സ്വർണാഭരണങ്ങൾ കൈക്കലാക്കിയ സ്ത്രീ തിരികെ നൽകിയില്ലെന്ന് ആരോപിച്ച് ജീവനൊടുക്കിയ യുവതി എഴുതിയ കുറിപ്പ് പുറത്ത്. ‘മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’ എന്നാണ് കുറിപ്പിലുള്ളത്. സ്വകാര്യ സ്വർണപ്പണയ ഇടപാടു സ്ഥാപനത്തിലെ ജീവനക്കാരി വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു(28) ആണ് ഇന്നലെ മരിച്ചത്.
ജീവനൊടുക്കാന്‍ ശ്രമിച്ച സഹപ്രവർത്തക വെങ്ങാനൂർ ചാവടിനട സ്വദേശിനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച യുവതിയുടെ ആത്മഹത്യക്കുറിപ്പനുസരിച്ച് പനങ്ങോട് സ്വദേശിനിയായ സിന്ധു കുമാരിയെ (53) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു.
കബളിപ്പിച്ചു സ്വർണാഭരണങ്ങൾ വാങ്ങിയെന്നും തിരികെ ചോദിച്ചപ്പോൾ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യക്കുറിപ്പിലുള്ളതായി ബന്ധുക്കൾ അറിയിച്ചു. അഞ്ജു, മാതാവ്, ചികിത്സയിലുള്ള യുവതി എന്നിവരുൾപ്പെടെ ബന്ധുക്കളിൽനിന്ന് 70 പവനോളം സ്വർണം കൈക്കലാക്കിയെന്നാണ് പരാതി.
ചികിത്സയിലുള്ള യുവതിയുടെ മൊഴി രാത്രി രേഖപ്പെടുത്തി. കഴിഞ്ഞ 30ന് വൈകിട്ടായിരുന്ന സംഭവം. ഇരുവരും ചേർന്ന് വിഴിഞ്ഞത്തെ ജ്യൂസ് കടയിൽ നിന്നു പാനീയം വാങ്ങി വിഷം കലർത്തി കുടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)