തൃശൂരിലെ ലോഡ്ജ് മുറിയിൽ യുവതിയും നവജാത ശിശുവും മരിച്ചനിലയിൽ. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജ് മുറിയിലാണ് വലപ്പാട് എടമുട്ടം കൊല്ലാറ വീട്ടിൽ ജ്യോതിയുടെയും (32) നവജാത ശിശുവിന്റെയും മൃതദേഹം കണ്ടെത്തിയത്. ജ്യോതിയുടെ സുഹൃത്തായ ഓട്ടോഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.
27നു ഉച്ചയ്ക്കു രണ്ടരയ്ക്കാണ് ഓട്ടോഡ്രൈവര്‍ക്കൊപ്പം ജ്യോതി ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച മുറിയിൽ നിന്ന് പുറത്തുപോയ ഇയാള്‍ ചൊവ്വാഴ്ചയാണ് തിരിച്ചെത്തിയത്. ഇതിനിടെ ഫോണിൽ വിളിച്ചിട്ടും മറുപടി ഉണ്ടായിരുന്നില്ല. വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാതായതോടെ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രസവത്തെ തുടർന്നാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊക്കിൾ കൊടി സ്വയം മുറിച്ചു നീക്കിയിരുന്നു. യുവതി ഗർഭിണിയായിരുന്നെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ഇയാളുടെ മൊഴി. വയറുവേദന ആണെന്ന് അറിയിച്ചപ്പോൾ മരുന്നു വാങ്ങി നൽകിയിരുന്നെന്നും ഇയാൾ മൊഴി നൽകി. ഇയാൾക്കെതിരെ 2024 ൽ യുവതി പീഡന പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.