കോഴിക്കോട് മാവൂർ റോഡ് അരയിടത്തു പാലത്തിന് മുകളിൽ വെള്ളിയാഴ്ച പുലർച്ചെ കാറും രണ്ടു ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തിരുവമ്പാടി സ്വദേശി അഹമ്മദ് അൽ സാബിത്ത് (20) ആണ് മരിച്ചത്.
അപകടത്തിൽ പരുക്കേറ്റ മറ്റു മൂന്നുപേർ ചികിത്സയിലാണ്. സാബിത്ത് സഞ്ചരിച്ച ബൈക്ക് ഓടിച്ച കൊണ്ടോട്ടി ഒഴവൂർ സ്വദേശി റബീൽ (20), മറ്റൊരു ബൈക്കിൽ സഞ്ചരിച്ച കരിപ്പൂർ ചുള്ളിയാംപുറം ജിതിൻ (24), കാർ ഓടിച്ച കോഴിക്കോട് കൊമ്മേരി ഇറത്തോട് പറമ്പിൽ കൈലാസം വീട്ടിൽ ജിനു(34) എന്നിവർക്കാണ് പരുക്കേറ്റത്.
സുഹൃത്തുക്കളായ സാബിത്തും റബീലും സഞ്ചരിച്ച ബൈക്ക് അരയിടത്തുപാലത്തിൽ വച്ചാണ് അപകടത്തിൽ പെട്ടത്. എതിർദിശയിൽ നിന്ന് വന്ന കാർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന സാബിത്ത് ഇടിയുടെ ആഘാതത്തിൽ പാലത്തിൽ നിന്ന് തെറിച്ച് താഴെ വീഴുകയായിരുന്നു.
സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ മരിച്ചു. കോഴിക്കോട് പാലാഴിയിലെ ഹിദായ ദർസിലെ വിദ്യാർഥിയായിരുന്നു. അപകടത്തെത്തുടർന്ന് സാബിത്ത് പാലത്തിൽ നിന്ന് വീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.