ഇരുകൈകളും തളർന്നുപോയ അച്ഛൻ, കാൻസർ രോഗിയായ മുത്തച്ഛൻ, ഹോട്ടൽ ജോലിക്കിടെ വീണു പരുക്കേറ്റു നടക്കാൻ ബുദ്ധിമുട്ടുന്ന അമ്മ... ഇവർക്കെല്ലാംcആശ്രയമാണ് എട്ടാം ക്ലാസുകാരനായ യദുകൃഷ്ണൻ. വയനാട് കമ്പളക്കാട് പറളിക്കുന്ന് സ്വദേശി അനീഷിന്റെയും രജിതയുടെയും ഏകമകനാണ് യദു.
മോട്ടർ ന്യൂറോൺ രോഗം വന്ന് അനീഷിന്റെ വലതുകയ്യാണ് ആദ്യം തളർന്നത്. ഇപ്പോൾ വിരൽ പോലും അനക്കാൻ കഴിയില്ല. ദിവസം കഴിയുന്തോറും അവശത കൂടിവരുന്നു. ശരീരം ശോഷിച്ചു പോകുന്നു. വീഴ്ചയിൽ കാലിന്റെ എല്ലു പൊട്ടിയ രജിതയ്ക്കും ശാരീരിക പ്രശ്നങ്ങളുള്ളതിനാൽ മകനാണ് എല്ലാവർക്കും സഹായി.
മൂന്നു മാസം മുൻപുവരെ ഓട്ടോ ഓടിച്ച് അനീഷ് കുടുംബം പുലർത്തിയിരുന്നു. വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടപ്പോഴും തളരാതെ ഒറ്റകൈ കൊണ്ട് ഓട്ടോ ഓടിച്ചു കുടുംബം പുലര്‍ത്തി. പഴയ ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ടായപ്പോൾ അതു വിറ്റ് ഇലക്ട്രിക് ഓട്ടോ വാങ്ങി.
ചലനമറ്റ ഒറ്റക്കൈ മറന്ന് ഇലക്ട്രിക് ഓട്ടോ ഓടിച്ച് കുടുംബത്തെ പോറ്റാനിറങ്ങിയ 44 വയസ്സുകാരന്റെ ഇടതുകയ്യും അനങ്ങാതായി. ‘‘ഇന്ന് ഓട്ടോയുടെ മാസത്തവണ അടയ്ക്കേണ്ട അവസാന തീയതിയാണ്. ഇതുവരെ അടവ് മുടങ്ങിയിരുന്നില്ല. ഇനിയങ്ങോട്ട് എന്താകുമെന്നറിയില്ല..’’- അനീഷ് പറയുന്നു.
അനീഷിന്റെ അച്ഛൻ മനോഹരൻ കാൻസർ രോഗിയാണ്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും തുടർചികിത്സയ്ക്കു നല്ലൊരു തുക വേണം. അമ്മ ശ്രീദേവി കാൻസർ ബാധിതയായി രണ്ടു വർഷം മുൻപു മരിച്ചിരുന്നു. പഠനത്തിരക്കിനിടയിലും വീട്ടുജോലികൾ ചെയ്യുന്നതും അമ്മയെയും മുത്തച്ഛനെയും പരിചരിക്കുന്നതും അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതുമെല്ലാം യദുകൃഷ്ണൻ തന്നെ.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അനീഷിന്റെ ചികിത്സ. നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഒപ്പമുണ്ടെങ്കിലും ഇനിയുമെത്ര കാലം ആളുകൾക്കു മുന്നിൽ കൈനീട്ടണമെന്ന് അനീഷിനറിയില്ല. കുടുംബത്തിനു കൈത്താങ്ങാകാൻ ‘അനീഷ് ചികിത്സാ സഹായനിധി’ ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: കേരള ഗ്രാമീൺ ബാങ്ക്, കണിയാമ്പറ്റ, അക്കൗണ്ട് നമ്പർ: 40148101092196, ഐഎഫ്എസ് കോഡ്: KLGB0040148