ഏക മകന്റെ അകാലമരണത്തില്‍ മനംനൊന്ത ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. കൊച്ചി വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ വീടിന്റെ മുൻവശത്തുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞാറയ്ക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മഞ്ഞക്കാട് മറയിൽ മറൈൻ വർക്‌ഷോപ്പ് നടത്തുകയായിരുന്നു സഞ്ജീവ്. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷം മുൻപാണ് വിരമിച്ചത്. ഇവരുടെ ഏക മകൻ സിജോയ് ഏതാനും വർഷം മുന്‍പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. ഇതോടെ ഇരുവരും കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു. ഒരു വർഷം മുൻപ് കൈയിലെ ഞരമ്പ് മുറിച്ച് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടർന്ന് ഏറെനാളത്തെ ചികിത്സയ്ക്കു ശേഷമാണ് ആശുപത്രി വിട്ടത്.
അന്നു മുതൽ സഹോദരൻ എല്ലാ ദിവസവും സഞ്ജീവിനോട് വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെ വീട്ടിൽ എത്തണമെന്ന് സഞ്ജീവ് സഹോദരനെ വിളിച്ച് പറഞ്ഞിരുന്നു. സഹോദരൻ ഇന്ന് രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. വീടിന്റെ മുൻവാതിൽ തുറന്ന നിലയിൽ ആയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)