എട്ടാം വയസ്സിൽ സെറിബ്രൽ അറ്റോർഫി എന്ന രോഗം സ്ഥിരീകരിച്ചതാണ് ഐഷാമോള്‍ക്ക്. മുതിര്‍ന്നപ്പോഴും രോഗവും അതിന്റെ ബുദ്ധിമുട്ടുകളും തുടര്‍ന്നു. വിവാഹിതയായി സമാധാന ജീവിതം നയിച്ചു വരുന്നതിനിടെയാണ് രണ്ടാമത്തെ പ്രസവത്തെ തുടർന്ന് ഐഷാമോളുടെ നില കൂടുതൽ വഷളായത്. നിലവിൽ കൈകാലുകൾ സ്തംഭിച്ച് പൂർണമായും കിടപ്പിലാണ്.
രണ്ടാഴ്ച മുൻപ് കുളിമുറിയിൽ തലയടിച്ചു വീണതോടെ നട്ടെല്ലിനും തകരാറുണ്ടായി, ശ്വാസകോശ വാൽവും ചുരുങ്ങി. തലച്ചോർ ചുരുങ്ങി രക്തം കട്ടപിടിച്ച് അവശനിലയിലാണ് ഐഷാമോള്‍. തിരുവനന്തപുരം ബീമാപ്പള്ളി മാണിക്കവിളാത്ത് എ. മുഹമ്മദ് ഇമാന്റെ ഭാര്യയാണ് എസ്. ഐഷാമോള്‍ (23).
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോളജി വിഭാഗത്തിലാണ് ചികിത്സ. വിദഗ്ധ ചികിത്സ നൽകിയാൽ ഐഷാമോളുടെ അവസ്ഥ മെച്ചപ്പെടുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇതിനായി വലിയൊരു തുക ആവശ്യമാണ്. ഒരു മാസം 30,000 രൂപയാണ് മരുന്നുകൾക്കു മാത്രമായി ചെലവാകുന്നത്. ഓട്ടോ ഡ്രൈവറാണ് മുഹമ്മദ് ഇമാൻ. ഇതിൽ നിന്നുള്ള തുച്ഛമായ വരുമാനത്താലാണ് ചികിത്സ നടത്തുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇതുവരെ ചികിത്സ നടത്തിയത്.
സ്വന്തമായി വീടില്ലാത്ത ഇവര്‍ ബീമാപ്പള്ളിയിൽ വാടകയ്ക്കാണ് താമസം. ഓട്ടോറിക്ഷയും സ്വന്തമല്ല. മുഹമ്മദ് ഇമാൻ- ഐഷാ മോൾ ദമ്പതികൾക്ക് രണ്ടു മക്കൾ. മൂത്ത മകൾ യുകെജിയിലാണ്. വിദ്യാഭ്യാസ ചെലവുകൾക്കു പോലും പണമില്ലാത്ത സ്ഥിതിയാണ്. സഹായാർഥം ഐഷാമോളുടെ പേരിൽ കേരള ബാങ്ക് പൂന്തുറ ശാഖയിൽ സിംഗിള്‍ അക്കൗണ്ട് തുറന്നു. യുപിഐ അക്കൗണ്ട് മുഹമ്മദ് ഇമാന്റെ പേരിലാണ്. യുപിഐ അക്കൗണ്ട് നമ്പർ: 9846443523