പഠിച്ചു മിടുക്കിയാകണമെന്ന ആഗ്രഹമുണ്ട് പ്ലസ്ടു വിദ്യാർഥിയായ ദിൽഷയ്ക്ക്... പക്ഷേ, ചലനശേഷി വീണ്ടെടുക്കാനുള്ള ചികിത്സയ്ക്ക് പണമില്ല. വീട്ടുമുറ്റത്ത് തുളസിയില പറിക്കുന്നതിനിടെ കാൽവഴുതി കോൺക്രീറ്റ് തറയിൽ വീണതാണ് ദിൽഷ. ഒൻപതടി താഴ്ചയിലേക്കാണ് വീണത്.
ഉടന്‍തന്നെ നെയ്യാറ്റിൻകര ആശുപത്രിയിലേക്കു എത്തിച്ചെങ്കിലും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. നട്ടെല്ലിന് പൊട്ടലുണ്ടെന്നും എഴുന്നേറ്റ് നടക്കാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്നുമാണ് ഡോക്ടർമാർ പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. നട്ടെല്ലിനുള്ളിൽ ഞരമ്പ് കുരുങ്ങിയതായും കണ്ടെത്തി.
ശസ്ത്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ് ദിൽഷ ഇപ്പോൾ. ഇരുകാലുകൾക്കും മുട്ടിനു താഴെ ചലനശേഷി ഇപ്പോഴും വീണ്ടുകിട്ടിയിട്ടില്ല. തുടർചികിത്സയ്ക്കായി വലിയൊരു തുക വേണ്ടി വരും. വിദഗ്ധ ചികിത്സ നടത്തിയാൽ മാത്രമേ ചലനശേഷി വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്നും ഡോക്ടർമാർ പറയുന്നു. തുടർചികിത്സയ്ക്കുള്ള പണം ഇവരുടെ പക്കൽ ഇല്ല.
വെള്ളറട അമ്പൂരി മായം ചീനിക്കാല മഹേഷ്ഭവൻ എം. മഹേഷ്- ടി.എൻ. ഭാമിനി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ബി.എം. ദിൽഷ (17). പഠിക്കാൻ സമർത്ഥയായ ദിൽഷ സ്കൂളിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു അപകടം നടന്നത്. അച്ഛന്‍ മഹേഷ് തടിപ്പണിക്കാരനാണ്. ഈ വരുമാനത്തിലാണ് മഹേഷ് മൂന്നു മക്കളെ പഠിപ്പിക്കുന്നത്. ഭാര്യ ഭാമിനിക്ക് ജോലിയില്ല. മകളുടെ ചികിത്സയ്ക്ക് തുക സ്വരൂപിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് മഹേഷ്.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ്. അമ്പൂരി സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർഥിനിയാണ് ദിൽഷ. അമ്പൂരി പഞ്ചായത്തിലെ ചീനിക്കാലയിൽ സർക്കാർ സഹായത്തോടെ നിർമിച്ച ചെറിയ വീട്ടിലാണ് ദിൽഷയുടെ താമസം. സഹായാർഥം ദിൽഷയുടെ സഹോദരൻ ബി.എം. ഡെനിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ബാലരാമപുരം ശാഖയിൽ സിംഗിൾ അക്കൗണ്ട് തുറന്നു. യുപിഐ അക്കൗണ്ട് ഡെനിന്റെ പേരിലാണ്. യുപിഐ അക്കൗണ്ട് നമ്പർ: 8075527011
സാമ്പത്തിക സഹായത്തിന് അക്കൗണ്ട് വിവരം: ബാങ്ക് : സൗത്ത് ഇന്ത്യൻ ബാങ്ക്, ബാലരാമപുരം ശാഖ, അക്കൗണ്ട് നമ്പർ : 0670053000006037, ഐഎഫ്എസ് സി : SIBL0000670, ഫോൺ: 9072769659