മലപ്പുറം മങ്കടയിൽ 7 വയസ്സുകാരൻ നസലിനെ കടിച്ചത് ശ്രീലങ്കൻ പാമ്പ് എന്നും അറിയപ്പെടുന്ന മുഴമൂക്കൻ കുഴിമണ്ഡലി. ശ്രീലങ്കയില്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന പാമ്പാണ് മുഴമൂക്കൻ. ശ്രീലങ്കൻ ഹംപ് നോസ്ഡ് വൈപ്പർ എന്നാണ് പേര്. ഇവ ശ്രീലങ്കയിൽ മാത്രമല്ല, പശ്ചിമ ഘട്ടത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ ഗോവ മുതൽ കേരളം വരെയുള്ള ഭാഗത്ത് കാണാറുണ്ട്. 3 ഇനം മുഴമൂക്കനിലെ 2 വിഭാഗങ്ങൾ ശ്രീലങ്കയിൽ മാത്രമേയുള്ളൂ...
പാമ്പിന്റെ തലയുടെ മുകളിൽ ചെറിയ മുഴയുണ്ട് (ഹംപ്). അതിനാലാണ് ഈ പേരു വന്നത്. പൊതുവേ ഈർപ്പമുള്ള സ്ഥലങ്ങളിൽ കാണും. കരിയിലയിൽ ചേർന്നു കിടന്നാൽ തിരിച്ചറിയാൻ എളുപ്പമല്ല. ഒരടി മുതൽ ഒന്നര അടി വരെ നീളം കാണും. ചാര നിറമോ തവിട്ടു നിറമോ ആയിരിക്കും. 35- 40 സെന്റിമീറ്റർ മാത്രം വലിപ്പമുള്ള ചെറിയ പാമ്പുകളാണിവ.
ഇലകൾക്കിടയിലൊക്കെ ഒളിച്ചിരിക്കാൻ പറ്റുന്ന ശരീരപ്രകൃതിയാണ് ഇവയുടേത്. മറ്റു പാമ്പുകളെ അപേക്ഷിച്ച് സഞ്ചാരം വളരെ കുറവാണ്. ചവിട്ടേൽക്കുമ്പോൾ മാത്രമാണ് കടിക്കാറുള്ളത്. കടിയേറ്റവരുടെ വൃക്കയെ പെട്ടെന്ന് ബാധിക്കാമെന്നതിനാൽ ഡയാലിസിസ് വേണ്ടി വരാറുണ്ട്.
കുട്ടികൾക്ക് കടിയേറ്റാൽ ഗുരുതരമാകാം
മുഴമൂക്കൻ കുഴിമണ്ഡലിക്ക് കടുത്ത വിഷമില്ലെങ്കിലും കുട്ടികൾക്ക് കടിയേറ്റാൽ ഗുരുതരമാകാനും മരണത്തിനും ഇടയാക്കാറുണ്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. പ്രായപൂർത്തിയായവരെ കടിച്ചാൽ പൊതുവേ മരണം സംഭവിക്കാറില്ല. അതിനാൽ തന്നെ ഈ പാമ്പിന്റെ വിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഇതുവരെ വികസിപ്പിച്ചിട്ടില്ല.
മുഴമുക്കൻ കുഴിമണ്ഡലി, മുളമണ്ഡലി, ലാഡ മണ്ഡലി, രണ്ടിനം ചട്ടിത്തലയൻ കുഴിമണ്ഡലി, മൂന്നിനം മലബാറി കുഴിമണ്ഡലി തുടങ്ങി എട്ടിനം അണലി വിഭാഗങ്ങൾക്കാണ് കേരളത്തിൽ ആന്റിവെനം ലഭ്യമല്ലാത്തത്. കുട്ടികളുടെ മരണം ഉൾപ്പടെ ചൂണ്ടിക്കാട്ടി ആന്റിവെനം നിർമിക്കാനുള്ള ശ്രമം ഉണ്ടാകണമെന്ന് ഡോക്ടർമാർ നേരത്തെ സർക്കാരിന് ശുപാർശ നൽകിയിരുന്നു. നിലവിൽ നാലിനം വിഷപ്പാമ്പുകളുടെ വിഷത്തിനു മാത്രമാണ് ആന്റിവെനം ലഭിക്കുക. മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ടമണ്ഡലി എന്നിവയ്ക്കു മാത്രം.