കേരളത്തില്‍ വീണ്ടും ഭീതിപ്പെടുത്തി നിപ്പ. രോഗം സ്ഥിരീകരിച്ച 43 വയസുകാരന്‍ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജീകരിച്ച പ്രത്യേക ഐസലേഷൻ വാർഡിൽ ചികിത്സയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരമാണ്. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നത്.
സോപ്പ് ലായനി ഡീലറായ യുവാവിന്റെ കാരാടുള്ള ഗോഡൗൺ ഏറെ നാളായി അടഞ്ഞുകിടക്കുകയായിരുന്നു. ഇത് ശുചിയാക്കാനായി മേയ് 24ന് ഡീലറും സുഹൃത്തും ചേർന്ന് ഗോഡൗൺ തുറന്നു. ആ സമയം ഒട്ടേറെ വവ്വാലുകൾ അതിനുള്ളിൽ ഉണ്ടായിരുന്നെന്നും അവ പറന്നപ്പോൾ ശക്തമായി പൊടിപടലങ്ങൾ ഉയർന്നെന്നും രോഗബാധിതൻ സൂചിപ്പിച്ചിരുന്നു.
അടഞ്ഞുകിടന്ന ഗോഡൗണിൽ വവ്വാലിന്റെ വൈറസ് അടങ്ങിയ വിസർജ്യങ്ങൾ താഴെവീണു പൊടിപടലങ്ങളിൽ ലയിക്കും. ഈ പൊടിപടലങ്ങൾ ശ്വസിച്ചതിലൂടെ വൈറസ് ശരീരത്തിൽ എത്തിയതാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വിസർജ്യം ചേർന്ന പൊടിപടലം ശ്വസിച്ചാലും വൈറസ് ശരീരത്തിൽ എത്തുമെന്നാണ് പുതിയ കണ്ടെത്തൽ.
സൂക്ഷിക്കണം നിപ്പയെ!
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിലെത്തിയാൽ രോഗം ബാധിക്കും. വവ്വാലുകൾ ധാരാളമുളള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയവ ഒഴിവാക്കുക. വീട്ടുമുറ്റത്തും പറമ്പിലും വീണുകിടക്കുന്ന പഴങ്ങളെടുക്കുമ്പോൾ ശ്രദ്ധ വേണം. വവ്വാൽ കടിച്ച പഴങ്ങളിൽ അതിന്റെ പാടുണ്ടാകും. അങ്ങനെയുള്ള പഴങ്ങൾ എടുത്താൽ നമ്മുടെ കൈകളിലേക്കു വൈറസ് പകരും.
വവ്വാൽ കടിച്ചെന്നു സംശയിക്കുന്ന പഴങ്ങൾ കഴിക്കരുത്. അവ മണ്ണിൽ കുഴിച്ചു മൂടണം. അത്തരം പഴങ്ങൾ മൃഗങ്ങൾക്കും കഴിക്കാൻ നൽകരുത്. ഇത്തരം പഴങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൈകൾ വൃത്തിയായി കഴുകണം. വിപണിയിൽ ലഭിക്കുന്നത് ഉൾപ്പെടെ മറ്റു പഴങ്ങൾ കഴിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. മുൻകരുതലെന്ന നിലയിൽ പഴങ്ങൾ ആദ്യം സോപ്പുവെള്ളത്തിലും പിന്നീട് നല്ല വെള്ളത്തിലും കഴുകി ഉപയോഗിക്കാം. സോപ്പുവെള്ളത്തിൽ കഴുകുമ്പോൾ ഒട്ടുമിക്ക വൈറസും നശിക്കും.
വേണ്ടത് മുൻകരുതൽ
∙ രോഗം സ്ഥിരീകരിച്ചാൽ രോഗിയുമായുള്ള സമ്പർക്കത്തിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക.
∙ സോപ്പ് / ആൽക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
∙ രോഗിയുടെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക. വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
പകരുന്നതിങ്ങനെ
മാരകമാണെങ്കിലും ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവ പോലെ നിപ്പ വ്യാപകമായി പടരില്ല. എങ്കിലും കരുതൽ നിർബന്ധമായും വേണം. നാലു തരത്തിലാണ് നിപ്പ പകരുന്നത്.
∙ രോഗം ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായുവിലൂടെ പകരും
∙ രോഗിയുടെ സ്രവങ്ങളിലൂടെ
∙ രോഗാണുവാഹകരായ വവ്വാലുകളിൽ നിന്ന് മറ്റു ജന്തുക്കളിലേക്കും അവയിൽ നിന്നു മനുഷ്യരിലേക്കും
∙ രോഗികൾ കൈകാര്യം ചെയ്ത സോപ്പ്, വസ്ത്രം തുടങ്ങിയ സാധനങ്ങളിലൂടെ