‘പാഞ്ഞെത്തിയ വെള്ളത്തിൽ വീടുകളും മരങ്ങളും ഒലിച്ചുപോയി..’– നേപ്പാളിലെ മിന്നൽ പ്രളയം നേരില്‍ കണ്ട മലയാളി അഭിറാം വി.യുടെ വാക്കുകളാണിത്. നേപ്പാളിൽ വിനോദസഞ്ചാരത്തിനെത്തിയ 14 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് കോട്ടയം സ്വദേശി അഭിറാം. രാവിലെ അഭിറാമും സംഘവും കാണ്മഠുവിൽ നിന്ന് മനോകാമ്ന ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണു മിന്നൽ പ്രളയമുണ്ടായത്.
‘‘വീടുകളും മരങ്ങളും ഒലിച്ചുപോയി. പെട്ടെന്ന് വെള്ളം കൂടിവന്നു. ആളുകൾ ഓടിമാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പൊലീസുകാർ വണ്ടി വന്ന് ബ്ലോക്ക് ചെയ്തു. അവിടെ ആറു മണിക്കൂർ പെട്ടു കിടുന്നു. ഇപ്പോൾ കാട്ടിലൂടെ സഞ്ചരിച്ച് പൊഖാറയിലോട്ട് ഞങ്ങൾ പോവുകയാണ്. അവിടെ താമസിക്കാനാണ് നിലവിലെ പ്ലാൻ. ഇതുവരെയുള്ള വഴിയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു. ഇനിയങ്ങോട്ട് എങ്ങനെയാണെന്ന് അറിയില്ല. പ്രളയബാധിത മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ’’ – അഭിറാം പറയുന്നു.
ഓഗസ്റ്റ് 23 ന് കൊച്ചിയിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നാണ് 14 അംഗ സംഘം യാത്ര പുറപ്പെട്ടത്. ലെൻസ്ഫെഡ് എൻജിനീയേഴ്സ് അസോസിയേഷനിലെ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് ഇവർ. ട്രാവൽ ഹബ് 24 എന്ന ഏജൻസിയാണ് ഇവരുടെ യാത്ര ക്രമീകരിച്ചിരുന്നത്. കൊച്ചിയിൽ നിന്ന് നേപ്പാളിലേക്ക് പോയ 36 അംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ.
നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ ഇതുവരെ 16 പേരുടെ മരണം സ്ഥിരീകരിച്ചു. നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നാണു മൃതദേഹങ്ങൾ കണ്ടെടുത്തതെന്നു സെൻട്രൽ പൊലീസ് അറിയിച്ചു. 105 ഇന്ത്യക്കാരെ കാണാതായെന്ന് റിപ്പോർട്ടുകളുണ്ട്. ടിബറ്റൻ അതിർത്തിയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് നേപ്പാളിൽ വ്യാപക നാശനഷ്ടം വിതച്ചതെന്ന് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.