സൗത്ത് വെയിൽസിൽ നിന്നുള്ള ഇന്ത്യൻ ക്ലാസിക്കൽ നൃത്താധ്യാപികയും മകളും ഭരതനാട്യത്തിലെ ലോക റെക്കോർഡ് നേട്ടത്തിന്റെ ഭാഗമായി. കലാക്ഷേത്ര പാരമ്പര്യത്തിൽ പരിശീലനം നേടിയ ഭരതനാട്യ കലാകാരി, നർത്തകി, കൊറിയോഗ്രഫർ, ഗുരു ദേവിപ്രഭ സുരേന്ദ്രനും മകൾ ദേവിതീർഥ രാജുവുമാണ് 1,099 നർത്തകരോടൊപ്പം ചരിത്രനേട്ടത്തിൽ പങ്കാളികളായത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 6 ഞായറാഴ്ച ഈസ്റ്റ് ലണ്ടനിലെ ലോട്ടണിൽ നടന്ന GCL Utsav Mela 2026 ലായിരുന്നു ചരിത്രപരമായ നൃത്താവതരണം. ഗ്രിഫിൻ കോളജ് ലണ്ടൻ സംഘടിപ്പിച്ച പരിപാടിയിൽ യുകെയിലെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തു നിന്നുമായി 1,099 നർത്തകർ ഒരുമിച്ച് അണിനിരന്നു. ഭഗവാൻ ശിവനെ ആസ്പദമാക്കി 17 മിനിറ്റ് നീണ്ട ഭരതനാട്യ അവതരണമാണ് ഗ്ലോബൽ വേൾഡ് റെക്കോർഡായി അംഗീകരിച്ചത്.
‘Longest Shiva-Themed Bharatanatyam Classical Repertoire’ എന്ന പേരിലാണ് ഗ്ലോബൽ വേൾഡ് റെക്കോർഡ് (GWR) നേട്ടം ഔദ്യോഗികമായി അംഗീകരിച്ചത്. പരിപാടിയിൽ പങ്കെടുത്ത ദേവിപ്രഭയ്ക്കും മകൾ ദേവിതീർഥയ്ക്കും ഔദ്യോഗിക റെക്കോർഡ് സർട്ടിഫിക്കറ്റും മെഡലും ലഭിച്ചു. 1,099 നർത്തകർ അണിനിരന്ന ഈ ചരിത്രാവതരണത്തിൽ ദേവിപ്രഭ സുരേന്ദ്രനും മകൾ ദേവിതീർഥ രാജുവിനുമൊപ്പം യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മലയാളി നർത്തകരും പങ്കെടുത്തു. മലയാളി സമൂഹത്തിന്റെ സാന്നിധ്യം കൂടി ശ്രദ്ധേയമായ പരിപാടിയിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്തപാരമ്പര്യത്തിന്റെ വൈവിധ്യവും കൂട്ടായ്മയും പ്രകടമായി.
അമ്മയും മകളും ഒരുമിച്ച് വേദിയിലെത്തിയ ഈ നിമിഷം കുടുംബത്തിന് ഏറെ അഭിമാനകരമായ ഓർമയായി. ഭരതനാട്യം തങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു നൂലിഴ പോലെയാണെന്നും മകൾക്കൊപ്പം ഈ നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നുവെന്നും ദേവിപ്രഭ പറഞ്ഞു. ഇന്ത്യൻ ക്ലാസിക്കൽ നൃത്തരംഗത്ത് ഈ അമ്മയും മകളും സ്വന്തമാക്കുന്ന നേട്ടങ്ങളുടെ തുടർച്ച കൂടിയാണ് ലോക റെക്കോർഡ്. UUKMA 2025 വെയിൽസ് റീജനൽ മത്സരത്തിലും ഇരുവരും ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
മൂന്നാം വയസ്സിൽ തന്നെ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ദേവിപ്രഭ, മഹാത്മാഗാന്ധി സർവകലാശാലയിൽ ഗുരു രാധാമണിയുടെ കീഴിൽ ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇന്ത്യയിലെ നാട്യവേദ സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിന്റെ സ്ഥാപക കൂടിയായ അവർ രണ്ട് പതിറ്റാണ്ടിലേറെയായി നൃത്താവതരണം, കൊറിയോഗ്രഫി, അധ്യാപനം എന്നീ മേഖലകളിൽ സജീവമാണ്. ഭരതനാട്യത്തിന് പുറമെ മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളിലും ദേവിപ്രഭ പരിശീലനം നേടിയിട്ടുണ്ട്. യുകെയിലും നാട്യവേദ സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്.
വെയിൽസിലെത്തിയ ശേഷവും പ്രാദേശിക കലാ-സാംസ്കാരിക രംഗത്ത് സജീവമായ ദേവിപ്രഭ, കാർഡിഫിലെ രാധായാത്ര ഫെസ്റ്റിവലിൽ വിദ്യാർഥികൾക്കായി നൃത്തപരിശീലനവും കൊറിയോഗ്രഫിയും നടത്തി. 2023, 2024 വർഷങ്ങളിൽ കാർഡിഫിലെ ആഡംസ്‌ഡൗണിൽ നടന്ന Gwledd Parc Feast, NoFit State കമ്യൂണിറ്റി ഫെസ്റ്റിവലുകളിലും കലാപരിപാടികളിലും പരിശീലനങ്ങളിലും പങ്കെടുത്തു. GCSE പഠനത്തിന് തുടക്കം കുറിച്ചിരിക്കുന്ന ദേവിതീർഥയും അമ്മയുടെ പാത പിന്തുടർന്ന് ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ സജീവമാണ്. കാർഡിഫിലെ വിവിധ കമ്യൂണിറ്റി പരിപാടികളിലും ദേവിതീർഥ നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്.
“ഭരതനാട്യം ഒരു വേദികല മാത്രമല്ല. സംസ്കാരം സംരക്ഷിക്കാനും കഥകൾ പറയാനും സമൂഹത്തെ ഒരുമിപ്പിക്കാനുമുള്ള മാർഗം കൂടിയാണ്. മകൾ ദേവിതീർഥയ്ക്കൊപ്പം ഈ ലോക റെക്കോർഡിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഞങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും അഭിമാനകരമായ ഓർമയാണ്.”- ദേവിപ്രഭ പറഞ്ഞു. 1,099 നർത്തകർ ഒരുമിച്ചെത്തിയ ഈ അവതരണം ഐക്യത്തിന്റെയും ഭക്തിയുടെയും ഇന്ത്യൻ ക്ലാസിക്കൽ നൃത്ത പാരമ്പര്യത്തിന്റെയും ആഘോഷമായി മാറി. ഇന്ത്യയിൽ തുടങ്ങി വെയിൽസിലേക്കും പിന്നീട് ലോക റെക്കോർഡ് വേദിയിലേക്കും നീണ്ട അമ്മയുടെയും മകളുടെയും നൃത്ത യാത്രയിൽ പുതിയൊരു അഭിമാന അധ്യായമായി മാറുകയാണ് ഈ നേട്ടം.