പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷം, വിദേശത്തു ജോലി ചെയ്തിരുന്ന അമ്മയുടെ അസാന്നിധ്യത്തിൽ ബന്ധുഗൃഹങ്ങളിൽ മാറിമാറി താമസം, പലതവണ വീട്ടിൽനിന്ന് ഒളിച്ചോട്ടം, മോശം കൂട്ടുകെട്ടുകൾ, ഉറ്റബന്ധുവിൽ നിന്നുള്ള മോശം പെരുമാറ്റം എന്നിങ്ങനെ സംഘർഷഭരിതമായിരുന്നു കരുവാറ്റയില്‍ മുത്തച്ഛനെ ക്വട്ടേഷന്‍ കൊടുത്തു കൊലപ്പെടുത്തിയ പതിമൂന്നുകാരിയുടെ ജീവിതം.
പെണ്‍കുട്ടിയുടെ പ്രായത്തിനു ചേരാത്ത ക്രൂരമായ കൊലപാതക ആസൂത്രണത്തിൽ ഇവയെല്ലാം നിർണായക ഘടകമായിട്ടുണ്ടാകാമെന്ന് പൊലീസ് പറയുന്നു. സ്വർണം കവർന്നാൽ മാത്രം പോരാ, മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന കർശന നിർദേശം നല്‍കിയതും സംഭവം പ്ലാന്‍ ചെയ്തതും ഈ പെൺകുട്ടിയായിരുന്നു.
അമ്മയുടെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടി. മകള്‍ ജനിച്ചു അധികം കഴിയും മുൻപേ വിവാഹബന്ധം വേർപെടുത്തി അമ്മ വിദേശത്ത് ജോലിക്കു പോയി. പരവൂരിൽ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം ആലപ്പുഴയിലെ ചിൽഡ്രൻസ് ഹോമിലാണ് കുട്ടി വളർന്നത്. ആറാം ക്ലാസിൽ പരവൂരിലെ സ്കൂളിലും ഏഴാം ക്ലാസിൽ നെടുങ്ങോലത്തെ സ്കൂളിലുമാണ് പഠിച്ചത്.
വീട്ടിൽനിന്ന് അക്രമം നേരിടുന്നതായി ഒട്ടേറെ തവണ സ്കൂളിൽ കുട്ടി പറഞ്ഞിരുന്നു. ഷെൽറ്റർ ഹോമിലേക്കു പോകാൻ താൽപര്യമില്ലാത്തതിനാൽ റിപ്പോർട്ട് ചെയ്യരുതെന്നും അപേക്ഷിച്ചിരുന്നു. വിദേശത്തു വച്ച് പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയുമായി 2 വർഷം മുൻപ് അമ്മ പുനർവിവാഹം കഴിച്ചു. ഇതോടെ അമ്മ തന്നിൽ നിന്ന് പൂർണമായി അകന്നതായി തോന്നിയെന്ന് കുട്ടി പറയുന്നു.
മുൻപ് ഒന്നിലേറെ തവണ വീട്ടിൽ നിന്നിറങ്ങിപ്പോയപ്പോൾ പൊലീസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. വീട്ടിൽനിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്നു പറഞ്ഞു കുട്ടി പ്രതികളായ കൗമാരക്കാരുടെ വീട്ടിൽ നിൽക്കുകയും പൊതുപ്രവർത്തകർ ഇടപെട്ട് തിരികെ എത്തിക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.
നേരത്തേ ആസൂത്രണം
സ്വർണം മോഷ്ടിക്കാൻ പെൺകുട്ടിയും പതിനേഴുകാരനും ചേർന്നു നേരത്തേ പദ്ധതിയിട്ടിരുന്നെന്നു പൊലീസ് പറയുന്നു. ഫോൺ സംഭാഷണങ്ങളിൽ ഇതിന്റെ തെളിവുണ്ട്. 14 നാണ് മുത്തച്ഛനില്‍ നിന്നുള്ള മോശം പെരുമാറ്റത്തെപ്പറ്റി കുട്ടി സുഹൃത്തിനോടു പറഞ്ഞത്. കൊന്നുകളയണമെന്നും നിർദേശിച്ചു. 15ന് രാത്രിയാണു കൂട്ടുകാരനും രണ്ടു സുഹൃത്തുക്കളും ചേർന്നു കൊലപാതകവും കവർച്ചയും നടത്തിയത്.
മുത്തച്ഛന്‍ വീടിനുള്ളിൽ മരിച്ചു കിടക്കുമ്പോൾ സ്കൂൾ യൂണിഫോം ധരിച്ച് ഓണപ്പരീക്ഷ എഴുതാൻ ഇറങ്ങിയ പെൺകുട്ടിയുടെ പെരുമാറ്റമാണു പൊലീസിൽ സംശയം ജനിപ്പിച്ചത്. സംഭവദിവസം സുഹൃത്തിന്റെ വീട്ടിൽ താമസിച്ചത് കൊലപാതക സമയത്തു സാന്നിധ്യം ഒഴിവാക്കാനുള്ള പെൺകുട്ടിയുടെ തന്ത്രമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്തപ്പോഴും ഒന്നുമറിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ പ്രതികരണം. ഒടുവിൽ ഫോൺരേഖകൾ ഉൾപ്പെടെ തെളിവുകൾ കാണിച്ചപ്പോഴാണു കുറ്റം സമ്മതിച്ചത്.