പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റേതെന്ന പേരിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്തുവിട്ട ചിത്രം വ്യാജമെന്ന് കണ്ടെത്തല്‍. മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തിലുള്ളത് സുകുമാരക്കുറുപ്പ് അല്ലെന്നും തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്‍ ആണെന്നും സഹോദരൻ സുരേന്ദ്ര മേനോൻ മനോരമ ന്യൂസിനോട് പറഞ്ഞു. ചിത്രത്തിലുള്ളത് ദാമോദര മേനോനാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
30 വര്‍ഷം മുൻപാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. ചിത്രം തെറ്റായി പ്രചരിപ്പിച്ചവര്‍ക്കെതിരെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ചിത്രം എങ്ങനെ പ്രചരിച്ചു എന്നതിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സുകുമാര കുറുപ്പിന്റെ ചിത്രമെന്ന പേരിൽ മുൻപും ചില ചിത്രങ്ങൾ പ്രചരിച്ചിരുന്നതായി പൊലീസ് പറയുന്നു.
പുണെയിലായിരുന്നു ദാമോദര മേനോന്റെ വിദ്യാഭ്യാസം. എൻജിനീയറിങ് പാസായശേഷം ലണ്ടനിലേക്ക് പോയി. തിരിച്ചു വന്നശേഷം മലേഷ്യയിലേക്ക് പോയി. വിദേശത്തു പോകാനുള്ള സർട്ടിഫിക്കറ്റ് ശരിയാക്കിയത് താനാണെന്ന് സഹോദരൻ പറഞ്ഞു. പാലക്കാട് നിന്നാണ് വിവാഹം കഴിച്ചത്. രണ്ട് മക്കളുണ്ട്. ഏറെക്കാലമായി നാട്ടിലെത്തിയിട്ട്. ഇടയ്ക്ക് ദാമോദര മേനോന്‍ വീണു പരുക്കേറ്റ് കിടപ്പിലായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.
ഒളിവു ജീവിതത്തിനിടെ മരിച്ചെന്ന നിഗമനത്തിൽ കേരള പൊലീസും വിദേശത്ത് ജീവനോടെയുണ്ടെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും പുറത്തു വന്നതോടെയാണ് ഇടവേളയ്ക്കുശേഷം സുകുമാരക്കുറുപ്പ് വാർത്തകളിൽ നിറഞ്ഞത്. കടുത്ത ഹൃദ്രോഗബാധിതനായിരുന്ന സുകുമാരക്കുറുപ്പ് ഇത്രയും കാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ.
42 വർഷമായി പൊലീസിനെ വട്ടംകറക്കുന്ന കേസ് അവസാനിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് അന്വേഷണസംഘത്തിൽ മുൻപ് അംഗമായിരുന്ന പൊലീസുകാരൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്നും നിർമാണമേഖലയിൽ ജോലി ചെയ്യുകയാണെന്നും റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്‌ബർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിദേശത്തുള്ള ഭാര്യയുമായും മറ്റു ബന്ധുക്കളുമായും കുറുപ്പ് ബന്ധപ്പെടാറുണ്ടെന്നും അലി അക്‌ബർ അവകാശപ്പെട്ടിരുന്നു.