാഞ്ചിറ ഉദിയന്നൂരിലെ വാടക വീട്ടിൽ കൊല്ലപ്പെടുന്നത്.സുരേഷ് വീട്ടിൽ നിന്നു കടന്ന കാർ ബാലരാമപുരം റെയിൽവേ സ്‌റ്റേഷനു സമീപം കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ നിഗമനം. 4 മക്കളാണ് സുരേഷ്– ഹസീന ദമ്പതികൾക്ക്.

Thiruvananthapuram Family Devastated by Heinous Crime:

In a shocking incident, four children in Thiruvananthapuram are left orphaned after their father brutally murdered their mother in front of them and subsequently died by suicide. The family faces an uncertain future with the loss of both parents, raising concerns about the children's well-being and education.

ADVERTISEMENT