തിരുവനന്തപുരം ശ്രീകാര്യം കട്ടേല സ്വദേശിനി കാവ്യയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു. സംഭവത്തില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പങ്ക് അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് കുടുംബം. ജാതി അധിക്ഷേപവും സ്ത്രീധനം കിട്ടിയില്ലെന്നുമുള്ള കാരണത്താല്‍ കാവ്യ നിരന്തരം പീഡനം നേരിട്ടതായി പരാതിയില്‍ പറയുന്നു.
ഞായറാഴ്ചയാണ് മലയിന്‍കീഴിലെ ഭർതൃവീട്ടില്‍ കാവ്യ ജീവനൊടുക്കിയത്. കിടപ്പുമുറിയിലെ ജനൽകമ്പിയിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടുവെന്നാണ് ഭര്‍ത്താവ് വിഷ്ണുവിന്റെയും ബന്ധുക്കളുടെയും മൊഴി. മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എട്ടുവര്‍ഷം മുന്‍പ് പ്രണയിച്ചാണ് വിഷ്ണുവും കാവ്യയും വിവാഹിതരായത്. നിസാര കാരണങ്ങള്‍ പറഞ്ഞ് വിഷ്ണുവിന്റെ മാതാവ് നിരന്തരം കാവ്യയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍. ജാതി പറഞ്ഞും സ്ത്രീധനം നല്‍കിയില്ലെന്നും ആക്ഷേപിച്ചായിരുന്നു പീഡനം. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നു അമ്മ ശാന്ത ആവശ്യപ്പെട്ടു.
കാവ്യയെ പട്ടിണിക്കിട്ടെന്നും ഭക്ഷണം ഉണ്ടാക്കാൻ പോലും പലപ്പോഴും അനുവദിക്കാറില്ലെന്നും ശാന്ത ആരോപിച്ചു. കഴിഞ്ഞ ദിവസം കാവ്യ ചിക്കൻ കറി കൂടുതൽ കഴിച്ചെന്ന പേരിൽ വീട്ടിൽ വഴക്ക് പറഞ്ഞതായും മകൾ അറിയിച്ചിരുന്നു. രണ്ടുമാസം മുൻപാണ് അവസാനമായി ശ്രീകാര്യത്തെ വീട്ടിൽ വന്നതെന്നും ശാന്ത പറഞ്ഞു.
ആത്മഹത്യയിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. വൈകുന്നേരമാണ് കാവ്യ തൂങ്ങിയതെങ്കിലും ഏറെ വൈകിയാണ് വീട്ടുകാരെ അറിയിച്ചത്. കാവ്യ ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മയും സഹോദരനും പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ മലയിൻകീഴ് പൊലീസ് കാവ്യയുടെ മാതാവിന്റെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.