വിവാഹത്തില്‍ നിന്നും വരനും കുടുംബവും പിന്മാറിയതോടെ വരനെ അബുദബിയിലെത്തി കണ്ട് സംസാരിച്ചശേഷം ജീവിതം അവസാനിപ്പിച്ച് പ്രതിശ്രുതവധു. അരൂര്‍ കിഴക്കേവേലിക്കകത്ത് അജയന്റെ മകൾ അനഘയെയാണ് (25) വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഉറപ്പിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണു അനഘ മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. തൃശൂര്‍ സ്വദേശിയായ പ്രതിശ്രുത വരനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അനഘയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ രംഗത്ത് ജോലി ചെയ്തിരുന്ന അനഘയും തൃശൂര്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നവംബറില്‍ നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു.
അനഘയും യുവാവും നേരത്തേ അബുദബിയിലായിരുന്നു. അടുത്തിടെ യുവാവിന്റെ മാതാപിതാക്കള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി അനഘയുടെ വീട്ടുകാരെ ഫോണില്‍ വിളിച്ചു അറിയിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബന്ധുക്കളിടപെട്ട് വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ഇതോടെ വീട്ടുകാരെ അറിയിക്കാതെ അനഘ അബുദബിയിലെത്തിയെങ്കിലും യുവാവിന്റെ നിലപാടില്‍ മാറ്റമുണ്ടായിരുന്നില്ല. അനഘ അബുദബിയിലെത്തിയ കാര്യം വരന്റെ ബന്ധുക്കൾ പറഞ്ഞാണ് അനഘയുടെ വീട്ടുകാർ അറിഞ്ഞത്. ഇരുകൂട്ടരും ആവശ്യപ്പെട്ടതിനെ തുടർന്ന് അനഘയും യുവാവും കഴിഞ്ഞ ബുധനാഴ്ച തിരികെ നാട്ടിലെത്തിയിരുന്നു.
ബുധനാഴ്ച തിരിച്ചെത്തിയ അനഘ ബന്ധം ഇനി തുടരുന്നില്ലെന്നും മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ് അനഘ ജീവനൊടുക്കിയത്. തൊട്ടുമുൻപ് യുവാവിന് അനഘ സന്ദേശമയച്ചതായി ബന്ധുക്കൾ സംശയിക്കുന്നു. കൂടാതെ അനഘ അമ്മയുടെ ഫോണിലേക്കും സന്ദേശം അയച്ചിരുന്നു.
‘യുവാവിന്റെ അമ്മയോട് പറയണം ഇതൊന്നും അഭിനയമായിരുന്നില്ല എന്ന്’- ഇതായിരുന്നു അനഘ അയച്ച സന്ദേശം. വരനും വരന്റെ അമ്മയുമാണ് അനഘയുടെ മരണത്തിന് കാരണക്കാരെന്ന് കുടുംബം ആരോപിക്കുന്നു. യുവതി ഉപയോഗിച്ചിരുന്ന മൊബൈൽഫോണും, ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പ്യാരിയാണ് അനഘയുടെ അമ്മ, സഹോദരൻ: അനന്തു.